രണ്ടാം ലോക കിരീടം നേടാന്‍ ഓസ്‌ട്രേലിയ കളത്തിലറക്കുന്ന വജ്രായുധം; എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സെഞ്ച്വറി
Sports News
രണ്ടാം ലോക കിരീടം നേടാന്‍ ഓസ്‌ട്രേലിയ കളത്തിലറക്കുന്ന വജ്രായുധം; എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സെഞ്ച്വറി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th May 2025, 6:13 pm

 

ഐ.സി.സി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി ടെസ്റ്റ് സെഞ്ച്വറിയുമായി കാമറൂണ്‍ ഗ്രീന്‍. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ നോര്‍താംപ്ടണ്‍ഷെയറിനെതിരെ ഗ്ലോസ്റ്റര്‍ഷെയറിന് വേണ്ടിയാണ് ഗ്രീന്‍ സെഞ്ച്വറി നേടിയത്. ദി കൗണ്ടി ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ 185 പന്ത് നേരിട്ട് 118 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

ഗ്ലോസ്റ്റര്‍ഷെയറിന്റെ ആദ്യ ഇന്നിങ്‌സിലാണ് ഗ്രീന്‍ മികച്ച പ്രകടനം പുറത്തെടുത്തത്. ഏറെ നാളുകള്‍ക്ക് ശേഷം ഓസ്‌ട്രേലിയന്‍ ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ തന്നില്‍ നിന്നും പലതും പ്രതീക്ഷിക്കാമെന്ന് ആരാധകര്‍ക്ക് ഉറപ്പ് നല്‍കുന്ന പ്രകടനമാണ് താരം കൗണ്ടിയില്‍ പുറത്തെടുക്കുന്നത്.

നേരത്തെ കെന്റിനെതിരായ മത്സരത്തിലും താരം സെഞ്ച്വറി നേടിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 128 റണ്‍സ് നേടിയ ഗ്രീന്‍ രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ 67 റണ്‍സും സ്വന്തമാക്കി.

എട്ട് ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു നോര്‍താംപ്ടണ്‍ഷെയറനെതിരായ ഗ്രീനിന്റെ ഇന്നിങ്‌സ്. ആദ്യ ഇന്നിങ്‌സ് ടീമിന്റെ ടോപ് സ്‌കോററും ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടറായിരുന്നു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നോര്‍താംപ്ടണ്‍ഷെയര്‍ ആദ്യ ഇന്നിങ്‌സില്‍ 469 റണ്‍സ് നേടി. സൈഫ് സായിബ് (241 പന്തില്‍ 159), ജെയിംസ് സെയ്ല്‍സ് (167 പന്തില്‍ 81), കാല്‍വിന്‍ ഹാരിസണ്‍ (118 പന്തില്‍ 63) എന്നിവരുടെ മികച്ച ബാറ്റിങ് പ്രകടനത്തിലാണ് നോര്‍താംപ്ടണ്‍ഷെയര്‍ മികച്ച സ്‌കോറിലെത്തിയത്.

ഗ്ലോസ്റ്റര്‍ഷെയറിനായി ആര്‍ച്ചി ബെയ്‌ലി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഗ്രെയം വാന്‍ ബ്യൂറന്‍, ബെന്‍ ചാള്‍സ് വെര്‍ത് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. ടോം പ്രിന്‍സ്, മാത്യൂ ടെയ്‌ലര്‍, ഒലി പോപ്പ് എന്നിവരാണ് ശേഷിച്ച വിക്കറ്റ് നേടിയത്.

ആദ്യ ഇന്നിങ്‌സിനിറങ്ങിയ ഗ്ലോസ്റ്റര്‍ഷെയര്‍ 379/8 എന്ന നിലയില്‍ ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഗ്രീനിന് പുറമെ ക്യാപ്റ്റന്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് (143 പന്തില്‍ 60), മൈല്‍സ് ഹാമണ്ട് (62 പന്തില്‍ 51) എന്നിവരാണ് റണ്ണടിച്ച മറ്റ് താരങ്ങള്‍.

ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച നോര്‍താംപ്ടണ്‍ഷെയര്‍ 259/6 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയും 350 റണ്‍സിന്റെ വിജയലക്ഷ്യം ഗ്ലോസ്റ്റര്‍ഷെയറിന്റെ മുമ്പില്‍ വെക്കുകയും ചെയ്തു.

മത്സരത്തിന്റെ നാലാം ദിവസത്തെ ആദ്യ സെഷനില്‍ 35/1 എന്ന നിലയിലാണ് ഗ്ലോസ്റ്റര്‍ഷെയര്‍ ബാറ്റിങ് തുടരുന്നത്.

നോര്‍താംപ്ടണ്‍ഷെയറിനെതിരായ സെഞ്ച്വറിക്ക് പിന്നാലെ ഓസ്‌ട്രേലിയന്‍ ആരാധകരാണ് ആവേശത്തിന്റെ കൊടുമുടി കയറുന്നത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അടുത്തുവരവെ ഗ്രീന്‍ ഫോമിലേക്കുയരുന്നത് കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് പുത്തന്‍ പ്രതീക്ഷകളാണ് നല്‍കുന്നത്.

ജൂണ്‍ 11 മുതല്‍ ജൂണ്‍ 15 വരെയാണ് വേല്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിന്റെ ഫൈനല്‍ പോരാട്ടം. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് ഓസീസ് ഫൈനലിന് യോഗ്യത നേടിയത്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഓസ്‌ട്രേലിയന്‍ സ്‌ക്വാഡ്

പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റസ്, മാറ്റ് കുന്‍മാന്‍, മാര്‍നസ് ലബുഷാന്‍, നഥാന്‍ ലിയോണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യൂ വെബ്സ്റ്റര്‍.

ട്രാവലിങ് റിസര്‍വ്: ബ്രണ്ടന്‍ ഡോഗെറ്റ്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്

തെംബ ബാവുമ (ക്യാപ്റ്റന്‍), ഡേവിഡ് ബെഡ്ഡിങ്ഹാം, ടോണി ഡി സോര്‍സി, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, ഏയ്ഡന്‍ മര്‍ക്രം, വിയാന്‍ മുള്‍ഡര്‍, എസ്. മുത്തുസ്വാമി, ലുങ്കി എന്‍ഗിഡി, ഡെയ്ന്‍ പാറ്റേഴ്സണ്‍, കഗീസോ റബാദ, റിയാന്‍ റിക്കല്‍ടണ്‍, ട്രിസ്റ്റണ്‍ സ്റ്റബ്സ്, കൈല്‍ വെരായ്നെ.

 

Content highlight: Cameron Green scored century for Gloucestershire in County Championship