തലകുനിച്ച് പടിയിറങ്ങുമ്പോഴും ഐതിഹാസിക നേട്ടം; ലോകകപ്പ് ചരിത്രം തിരുത്തി കങ്കാരുക്കള്‍
T20 world cup
തലകുനിച്ച് പടിയിറങ്ങുമ്പോഴും ഐതിഹാസിക നേട്ടം; ലോകകപ്പ് ചരിത്രം തിരുത്തി കങ്കാരുക്കള്‍
ആദര്‍ശ് എം.കെ.
Saturday, 21st February 2026, 7:45 am

2026 ടി-20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് ഘട്ടത്തില്‍ വിജയവുമായാണ് ഓസ്‌ട്രേലിയ പടിയിറങ്ങുന്നത്. പല ക്രിക്കറ്റ് ഇതിഹാസങ്ങളുടെയും സെമി ഫൈനല്‍ പിക്കില്‍ ഇടം നേടിയിട്ടും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകാനായിരുന്നു കങ്കാരുക്കളുടെ വിധി.

ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ സിംബാബ്‌വേയോടേറ്റ ഞെട്ടിക്കുന്ന തോല്‍വിക്ക് പുറമെ സഹ ആതിഥേയരായ ശ്രീലങ്കയോട് വഴങ്ങേണ്ടി വന്ന തോല്‍വിയുമാണ് ഓസീസിന് പുറത്തേക്കുള്ള വാതില്‍ തുറന്നത്. എന്നാല്‍ ഒടുവിലെ മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായാണ് കങ്കാരുക്കള്‍ തിരികെ സിഡ്‌നിയിലേക്ക് വിമാനം കയറുന്നത്.

ഓസ്‌ട്രേലിയ

പല്ലേക്കലെയില്‍ ഒമാനെതിരെ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ വിജയമാണ് ടീം നേടിയത്. ഒമാന്‍ ഉയര്‍ത്തിയ 105 റണ്‍സിന്റെ വിജയലക്ഷ്യം 62 പന്ത് ശേഷിക്കെ ഓസീസ് മറികടക്കുകയായിരുന്നു.

ഇതോടെ ഒരു ചരിത്ര നേട്ടവും കങ്കാരുക്കളെ തേടിയെത്തി. ടി-20 ലോകകപ്പ് ചരിത്രത്തില്‍ 100+ വിജയലക്ഷ്യം ഏറ്റവും വേഗത്തില്‍ പിന്തുടര്‍ന്ന് വിജയിക്കുന്ന ടീമെന്ന നേട്ടത്തില്‍ ഓസീസ് ഒന്നാമതെത്തിയിരിക്കുകയാണ്. ചിരവൈരികളായ ഇംഗ്ലണ്ടിനൊപ്പമാണ് ടീം ഒന്നാമത് ഇടം പിടിച്ചത്.

2024 ലോകകപ്പില്‍ യു.എസ്.എയ്‌ക്കെതിരായ മത്സരത്തില്‍ 116 റണ്‍സിന്റെ വിജയലക്ഷ്യം 9.4 ഓവറില്‍, 62 പന്ത് ശേഷിക്കെ മറികടന്നതായിരുന്നു ലോകകപ്പ് റെക്കോഡ്. ഈ നേട്ടത്തിനൊപ്പമാണ് കങ്കാരുക്കളും ഇടം പിടിച്ചിരിക്കുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ഓസീസ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദം സാംപയുടെ സ്പിന്‍ കരുത്തില്‍ മുന്‍ ചാമ്പ്യന്‍മാര്‍ ഒമാനെ കുഞ്ഞന്‍ സ്‌കോറില് തളയ്ക്കുകയായിരുന്നു.

33 പന്ത് നേരിട്ട് 32 റണ്‍സ് നേടിയ വസീം അലിയാണ് ഒമാന്‍ നിരയിലെ ടോപ്പ് സ്‌കോറര്‍. ക്യാപ്റ്റന്‍ ജതീന്ദര്‍ സിങ് 17 റണ്‍സും ഹമദ് മിര്‍സ 16 റണ്‍സും നേടി.

ഒടുവില്‍ ടീം 16.2 ഓവറില്‍ 104ന് പുറത്തായി.

ഓസീസിനായി ആദം സാംപ 3.2 ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി. ഗ്ലെന്‍ മാക്‌സ്‌വെല്‍, സേവ്യര്‍ ബാര്‍ട്‌ലെറ്റ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നഥാന്‍ എല്ലിസ്, മാര്‍കസ് സ്റ്റോയ്‌നിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഒട്ടും സമയം കളയാനില്ല എന്ന മട്ടിലാണ് ബാറ്റ് വീശിയത്. ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും ചേര്‍ന്ന് എട്ട് ഓവറില്‍ തന്നെ സ്‌കോര്‍ 90 കടത്തി.

സ്‌കോര്‍ 93ല്‍ നില്‍ക്കവെ ട്രാവിസ് ഹെഡിനെ ഷക്കീല്‍ അഹമ്മദ് പുറത്താക്കി. 19 പന്തില്‍ 32 റണ്‍സാണ് താരം നേടിയത്. പിന്നാലെയെത്തിയ ജോഷ് ഇംഗ്ലിസിനെ (ആറ് പന്തില്‍ 12*) ഒപ്പം കൂട്ടി ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് (33 പന്തില്‍ 64*) ഓസീസിനെ വിജയത്തിലേക്ക് നയിച്ചു.

 

Content Highlight: Australia tops the list of fastest chase at the men’s T20 World Cup with a target of over 100

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.