വെറും 750 പന്തില്‍ ഒരു ടെസ്റ്റ് തീര്‍ത്ത നാണക്കേടിന്റെ കഥ, അത് വല്ലാത്തൊരു കഥയാണ്; നാലാം സ്ഥാനത്ത്
Sports News
വെറും 750 പന്തില്‍ ഒരു ടെസ്റ്റ് തീര്‍ത്ത നാണക്കേടിന്റെ കഥ, അത് വല്ലാത്തൊരു കഥയാണ്; നാലാം സ്ഥാനത്ത്
ആദർശ് എം.കെ.
Sunday, 23rd August 2026, 3:36 pm

ബംഗ്ലാദേശിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ആധികാരിക വിജയം സ്വന്തമാക്കി ആതിഥേയര്‍ പരമ്പര സമനിലയിലെത്തിച്ചിരിക്കുകയാണ്.

ആദ്യ മത്സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ ഗ്രേറ്റ് ബാരിയര്‍ റീഫിലെ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 51 റണ്‍സിനുമായിരുന്നു ഓസീസിന്റെ വിജയം.

സ്‌കോര്‍

ബംഗ്ലാദേശ്: 64 & 95

ഓസ്‌ട്രേലിയ: 210

ടെന്‍ഫര്‍ നേടിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കരുത്തിലാണ് ഓസ്‌ട്രേലിയ ഗംഭീര വിജയം സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ഇടംകയ്യന്‍ സൂപ്പര്‍ പേസര്‍, രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റും സ്വന്തമാക്കി.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും സ്റ്റാര്‍ സ്പിന്നര്‍ നഥാന്‍ ലിയോണുമാണ് ബംഗ്ലാദേശിന്റെ പതനം പൂര്‍ത്തിയാക്കിയത്.

ഈ ടെസ്റ്റിന്റെ മൂന്ന് ഇന്നിങ്‌സുകളിലുമായി വെറും 750 പന്തുകള്‍ മാത്രമാണ് എറിയപ്പെട്ടത് എന്നതും ‘ടെസ്റ്റിന്റെ സൗന്ദര്യം’ വിളിച്ചോതുന്നതായി. രണ്ട് ഇന്നിങ്‌സുകളിലുമായി ബംഗ്ലാദേശ് 435 പന്ത് നേരിട്ടപ്പോള്‍ 315 പന്തുകളാണ് ഓസ്‌ട്രേലിയ നേരിട്ടത്.

ഇതോടെ ഒരു മോശം റെക്കോഡും ഈ ടെസ്റ്റിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഏറ്റവും കുറവ് പന്തുകള്‍ എറിയപ്പെട്ട നാലാമത് ടെസ്റ്റ് എന്ന അനാവശ്യ നേട്ടമാണ് മക്കായ് ടെസ്റ്റ് സ്വന്തമാക്കിയത്.

ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മത്സരങ്ങള്‍ (ആകെ എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍)

(ആകെ പന്തുകള്‍ – ടീമുകള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

642 – ഇന്ത്യ & സൗത്ത് ആഫ്രിക്ക (IND Won) – കേപ്പ് ടൗണ്‍ – 2024

656 – ഓസ്‌ട്രേലിയ & സൗത്ത് ആഫ്രിക്ക (AUS Won) – മെല്‍ബണ്‍ – 1932

672 – വെസ്റ്റ് ഇന്‍ഡീസ് & ഇംഗ്ലണ്ട് (ENG Won) – ബ്രിഡ്ജ്ടൗണ്‍ – 1935

750 – ഓസ്‌ട്രേലിയ & ബംഗ്ലാദേശ് (AUS Won) – മക്കായ് – 2026*

788 – ഇംഗ്ലണ്ട് & ഓസ്‌ട്രേലിയ (ENG Won) – മാഞ്ചസ്റ്റര്‍ – 1888

വെറും ഒന്നര ദിവസം കൊണ്ട് ഈ മത്സരം അവസാനിച്ച സാഹചര്യത്തില്‍ ‘ടെസ്റ്റ് മത്സരത്തിന്റെ സൗന്ദര്യത്തെ’ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ഈ വിജയത്തിന് പിന്നാലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും കങ്കാരുക്കള്‍ക്കായി. പത്ത് മത്സരത്തില്‍ എട്ട് വിജയവും രണ്ട് പരാജയവുമായി 96 പോയിന്റും 80.00 പോയിന്റ് ശതമാനവുമായാണ് ഓസീസ് ഒന്നാമത് തുടരുന്നത്.

ആറ് ടെസ്റ്റില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമായി ബംഗ്ലാദേശ് ഇന്ത്യയ്ക്ക് തൊട്ടുമുകളില്‍ നാലാം സ്ഥാനത്താണ്.

 

Content Highlight: Australia vs. Bangladesh second Test ranks fourth among the shortest matches in Test history.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.