ഭഗത് സിങും ചന്ദ്രശേഖര്‍ ആസാദും തീവ്രവാദികളായിരുന്നുവെന്ന് യു.കെ ചരിത്രകാരന്‍
India
ഭഗത് സിങും ചന്ദ്രശേഖര്‍ ആസാദും തീവ്രവാദികളായിരുന്നുവെന്ന് യു.കെ ചരിത്രകാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th February 2014, 12:22 pm

[share]

[]സൂറത്ത്: രാജ്യം രക്തസാക്ഷികളായി കരുതുന്ന ഭഗത് സിങും ചന്ദ്രശേഖര്‍ ആസാദും തീവ്രവാദികളായിരുന്നുവെന്ന് യു.കെ ചരിത്രകാരനും ഗവേഷകനുമായ ഡേവിഡ് ഹാര്‍ഡിമാന്‍.

സെന്‍ട്രല്‍ ഫോര്‍ സോഷ്യല്‍ സ്റ്റഡീസില്‍ “1915-1947 കാലഘട്ടങ്ങളിലെ അഹിംസാത്മക പ്രതിരോധം” എന്ന വിഷയത്തില്‍ ക്ലാസെടുക്കവേയാണ് വാര്‍വിക്ക് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ കൂടിയായ ഡേവിഡ് ഹാര്‍ഡിമാന്‍ ഇത്തരത്തില്‍ പറഞ്ഞത്.

എന്നാല്‍ സദസ്സില്‍ നിന്ന് കടുത്ത പ്രതിഷേധങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് ഭഗത് സിങിനെയും ആസാദിനെയും വിലകുറച്ചു കാണിക്കാനല്ല താന്‍ ഇത്തരത്തില്‍ പറഞ്ഞതെന്ന് ഡേവിഡ് ഹാര്‍ഡിമാന്‍ പറഞ്ഞു.

എല്ലാ അഹിംസാത്മക സംഘങ്ങളിലും ഹിംസയിലൂടെ കാര്യങ്ങള്‍ നീക്കുന്ന ഒരു കൂട്ടമുണ്ടാകും. ബോംബ് സ്‌ഫോടനമോ വെടിവയ്‌പോ കൊലപാതകമോ പോലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെടും.

സ്വാതന്ത്ര്യസമരം വിജയിച്ചതു തന്നെ അഹിംസാ മാര്‍ഗത്തില്‍ സമരം ചെയ്തവരോട് ധാരണയാവുന്നതാണ് നല്ലതെന്ന് അധികാരികള്‍ക്ക് തോന്നിയത് മൂലമാണ്.

സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തില്‍ പേരു കേട്ട ഭഗത് സിങും ചന്ദ്രശേഖര്‍ ആസാദുമെല്ലാം ഹിന്ദുസ്ഥാന്‍ പബ്ലിക്കന്‍ അസോസിയേഷന്‍, ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ ആര്‍മി തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചവരാണ്.

മഹാത്മാഗാന്ധിയെ വധിച്ചതും തീവ്രവാദികള്‍ തന്നെയാണ്- ഡേവിഡ് ഹാര്‍ഡിമാന്‍ പറഞ്ഞു.