രഞ്ജി ട്രോഫിയില്‍ പിറന്നത് ചരിത്രം; കര്‍ണാടകയെ ചാമ്പലാക്കിയവന് വമ്പന്‍ റെക്കോഡ്!
Cricket
രഞ്ജി ട്രോഫിയില്‍ പിറന്നത് ചരിത്രം; കര്‍ണാടകയെ ചാമ്പലാക്കിയവന് വമ്പന്‍ റെക്കോഡ്!
ശ്രീരാഗ് പാറക്കല്‍
Friday, 27th February 2026, 3:00 pm

രഞ്ജി ട്രോഫി 2026 ഫൈനലില്‍ ജമ്മു കശ്മീരും കര്‍ണാടകയും തമ്മിലുള്ള മത്സരത്തിലെ രണ്ടാം ഇന്നിങ്‌സ് നടക്കുകയാണ്. കര്‍ണാടകയില്‍ നടക്കുന്ന മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ജമ്മു 584 റണ്‍സ് നേടിയപ്പോള്‍ തുടര്‍ ബാറ്റിങ്ങിനിറങ്ങിയ കര്‍ണാടക 293ന് ഓള്‍ ഔട്ട് ഓയി. നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ജമ്മു മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സാണ് നേടിയത്.

മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ജമ്മുവിന് വേണ്ടി തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് പേസര്‍ ആഖിബ് നബി കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്‌സില്‍ കര്‍ണാടകയുടെ അഞ്ച് വിക്കറ്റുകളാണ് താരം പിഴിതെറിഞ്ഞത്.

കെ.എല്‍. രാഹുല്‍ (13), മായങ്ക് അഗര്‍വാള്‍ (160), കരുണ്‍ നായര്‍ (0), സമരന്‍ രവിചന്ദ്രന്‍ (0), ശിഖര്‍ ഷെട്ടി (0) എന്നിവരുടെ വിക്കറ്റുകളാണ് താരം അരിഞ്ഞുവീഴ്ത്തിയത്. ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും ഫൈനലിലും ജമ്മുവിന് വേണ്ടി തീപ്പൊരി ബൗളിങ്ങാണ് ആഖിബ് കാഴ്ചവെച്ചത്.

മൊത്തം 60 വിക്കറ്റുകളാണ് താരം നിലവില്‍ രഞ്ജിയിലെ ഈ സീസണില്‍ സ്വന്തമാക്കിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ജമ്മു താരത്തിന് സാധിച്ചിരിക്കുകയാണ്. രഞ്ജി ട്രോഫി 2025-26 സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടമാണ് ആഖിബ് സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ ഉത്തരാഖണ്ഡിന്റെ മായങ്ക് മിശ്രയെ മറികടന്നാണ് ആഖിബ് നബി റെക്കോഡ് സ്വന്തമാക്കിയത്.

രഞ്ജി ട്രോഫി 2025-26 സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം (ടീം), വിക്കറ്റ് (ആവറേജ്)

ആഖിബ് നബി (ജമ്മു കശ്മീര്‍) – 60 (12.6)

മായങ്ക് മിശ്ര (ഉത്തരാഖണ്ഡ്) – 59 (17.7)

ശ്രേയസ് ഗോപാല്‍ (കര്‍ണാടക) – 47 (21.9)

ആഖ്ബ് നബി – Photo: Sportskeeda

സിദ്ധാര്‍ത്ഥ് ദേശായി (ഗുജറാത്ത്) – 45 (18.4)

നിലവില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 66 ഇന്നിങ്‌സില്‍ നിന്ന് 151 വിക്കറ്റാണ് താരം തന്റെ അക്കൗണ്ടിലാക്കിയത്. 7/24 എന്ന മികച്ച ബൗളിങ് റെക്കോഡും താരത്തിനുണ്ട്. ആഖിബിന്റെ ബൗളിങ് കരുത്തിലാണ് ജമ്മു സീസണില്‍ വലിയ വിജയക്കുതിപ്പ് നടത്തിയതെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാകും.

പേസ് ബൗളിങ്ങില്‍ അവിശ്വസനീയമായ പ്രകടനം കാഴ്ചവെച്ച് മുന്നേറുന്ന ആഖിബ് നബിയെ വൈകാതെ ഇന്ത്യ ടെസ്റ്റ് ടീമിലെത്തിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

അതേസമയം തങ്ങളുടെ കന്നി രഞ്ജി കിരീടം ലക്ഷ്യം വെച്ചാണ് ജമ്മു പൊരുതുന്നത്. ഇതാദ്യമായാണ് ടീം സെമിയും കടന്ന് ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നതും.

Content Highlight: Auqib Nabi In Great Record Achievement In Ranji Trophy 2026

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ