ഹോളിവുഡ് സിനിമകളില്‍ ഈ വര്‍ഷം വണ്‍ ബില്യണ്‍ ക്ലബ്ബില്‍ ഇടംനേടാന്‍ സാധ്യതയുണ്ടെന്ന് പലരും കണക്കാക്കുന്ന ചിത്രമാണ് അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്. ജെയിംസ് കാമറൂണ്‍ ഒരുക്കുന്ന ദൃശ്യവിസ്മയത്തിന്റെ ട്രെയ്‌ലറിന് വന്‍ വരവേല്പാണ് ലഭിച്ചത്. ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

മൂന്ന് മണിക്കൂര്‍ 15 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. അവതാര്‍ ഫ്രാഞ്ചൈസിയിലെ ഏറ്റവു ദൈര്‍ഘ്യമേറിയ ചിത്രമാണിത്. 2009ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം രണ്ട് മണിക്കൂര്‍ 41 മിനിറ്റായിരുന്നു. 13 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ അവതാര്‍ വേ ഓഫ് വാട്ടര്‍ മൂന്ന് മണിക്കൂര്‍ 12 മിനിറ്റുണ്ടായിരുന്നു. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരുന്നു രണ്ട് സിനിമകളിലും.

ആദ്യ രണ്ട് സിനിമകളിലും പാണ്ടോറയെ ആക്രമിക്കുന്ന മനുഷ്യര്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നെങ്കില്‍ മൂന്നാം ഭാഗം കുറച്ചധികം കോംപ്ലിക്കേറ്റഡാണ്. പാണ്ടോറയിലുള്ള ഗോത്ര വിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടവും അത് മുതലെടുക്കുന്ന മനുഷ്യരുടെ കഥയുമാണ് ഫയര്‍ ആന്‍ഡ് ആഷില്‍. ഇതുവരെ കണ്ടതിനെക്കാള്‍ വലിയ പോരാട്ടമാകും മൂന്നാം ഭാഗത്തിലെന്ന് പുറത്തുവന്ന അപ്‌ഡേറ്റുകള്‍ സൂചന നല്കുന്നു.

അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട രണ്ട് ട്രെയ്‌ലറുകളും ഗംഭീരമാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. തന്റെ കുടുംബത്തെയും പാണ്ടോറയെയും സംരക്ഷിക്കാന്‍ ജേക്ക് സള്ളിക്ക് സാധിക്കുമോ എന്നറിയാനാണ് പലരും കാത്തിരിക്കുന്നത്. വെറുമൊരു സിനിമ എന്നതിലുപരി ലൈഫ്‌ടൈം സിനിമാറ്റിക് എക്‌സ്പീരിയന്‍സാകും അവതാര്‍ 3 എന്നാണ് കണക്കുകൂട്ടുന്നത്.

മൂന്നാം ഭാഗം കൊണ്ടും പാണ്ടോറയുടെ കഥകള്‍ അവസാനിക്കില്ലെന്നും ഇനിയും രണ്ട് ഭാഗങ്ങള്‍ കൂടി ഒരുക്കുമെന്നും കാമറൂണ്‍ അറിയിച്ചിരുന്നു. 2029ല്‍ നാലാം ഭാഗവും 2031ല്‍ അഞ്ചാം ഭാഗവും പുറത്തിറങ്ങും. പാണ്ടോറയുടെ കഥയില്‍ ഇനിയും എന്തെല്ലാം സര്‍പ്രൈസുകളാണ് ഒരുക്കിയിരിക്കുന്നതെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

ഡിസംബര്‍ 19ന് ചിത്രം തിയേറ്ററുകളിലെത്തും. ക്രിസ്മസ് റിലീസിനെത്തുന്ന മറ്റ് മലയാളം സിനിമകള്‍ക്ക് അവതാര്‍ വെല്ലുവിളിയാകുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം. അവതാറിനൊപ്പം അവഞ്ചേഴ്‌സ് ഡൂംസ്‌ഡേയുടെ ടീസര്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സിനിമാപ്രേമികള്‍ ഇത് ഡബിള്‍ ട്രീറ്റായാണ് കണക്കാക്കുന്നത്.

Content Highlight: Avatar Fire and Ash has duration of more than three hours