പ്രകാശ് കാരാട്ടിന്റെ ഭാര്യയായത് കൊണ്ടാണ് ബൃന്ദ കാരാട്ട് പോളിറ്റ് ബ്യൂറോയില്‍ വന്നത്: കെ.എം. ഷാജി
Kerala News
പ്രകാശ് കാരാട്ടിന്റെ ഭാര്യയായത് കൊണ്ടാണ് ബൃന്ദ കാരാട്ട് പോളിറ്റ് ബ്യൂറോയില്‍ വന്നത്: കെ.എം. ഷാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th February 2023, 8:19 pm

മാനന്തവാടി: കൊക്കില്‍ ശ്വാസം ഉള്ളിടത്തോളം കാലം തങ്ങള്‍ സ്ത്രീ-പുരുഷ സമത്വത്തിന് എതിരാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി.
സി.പി.ഐ.എമ്മിന്റെ സമത്വ സങ്കല്‍പം കാപട്യമാണെന്നും പ്രകാശ് കാരാട്ടിന്റെ ഭാര്യയായത് കൊണ്ട് മാത്രമാണ് ബൃന്ദ കാരാട്ട് പോളിറ്റ് ബ്യൂറോയില്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ മാനന്തവാടി മണ്ഡലം മുസ്‌ലിം ലീഗ് സമ്മേളനത്തിലാണ് കെ.എം. ഷാജി വിവാദ പരാമര്‍ശം നടത്തിയത്.

‘പ്രകാശ് കാരാട്ടിന്റെ ഭാര്യയായത് കൊണ്ടാണ് ബൃന്ദ കാരാട്ട് പോളിറ്റ് ബ്യൂറോയിലെത്തിയത്. രണ്ടാള്‍ക്കും കുട്ടികളൊന്നുമില്ലാത്തത് കൊണ്ട് ബോറടിക്കണ്ടെന്ന് കരുതി പോകുന്നു. അല്ലാതെ വേറെ ഏതേലും പെണ്ണുങ്ങളുണ്ടോ പോളിറ്റ് ബ്യൂറോയില്‍. നിങ്ങള്‍ക്ക് സെക്രട്ടറിയായി എവിടെയെങ്കിലും സ്ത്രീയുണ്ടോ. മന്ത്രിയുണ്ടോ,’ഷാജി പറഞ്ഞു.

സി.പി.ഐ.എമ്മിന്റെ സമത്വം ശൈലജ ടീച്ചര്‍ പിണറായി വിജയന്റെ തോളിന് താഴെ എത്തുന്നത് വരെയായിരിക്കുമെന്നും സി.പി.ഐ.എമ്മിന് മുഖ്യമന്ത്രിയായി ഏതെങ്കിലും ഒരു സ്ത്രീയുണ്ടോയെന്നും അദ്ദേഹം പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

‘എക്‌സ് മുസ്‌ലിം സംഘടന, ലിബറല്‍ സംഘടന തുടങ്ങി ഒരുപാട് സംഘടനകളും ജെന്‍ഡര്‍ ന്യൂട്രാലിറ്റി, ജെന്‍ഡര്‍ ഇക്വാലിറ്റി അങ്ങനെ കുറേ പദങ്ങളും ഇപ്പോഴുണ്ട്. ഈയടുത്ത് ജെന്‍ഡര്‍ ഇക്വാലിറ്റിക്കെതിരെ ഷാജി സംസാരിച്ചുവെന്ന് കൈരളി വാര്‍ത്തകൊടുത്തു. സംസാരിക്കുമല്ലോ, നിങ്ങള്‍ വിചാരിക്കുന്നത് എനിക്ക് അബദ്ധത്തില്‍ പറ്റിപ്പോയതെന്നാ, കൊക്കില്‍ ശ്വാസമുള്ളിടത്തോളം നമ്മള്‍ സ്ത്രീ-പുരുഷ സമത്വത്തിന് എതിരായിരിക്കും. നമ്മള്‍ സ്ത്രീ-പുരുഷ നീതിയുടെ പക്ഷത്താണ്. ജെന്‍ഡര്‍ ഇക്വാലിറ്റിയുടെ കൂടെയല്ല, ജെന്‍ഡര്‍ ജസ്റ്റിസിന്റെ കൂടെയാണ്.

ജെന്‍ഡര്‍ ഇക്വാലിറ്റിയുടെ രാഷ്ട്രീയം എന്താണ്. സ്ത്രീയും പുരുഷനും ഒരുപോലെ. അതെങ്ങനെയാ സ്ത്രീയും പുരുഷനും ഒരു പോലെ ആകല്, സ്ത്രീയേക്കാള്‍ പുരുഷന് വളര്‍ന്നൂടേ. പുരുഷനേക്കാള്‍ സ്ത്രീക്ക് വളര്‍ന്നൂടേ. കഴിവുള്ളവരല്ലേ വളരേണ്ടത്. നിങ്ങളുടെ ഈ സമത്വത്തിന്റെ അര്‍ത്ഥം എന്താണ്. ശൈലജ ടീച്ചര്‍ക്ക് വളരാം. ഏത് വരെ, പിണറായിയുടെ തോള് വരെ. അതിന്റെ മുകളില്‍ വളര്‍ന്നാലോ,മന്ത്രി പോലും ആകില്ല, എന്നിട്ട് അല്ലേ മുഖ്യമന്ത്രി,’ ഷാജി പറഞ്ഞു.

 

CONTENT HIGHLIGHT: Brinda Karat joined the Politburo because she was Prakash Karat’s wife: K.M. Shaji