തൃശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫ കൊല്ലപ്പെട്ടതിന് പിന്നില്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണനും മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഗോപപ്രതാപനുമാണെന്ന് പരാതി. ഹനീഫയുടെ ഉമ്മയും ഹനീഫയുടെ കൊലപാതകത്തിന് സാക്ഷിയുമായ അയിഷാബിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഗോപപ്രതാപനേയും സി.എന്‍ ബാലകൃഷ്ണനേയും എതിര്‍ക്കാനായോടാ എന്ന് വിളിച്ച് പറഞ്ഞാണ് അക്രമികള്‍ ഹനീഫയെ കുത്തി വീഴ്ത്തിയതെന്ന് അയിഷാബീയുടെ പരാതിയില്‍ പറയുന്നു.
കൊലപാതകത്തില്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണനു ഗോപപ്രതാപനുമെതിരെ നേരത്തെ തന്നെ ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കൊലപാതകത്തിന് സാക്ഷിയായ ഹനീഫയുടെ ഉമ്മയുടെ പരാതി ഇവര്‍ക്കെതിരെയുള്ള ആരോപണങ്ങളുടെ ശക്തികൂട്ടുന്നു. കഴിഞ്ഞ മാസം ഏഴിന് രാത്രി 9.30 നാണ് ഹനീഫയെ വീട്ടിലെത്തി കുത്തി വീഴ്ത്തിയത്. ഹനീഫ കൊല്ലപ്പെടുന്നതിന് തലേദിവസം ഗോപപ്രതാപന്‍ വീട്ടിലെത്തി തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അയിഷാബീയുടെ പരാതിയില്‍ പറയുന്നുണ്ട്.
മുന്‍പും ഗോപ പ്രതാപന്‍ കോണ്‍ഗ്രസിനുളളില്‍ ഈ ക്രിമിനിലുകളെ ഉപയോഗിച്ച് തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നുവെന്നും പ്രതികളെയും ഗൂഢാലോചനക്കാരെയും പൊലീസ് സംരക്ഷിക്കുകയാണെന്നും പരാതിയില്‍ പറയുന്നുണ്ട്. അതേസമയം കേസില്‍ മൂന്ന് പേര്‍ കൂടി പിടിയിലായിട്ടുണ്ട്. ഇന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഹനീഫയുടെ വീട് സന്ദര്‍ശിക്കും.
