ഭുള്ളറുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കുന്നതിനെ അനുകൂലിച്ച് കേന്ദ്രം
India
ഭുള്ളറുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കുന്നതിനെ അനുകൂലിച്ച് കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th March 2014, 3:32 pm

[share]

[] ന്യൂദല്‍ഹി: ഖലിസ്ഥാന്‍  ഭീകരന്‍ ദേവീന്ദര്‍ പാല്‍ ഭുള്ളറുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കുന്നതിന് സമ്മതമാണെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

ഭുള്ളറുടെ വധശിക്ഷ സംബന്ധിച്ച് ഭാര്യ സമര്‍പ്പിച്ച പുന:പരിശോധനാ ഹരജിയില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന കോടതി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിലപാടറിയിച്ചിരിക്കുന്നത്.

മാനസികാസ്വാസ്ഥ്യമുള്ള ഭുള്ളറുടെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.

2003 ല്‍ രാഷ്ട്രപതിക്ക് ബുള്ളര്‍ ദയാഹരജി നല്‍കിയിരുന്നെങ്കിലും 8 വര്‍ഷങ്ങള്‍ക്ക് ശേഷം 2011 ലാണ് ദയാഹരജി പരിഗണിക്കുന്നത്. അന്ന് രാഷ്ട്രപതി ബുള്ളറിന്റെ ദയാഹരജി തള്ളുകയും ചെയ്തിരുന്നു

2011 ല്‍ ഭുള്ളര്‍ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തന്റെ ദയാഹരജി പരിഗണിക്കുന്നതില്‍ അത്യധികമായ കാലതാമസമുണ്ടായതായി ഭുള്ളര്‍ ഹരജിയില്‍ പറഞ്ഞിരുന്നു.

കൂടാതെ തനിക്ക് സ്‌കിസോഫ്രീനിയ എന്ന മാനസികരോഗം അസുഖമുണ്ടെന്നും ഭുള്ളര്‍ കോടതിയെ അറിയിച്ചിരുന്നു.

1993ല്‍ ദല്‍ഹിയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തിന്റെ പേരിലാണ് ഭുള്ളര്‍ക്ക് വധശിക്ഷ വിധിച്ചത്. സ്‌ഫോടനത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.