ജനങ്ങളുടെ ചെലവില്‍ ഇന്ത്യയിലെ ബ്രാഹ്‌മണര്‍ ലാഭം കൊയ്യുന്നുവെന്ന യു.എസ് പരാമര്‍ശം വസ്തുതാപരമായി ശരിയെന്ന് കോണ്‍ഗ്രസ് നേതാവ്
India
ജനങ്ങളുടെ ചെലവില്‍ ഇന്ത്യയിലെ ബ്രാഹ്‌മണര്‍ ലാഭം കൊയ്യുന്നുവെന്ന യു.എസ് പരാമര്‍ശം വസ്തുതാപരമായി ശരിയെന്ന് കോണ്‍ഗ്രസ് നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd September 2025, 7:36 am

ന്യൂദല്‍ഹി: റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ചെലവില്‍ ബ്രാഹ്‌മണര്‍ ലാഭം കൊയ്യുകയാണെന്ന വൈറ്റ്ഹൗസ് വാണിജ്യ ഉപദേഷ്ടാവിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. വസ്തുതാപരമായി നോക്കുകയാണെങ്കില്‍ ഈ പ്രസ്താവന ശരിയാണെന്ന് ഉദിത് രാജ് പ്രതികരിച്ചു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവായ പീറ്റര്‍ നവാരൊയുടെ വിവാദ പരാമര്‍ശത്തെ പിന്തുണച്ചാണ് ഉദിത് രാജ് രംഗത്തെത്തിയത്.

‘റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിലൂടെ ഉന്നതജാതിക്കാരായ ഇന്ത്യക്കാരാണ് ലാഭമുണ്ടാക്കുന്നതെന്ന പീറ്റര്‍ നവാരൊയുടെ പരാമര്‍ശത്തെ ഞാന്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെല്ലാം ഉന്നതജാതിക്കാരുടെതാണ്.

ഇവര്‍ റഷ്യയില്‍ നിന്നും എണ്ണവാങ്ങി, റിഫൈന്‍ ചെയ്ത് കൂടിയ വിലയ്ക്ക് വില്‍ക്കുകയാണ്. സാധാരണക്കാരായ ഇന്ത്യന്‍ ജനതയ്ക്ക് ഇതില്‍ നിന്നും ഒരു ലാഭവും ലഭിക്കുന്നില്ല’,കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

Donald Trump and Peter Navarro

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വാണിജ്യ ഉപദേഷ്ടാവ് പീറ്റര്‍ നവാരൊയും

നമ്മുടെ രാജ്യത്ത് പിന്നോക്കജാതിക്കാരനോ ദളിതനോ ഒരു കോര്‍പ്പറേറ്റ് സ്ഥാപനം ആരംഭിക്കാന്‍ 100 വര്‍ഷമെങ്കിലും കഴിയണമെന്നും ഉദിത് രാജ് പറഞ്ഞു.

‘ഇവിടെ നിലനില്‍ക്കുന്ന വിവേചനങ്ങള്‍ കാരണം വരുന്ന നൂറ് വര്‍ഷത്തിനുള്ളില്‍ പോലും ഒരു ദളിതന് വലിയൊരു കോര്‍പ്പറേറ്റ് സ്ഥാപനം പടുത്തുയര്‍ത്താന്‍ സാധിക്കില്ല.

നവാരൊ എന്താണോ പറഞ്ഞത് അത് വസ്തുതാപരമായി പരിശോധിക്കുകയാണെങ്കില്‍ ശരിയാണ്, ആര്‍ക്കുമത് നിഷേധിക്കാനാകില്ല’- ഉദിത് രാജ് പറയുന്നു.

റഷ്യയുടെ അസംസ്‌കൃത എണ്ണ വാങ്ങുന്നതിലൂടെ, ഉക്രെയ്‌നെ ആക്രമിക്കുന്ന റഷ്യക്ക് പരോക്ഷമായ സഹായമാണ് ഇന്ത്യ നല്‍കുന്നത്.

ബ്രാഹ്‌മണര്‍ ഇന്ത്യന്‍ ജനതയുടെ ചെലവില്‍ ലാഭം കൊയ്യുന്നുവെന്നാണ് പീറ്റര്‍ നവാരൊ കഴിഞ്ഞദിവസം പറഞ്ഞത്. ഇന്ത്യയുടെ നയങ്ങളെ ‘താരിഫുകളുടെ മഹാരാജാവ്’ എന്നും നവാരൊ വിമര്‍ശിച്ചിരുന്നു.

യു.എസ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 50 ശതമാനം താരിഫ് ചുമത്തിയതോടെ ഇന്ത്യ റഷ്യയും ചൈനയുമായി കൂടുതല്‍ അടുത്തിരുന്നു.

ഇതിനെ ചോദ്യം ചെയ്ത നവാരൊ, ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്, എങ്കില്‍ അങ്ങനെ തന്നെ പെരുമാറണം, എന്തിനാണ് പുടിനും ഷി ജിന്‍പിങ്ങിനും കീഴ്‌പ്പെടുന്നത് എന്നും ചോദിച്ചിരുന്നു.

യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഇന്ത്യന്‍ ജനത മനസിലാക്കണം, ഇന്ത്യന്‍ ജനതയുടെ ചെലവില്‍ ബ്രാഹ്‌മണരെ ലാഭം കൊയ്യാന്‍ പ്രേരിപ്പിക്കുകയാണ് ഇന്ത്യന്‍ സര്‍ക്കാരെന്നും ഇത് അവസാനിപ്പിക്കണമെന്നും നവാരൊ ആവശ്യപ്പെട്ടിരുന്നു. ഉക്രെയ്‌നിലെ സംഘര്‍ഷത്തെ ‘മോദിയുടെ യുദ്ധം’ എന്നും നവാരൊ കുറ്റപ്പെടുത്തിയിരുന്നു.

നവാരൊയുടെ പ്രസ്താവനയ്ക്ക് പിന്തുണ നല്‍കിയ ഉദിത് രാജ്, കോണ്‍ഗ്രസിന്റെ ദളിത് നേതാവാണ്. ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ അദ്ദേഹം, നോര്‍ത്ത് വെസ്റ്റ് ദല്‍ഹിയില്‍ നിന്നും 2014-19 കാലത്ത് ബി.ജെ.പി എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Content Highlight: US remarks that Brahmins in India are profiting at the expense of the people is factually correct says Congress leader Udit Raj