ഓസീസിന്റെ പ്രതികാരം; ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി തുടക്കം
Cricket
ഓസീസിന്റെ പ്രതികാരം; ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി തുടക്കം
ഫസീഹ പി.സി.
Tuesday, 24th February 2026, 5:16 pm

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള വനിതാ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സന്ദര്‍ശകര്‍ക്ക് തോല്‍വി. അലന്‍ ബോര്‍ഡര്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഓസീസ് വിജയിച്ച് കയറിയത്. ബെത് മൂണിയുടെ കരുത്തിലാണ് ആതിഥേയരുടെ വിജയം.

ഇന്ത്യയുയര്‍ത്തിയ 215 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് വനിതകള്‍ 70 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇതോടെ ടി – 20 പരമ്പര തോല്‍വിക്ക് ഇന്ത്യയോട് പകരം വീട്ടാന്‍ ഓസീസിന് സാധിച്ചു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ആദ്യം തന്നെ ഓപ്പണര്‍ പ്രതിക റാവളിനെ നഷ്ടമായി. ഏറെ വൈകാതെ ഷെഫാലിയെയും ജെമീമ റോഡ്രിഗസും പുറത്തായി. അതോടെ ഇന്ത്യ മൂന്ന് വിക്കറ്റിന് 52 എന്ന നിലയിലേക്ക് കൂപ്പുകുത്തി.

ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും സ്മൃതി മന്ഥാന പിടിച്ച് നിന്ന് അര്‍ധ സെഞ്ച്വറി നേടി ടീമിന് കരുത്തായി. എന്നാല്‍ ടീം സ്‌കോര്‍ 100ൽ നില്‍ക്കെ താരം 68 പന്തില്‍ 58 റണ്‍സുമായി തിരികെ നടന്നു.

മൂന്ന് റൺസുകൾക്കപ്പുറം പിന്നാലെ ക്രീസിലെത്തിയ ദീപ്തി ശര്‍മയും മടങ്ങി. അതോടെ ഹര്‍മന്‍പ്രീത് കൗറും റിച്ച ഘോഷും ഒന്നിച്ചു. ഇരുവരും 37 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 38 പന്തില്‍ 23 റണ്‍സുമായി റിച്ച പുറത്താവുകയായിരുന്നു.

എന്നാല്‍, പിന്നാലെ ബാറ്റിങ്ങിനെത്തിയ കേശവീ ഗൗതമുമായി ചേര്‍ന്ന് ഹര്‍മന്‍ തന്റെ പോരാട്ടം തുടര്‍ന്നു. അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയതിന് പിന്നാലെ 84 പന്തില്‍ 53 റണ്‍സ് ചേര്‍ത്ത് താരം തിരികെ നടന്നു.

പിന്നീട് ക്രീസിലെത്തിയ ക്രാന്തി ഗൗഡും ശ്രീ ചരണിയും വളരെ വേഗം തന്നെ മടങ്ങി. എങ്കിലും കേശവീ ചെറിയ ചെറുത്തുനില്‍പ്പ് നടത്തി. പക്ഷേ ടീം സ്‌കോര്‍ 214 എത്തിയപ്പോള്‍ താരം 44 പന്തില്‍ 43 റണ്‍സുമായി പുറത്തായതോടെ ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചു.

ആഷ്ലി ഗാര്‍ഡനര്‍ മൂന്ന് വിക്കറ്റുകളും മേഗന്‍ ഷട്ട് രണ്ട് വിക്കറ്റുകളും നേടി. സോഫി മോളിനക്‌സ്, താലിയ മഗ്രാത്ത്, അലന കിങ്, ഡാര്‍സി ബ്രൗണ്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ഓസീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പിറന്നതിന് ശേഷം ഫോബി ലിച്ച്ഫീല്‍ഡ് ശ്രീ ചരണിയ്ക്ക് വിക്കറ്റ് നല്‍കി പുറത്തായി. 32 പന്തില്‍ 32 റണ്‍സുമായായിരുന്നു താരത്തിന്റെ മടക്കം.

അടുത്ത പന്തില്‍ ജോര്‍ജിയ വോളിനെയും ചരണി തിരികെ അയച്ചു. അതോടെ ക്യാപ്റ്റന്‍ അലീസ ഹീലിയും ബെത് മൂണിയും ഒരുമിച്ചു. ഈ കൂട്ടുകെട്ട് മികച്ച നിലയില്‍ മുന്നേറവെ ക്രാന്തി ഗൗഡ് ഹീലിയെ പുറത്താക്കി. 70 പന്തില്‍ 50 റണ്‍സുമായാണ് താരത്തിന്റെ മടക്കം.

പിന്നാലെ അനബെല്‍ സതര്‍ലാന്‍ഡ് ക്രീസിലെത്തി. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 200 കടത്തി. ഏറെ വൈകാതെ 79 പന്തില്‍ 76 റണ്‍സ് നേടിയ മൂണി ദീപ്തി ശര്‍മയ്ക്ക് മുമ്പില്‍ അടിയറവ് പറഞ്ഞു.

പിന്നാലെ ഒന്നിച്ച സതര്‍ലാന്‍ഡും ആഷ്ലി ഗാര്‍ഡ്‌നറുമാണ് ഓസീസിനെ വിജയിപ്പിച്ചത്. സതര്‍ലാന്‍ഡ് 44 പന്തില്‍ 48 റണ്‍സും ആഷ്ലി നാല് പന്തില്‍ അഞ്ച് റണ്‍സുമായും പുറത്താവാതെ നിന്നു.

Content Highlight: Australian Women defeated Indian women in first ODI

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി