കടുവകളുടെ എല്ലൊടിച്ച് കങ്കാരുപ്പട; ചരിത്രത്തിലെ നാലാം നാണക്കേടും തലയില്‍ വീണു!
Cricket
കടുവകളുടെ എല്ലൊടിച്ച് കങ്കാരുപ്പട; ചരിത്രത്തിലെ നാലാം നാണക്കേടും തലയില്‍ വീണു!
ശ്രീരാഗ് പാറക്കല്‍
Saturday, 22nd August 2026, 9:53 am

ബംഗ്ലാദേശും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം ഗ്രേറ്റ് ബാരിയര്‍ റീഫ് അരേനയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ ബംഗ്ലാദേശിന് വമ്പന്‍ തിരിച്ചടിയാണ് നല്‍കിയത്. 64 റണ്‍സിന് ബംഗ്ലാദേശിനെ ഓള്‍ഔട്ട് ചെയ്തിരിക്കുകയാണ് ഓസ്‌ട്രേലിയ. ബംഗ്ലാദേശിന്റെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നാലാമത്തെ ടോട്ടലാണിത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ബംഗ്ലാദേശിന്റെ ഏറ്റവും കുറഞ്ഞ സ്‌കോറുകള്‍

(എതിരാളി, റണ്‍സ്, ഓവര്‍ എന്ന ക്രമത്തില്‍)

വെസ്റ്റ് ഇന്‍ഡീസ് – 43 – 18.4

സൗത്ത് ആഫ്രിക്ക – 53 – 19.0

ശ്രീലങ്ക – 62 – 25.2

ഓസ്‌ട്രേലിയ – 64 – 34.0

സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കരുത്തിലാണ് ബംഗ്ലാ കടുവകളെ കങ്കാരുപ്പട തകര്‍ത്തത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ആറ് വിക്കറ്റുകള്‍ നേടിയാണ് സ്റ്റാര്‍ക്ക് തിളങ്ങിയത്. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ശദ്മന്‍ ഇസ്‌ലാമിനെ പൂജ്യത്തിന് പറഞ്ഞയച്ചാണ് സ്റ്റാര്‍ക്ക് വേട്ട തുടങ്ങിയത്. ഓപ്പണര്‍ തന്‍സിദ് ഹസനെയും സ്റ്റാര്‍ക്ക് പൂജ്യത്തിനാണ് പുറത്താക്കിയത്. മൊനീമുള്‍ ഹഖിനെ ഒമ്പത് റണ്‍സിനും പിന്നീട് ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോയെ പൂജ്യത്തിനും സ്റ്റാര്‍ക്ക് കൂടാരം കയറ്റി.

വിക്കറ്റ് കീപ്പര്‍ ലിട്ടണ്‍ ദാസിനെയും സ്റ്റാര്‍ക്ക് പൂജ്യത്തിനാണ് പുറത്താക്കിയത്. ടെയ്ല്‍ എന്‍ഡ് ബാറ്റര്‍ ഷൊരീഫുള്‍ ഇസ്‌ലാമിനെയും (14) പുറത്താക്കിയാണ് സ്റ്റാര്‍ക്ക് ആറ് വിക്കറ്റ് പൂര്‍ത്തിയാക്കിയത്. ബംഗ്ലാദേശിന്റെ ടോപ് സ്‌കോററും ഷൊരീഫുള്‍ ഇസ്‌ലാമാണ്.

ആദ്യ 22 പന്തില്‍ നിന്നാണ് സ്റ്റാര്‍ക്ക് ഫൈഫര്‍ സ്വന്തമാക്കിയത് എന്നത് എടുത്തുപറയേണ്ടതാണ്. റെഡ് ബോളില്‍ 107ാം മത്സരത്തിലെ 205ാം ഇന്നിങ്‌സില്‍ നിന്നാണ് സ്റ്റാര്‍ക്ക് 440 വിക്കറ്റുകള്‍ സ്വന്തമാക്കുന്നത്.

സ്‌റാര്‍ക്കിന് പുറമെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റും ജോഷ് ഹേസല്‍വുഡ് ഒരു വിക്കറ്റും നേടി.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ചരിത്രവിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ബംഗ്ലാ കടുവകളെ കങ്കാരുപ്പട തിരിച്ചടിച്ചത്.

Content Highlight: Bangladesh All Out Against Australia In First Innings Of Second Test

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ