പാകിസ്ഥാനുമായി ഇന്ത്യ ക്രിക്കറ്റ് പരമ്പരകള്‍ കളിക്കില്ല; പ്രതികരണവുമായി ബി.സി.സി.ഐ സെക്രട്ടറി
Sports News
പാകിസ്ഥാനുമായി ഇന്ത്യ ക്രിക്കറ്റ് പരമ്പരകള്‍ കളിക്കില്ല; പ്രതികരണവുമായി ബി.സി.സി.ഐ സെക്രട്ടറി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th September 2025, 2:08 pm

ഏഷ്യാ കപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീമും. ഇതോടെ 15 അംഗ സ്‌ക്വാഡുമായി ഇന്ത്യ ദുബായിലെത്തി പരിശീലനം ആരംഭിച്ചിട്ടുണ്ട്. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് ഇന്ത്യ തെരഞ്ഞടുത്തത്.

ഇന്ത്യയും പാകിസ്ഥാനും ടൂര്‍ണമെന്റില്‍ ഒരേ ഗ്രൂപ്പില്‍ തന്നെയാണെന്നതും ആരാധകരെ ആവേശത്തിലാക്കുന്ന കാര്യമാണ്. ഗ്രൂപ്പ് ഘട്ടവും ഫൈനലുമടക്കം മൂന്ന് തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകളുമുണ്ട്.

എന്നാല്‍ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ ഇന്ത്യ പാകിസ്ഥാനെതിരെ മത്സരിക്കരുതെന്ന് പല മുന്‍ താരങ്ങളും പറഞ്ഞിരുന്നു. ഇന്ത്യ പാകിസ്ഥാനുമായി ഏറ്റുമുട്ടണമെന്നും ഒരു വിഭാഗം പറയുന്നു. ഇപ്പോള്‍ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈക്കിയ.

കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ നിര്‍ദേശം അനുസരിക്കാന്‍ ബി.സി.സി.ഐ ബാധ്യസ്ഥരാണെന്നും ഐ.സി.സിയുടെയോ എഷ്യന്‍ ക്രിക്കറ്റിന്റെയോ പരമ്പരകളില്‍ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാകിസ്ഥതാനുമായി ക്രിക്കറ്റ് പരമ്പരകള്‍ ഇന്ത്യ കളിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന ഏത് നിയമവും അംഗീകരിക്കാന്‍ ബി.സി.സി.ഐ ബാധ്യസ്ഥരാണ്. ഐ.സി.സിയുടെയോ എഷ്യന്‍ ക്രിക്കറ്റിന്റെയോ പരമ്പരകളില്‍ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമില്ല. വിവിധ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ എല്ലാ മത്സരങ്ങളും കളിക്കേണ്ടതുണ്ട്.

എന്നാല്‍ പാകിസ്ഥതാനുമായി ക്രിക്കറ്റ് പരമ്പരകള്‍ ഇന്ത്യ കളിക്കില്ല. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ് ഏഷ്യാ കപ്പ്. ഇത്തരം ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുമായി നല്ല ബന്ധത്തിലല്ലാത്ത ഒരു രാജ്യം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പോലും നമ്മള്‍ കളിക്കാന്‍ ബാധ്യസ്ഥരാണ്,’ എ.എന്‍.ഐയോട് ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈക്കിയ പ്രതികരിച്ചു.

2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്

ഗ്രൂപ്പ് എ

ഇന്ത്യ

ഒമാന്‍

പാകിസ്ഥാന്‍

യു.എ.ഇ

ഗ്രൂപ്പ് ബി

അഫ്ഗാനിസ്ഥാന്‍

ബംഗ്ലാദേശ്

ഹോങ് കോങ്

ശ്രീലങ്ക

Content Highlight: BCCI Secretary Talking About India VS Pakistan Matches