തീര്‍ത്തും പൊളിറ്റിക്കല്‍ വോട്ടുകളായാണ് ജില്ലാ പഞ്ചായത്തിലേക്കുള്ള വോട്ടുകളെ വിലയിരുത്തുന്നത്. കോര്‍പ്പറേഷന്‍-ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ പ്രാദേശിക പ്രശ്‌നങ്ങളും സ്ഥാനാര്‍ത്ഥിയുമായുള്ള ബന്ധങ്ങളുമടക്കം ജയപരാജയങ്ങളില്‍ നിര്‍ണായകമാകുമ്പോള്‍ ജില്ലാ പഞ്ചായത്തിലേക്കുള്ള ഓരോ വോട്ടുകളും കൃത്യമായ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയായിരിക്കും. ജില്ലാ പഞ്ചായത്തിന്റെ അലയൊലികള്‍ പിന്നാലെ വരുന്ന അസംബ്ലി തെരഞ്ഞെടുപ്പുകളിലും ഉയര്‍ന്നുകേള്‍ക്കാറുണ്ട്.
ഇത്തരത്തില്‍ ശക്തമായ രാഷ്ട്രീയം ചര്‍ച്ചയാകുന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു തരത്തിലും മുന്നേറാന്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എക്ക് സാധിച്ചിട്ടില്ല. ഒറ്റ ജില്ലാ പഞ്ചായത്ത് പോലും വിജയിക്കാന്‍ സാധിച്ചില്ല എന്ന് മാത്രമല്ല ഒരിടത്ത് പോലും നിര്‍ണായക ശക്തിയാകാനും ബി.ജെ.പിക്കോ എന്‍.ഡി.എയ്‌ക്കോ സാധിച്ചിട്ടില്ല.
കേരളത്തിലെ 14 ജില്ലാ പഞ്ചായത്തില്‍ നിന്നുമായി ആകെ 346 ഡിവിഷനുകളാണുള്ളത്. ഇതിന്‍ ഒരേയൊരു ഡിവിഷനില്‍ മാത്രമാണ് ബി.ജെ.പിക്ക് താമര വിരിയിക്കാന്‍ സാധിച്ചത്.
കേരളത്തില്‍ ബി.ജെ.പിക്ക് വേരോട്ടമുള്ള, സപ്തഭാഷ സംഗമ ഭൂമിയായ കാസര്‍ഗോഡാണ് എന്‍.ഡി.എക്ക് ജില്ലാ പഞ്ചായത്തിലേക്ക് പ്രതിനിധിയെ സംഭാവന ചെയ്യാന്‍ സാധിച്ചത്. ബദിയടുക്ക വാര്‍ഡിലെ രാമപ്പ മഞ്ചേശ്വരയാണ് എന്‍.ഡി.എയുടെ ഏക ജില്ലാ പഞ്ചായത്തംഗം.
3,057 വോട്ടിന്റെ ഭൂരിപക്ഷമാണ് രാമപ്പ മഞ്ചേശ്വരയ്ക്കുള്ളത്. ബദിയടുക്കയില്‍ രാമപ്പ 16,551 വോട്ട് നേടിയപ്പോള്‍ യു.ഡി.എഫ് സ്വതന്ത്രന്‍ ഐ. ലക്ഷ്മണ പെരിയടുക്കയാണ് രണ്ടാമത്. 13,494 വോട്ടുകളാണ് ലക്ഷ്മണ നേടിയത്. സി.പി.ഐയുടെ പ്രകാശ് കുമ്പാഡാജെക്ക് 7,366 വോട്ടുകള്‍ മാത്രമാണ് ഇവിടെ പിടിക്കാന്‍ സാധിച്ചത്.
ചില സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്തിയതൊഴിച്ചാല്‍ ജില്ലയിലെ ശേഷിച്ച 17 ഡിവിഷനുകളിലും എന്‍.ഡി.എയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു.
ആകെയുള്ള 18 ഡിവിഷനുകളില്‍ ഒമ്പതിലും വിജയിച്ചത് എല്‍.ഡി.എഫാണ്. എട്ട് ഡിവിഷന്‍ യു.ഡി.എഫും സ്വന്തമാക്കി.
തങ്ങള്‍ക്ക് സ്വാധീനവും വോട്ട് വിഹിതമുള്ള പാലക്കാടും കോര്‍പ്പറേഷന്‍ പിടിച്ച തിരുവനന്തപുരത്തും ജില്ലാ പഞ്ചായത്തുകളില്‍ ബി.ജെ.പി തകര്‍ന്നടിഞ്ഞു. കാസര്‍ഗോഡെന്ന പോലെ ഇവിടങ്ങളിലും ഇടതുപക്ഷമാണ് മികച്ച മുന്നേറ്റമുണ്ടാക്കി ഏറ്റവുമധികം ഡിവിഷനുകള്‍ പിടിച്ചെടുത്തത്. ഇരു ജില്ലകളിലും കേവലഭൂരിപക്ഷത്തെക്കാള്‍ കൂടുതല്‍ സീറ്റ് നേടാനും ഇടതുമുന്നണിക്ക് സാധിച്ചു.