ന്യൂദല്‍ഹി: ഒരാളെ പാകിസ്ഥാനി എന്ന് വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമല്ലെന്ന് സുപ്രീം കോടതി.
പാകിസ്ഥാനി എന്ന് വിളിക്കുന്നത് മോശമായ കാര്യമാണെങ്കിലും അത് മതവികാരത്തെ വ്രണപ്പെടുത്തുന്ന നിയമങ്ങളുടെ പരിധിയില്‍ വരുന്ന ക്രിമിനല്‍ കുറ്റമല്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് വിധി.
ജാര്‍ഖണ്ഡിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി വിധി. ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് തള്ളിയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
പാകിസ്ഥാനി എന്ന് വിളിച്ചതിന് കേസെടുത്ത നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു. പിന്നാലെ ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
വിവരാവകാശ അപേക്ഷയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഹരി നന്ദന്‍ സിങ്ങിനെ ഷമീം സമീപിച്ചത്. തുടര്‍ന്ന് തന്റെ മതം പറഞ്ഞ് ഉദ്യോഗസ്ഥന്‍ തന്നെ അധിക്ഷേപിച്ചെന്നും ഔദ്യോഗികമായ കൃത്യനിര്‍വഹണം തടഞ്ഞെന്നുമാണ് ഷമീം പറയുന്നത്.
പരാതിക്കാരനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥാന്‍ ‘മിയാന്‍-ടിയാന്‍’ എന്നും ‘പാകിസ്ഥാനി’ എന്നും വിളിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് ഷമീം ഹരി നന്ദന്‍ സിങ്ങിനെതിരെ പരാതി നൽകിയത്.
Content Highlight: Calling someone a Pakistani is not an offense for hurting religious sentiments: Supreme Court