ഇവരെക്കൊണ്ട് കളിക്കാനാകില്ല, വല്ല പരസ്യത്തിലും അഭിനയിക്കട്ടെ; പാകിസ്ഥാനെതിരെ മുന്‍ പാക് താരം
Sports News
ഇവരെക്കൊണ്ട് കളിക്കാനാകില്ല, വല്ല പരസ്യത്തിലും അഭിനയിക്കട്ടെ; പാകിസ്ഥാനെതിരെ മുന്‍ പാക് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 14th August 2025, 7:04 pm

പാകിസ്ഥാന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ പാക് സൂപ്പര്‍ താരങ്ങളായ ബാബര്‍ അസം, ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് സൂപ്പര്‍ താരം ബാസിത് അലി. സീരീസ് ഡിസൈഡര്‍ മത്സരത്തിലടക്കം മോശം പ്രകടനം പുറത്തെടുത്തതോടെയാണ് ഇരുവര്‍ക്കുമെതിരെ ബാസിത് അലി പരസ്യമായി രംഗത്തെത്തിയത്.

‘രണ്ട് പേരും പരിശീലകര്‍ പറയുന്നത് ഒന്നും തന്നെ കേള്‍ക്കാറില്ല. ബാറ്റിങ് കോച്ച് ഓരോ നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ അത് കേട്ടുവന്ന് വരുത്തിത്തീര്‍ക്കുക മാത്രമാണ് ഇരുവരും ചെയ്യാറുള്ളത്.

ഇന്‍സമാം ഉള്‍ ഹഖ്, മുഹമ്മദ് യൂസുഫ്, യൂനിസ് ഖാന്‍ എന്നിവരെ പോലുള്ള ആരെങ്കിലുമൊരാള്‍ ഇവര്‍ക്ക് നേര്‍വഴി പറഞ്ഞുകൊടുക്കേണ്ടതുണ്ട്. എന്നാല്‍ ഇങ്ങനെ ആരും തന്നെ ചെയ്യില്ല എന്ന് അവര്‍ക്കറിയാം, കാരണം ഇങ്ങനെ ചെയ്യാന്‍ മുമ്പ് ആരെയും തന്നെ അവര്‍ അനുവദിച്ചിരുന്നില്ല,’ ഗെയിം പ്ലാന്‍ യൂട്യൂബ് ചാനലില്‍ ബാസിത് അലി പറഞ്ഞു.

ബാബറും റിസ്വാനും മോശം പ്രകടനങ്ങള്‍ തുടരുകയാണെന്ന് വിമര്‍ശിച്ച ബാസിത്, ഇരുവരും ഇനി പരസ്യങ്ങളില്‍ അഭിനയിക്കട്ടെ എന്നും വിമര്‍ശിച്ചു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച് ലീഡ് നേടിയ പാകിസ്ഥാന്‍ അടുത്ത രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട് പരമ്പര അടിയറവ് വെക്കുകയായിരുന്നു.

ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ 202 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് വിന്‍ഡീസ് നേടിയത്.വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 295 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ വെറും 92 റണ്‍സിന് പുറത്തായി.

ഷായ് ഹോപ്പിന്റെ സെഞ്ച്വറി കരുത്തിലാണ് വിന്‍ഡീസ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 94 പന്ത് നേരിട്ട താരം പുറത്താകാതെ 120 റണ്‍സ് അടിച്ചെടുത്തു. പത്ത് ഫോറും അഞ്ച് സിക്സറും അടക്കം 127.65 സ്ട്രൈക്ക് റേറ്റിലാണ് ക്യാപ്റ്റന്‍ കൂടിയായ ഹോപ്പ് റണ്ണടിച്ചുകൂട്ടിയത്.

24 പന്തില്‍ പുറത്താകാതെ 43 റണ്‍സ് നേടിയ ജസ്റ്റിന്‍ ഗ്രീവ്‌സാണ് രണ്ടാമത് മികച്ച ടോപ് സ്‌കോറര്‍. നാല് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പടെ 179.17 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

എവിന്‍ ലൂയീസ് (54 പന്തില്‍ 37), റോസ്റ്റണ്‍ ചെയ്‌സ് (29 പന്തില്‍ 36) എന്നിവരും സ്‌കോര്‍ ബോര്‍ഡിലേക്ക് തങ്ങളുടെ സംഭാവനകള്‍ നല്‍കി. ഒടുവില്‍ നിശ്ചിത ഓവറില്‍ വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സ് അടിച്ചെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് ഓപ്പണര്‍മാര്‍ രണ്ട് പേരെയും പൂജ്യത്തിന് നഷ്ടമായി. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ ബാബര്‍ അസം മൂന്നാം ഏകദിനത്തിലും നിരാശപ്പെടുത്തി. 23 പന്ത് നേരിട്ട താരത്തിന് വെറും ഒമ്പത് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ ഗോള്‍ഡന്‍ ഡക്കായും മടങ്ങി.

അഞ്ചാം നമ്പറിലിറങ്ങിയ സല്‍മാന്‍ അലി ആഘായാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. 49 പന്ത് നേരിട്ട താരം 30 റണ്‍സടിച്ച് പുറത്തായി.

28 പന്തില്‍ പുറത്താകാതെ 23 റണ്‍സ് നേടിയ മുഹമ്മദ് നവാസ്, 40 പന്തില്‍ 13 റണ്‍സ് നേടിയ ഹസന്‍ നവാസ് എന്നിവര്‍ മാത്രമാണ് പാക് നിരയില്‍ ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.

ഓപ്പണര്‍മാരെ പോലെ അവസാന രണ്ട് താരങ്ങളും പൂജ്യത്തിന് തന്നെ മടങ്ങിയതോടെ പാകിസ്ഥാന്റെ പോരാട്ടം 92 റണ്‍സില്‍ അവസാനിച്ചു.

 

Content highlight: Basit Ali slams Babar Azam and Mohammed Rizwan