ഹിറ്റ്മാന് പോലും കഴിഞ്ഞില്ല; അഭിഷേകിന്റെ ആറാട്ടില്‍ പിറന്നത് വെടിക്കെട്ട് റെക്കോഡ്
Sports News
ഹിറ്റ്മാന് പോലും കഴിഞ്ഞില്ല; അഭിഷേകിന്റെ ആറാട്ടില്‍ പിറന്നത് വെടിക്കെട്ട് റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st September 2025, 11:13 pm

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. പാകിസ്ഥാന്റെ ബാറ്റിങ് അവസാനിച്ചപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് ടീമിന് നേടാനായത്. നിലവില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 85 റണ്‍സാണ് നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി മിന്നും തുടക്കമാണ് അഭിഷേക് ഷര്‍മ നല്‍കിയത്. ആദ്യ ഓവറിനെത്തിയ ഷഹീന്‍ അഫ്രീദിയെ സിക്‌സര്‍ പറത്തിയാണ് അഭിഷേക് വരവറിയിച്ചത്. ഇത് രണ്ടാം തവണയാണ് താരം അന്താരാഷ്ട്ര ടി-20യില്‍ ആദ്യ പന്ത് സിക്‌സര്‍ നേടുന്നത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരത്തിന് നേടാന്‍ സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യില്‍ രണ്ട് തവണ ആദ്യത്തെ പന്ത് സിക്‌സര്‍ പറത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ ഇന്ത്യന്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയ്ക്ക് പോലും സാധിക്കാത്ത റെക്കോഡാണ് അഭിഷേക് സ്വന്തമാക്കിയത്.

നിലവില്‍ മിന്നും പ്രകടനമാണ് ശുഭ്മന്‍ ഗില്ലും അഭിഷേകും കാഴ്ചവെക്കുന്നത്. അഭിഷേക് 23 പന്തില്‍ 48 റണ്‍സും ശുഭ്മന്‍ ഗില്‍ 19 പന്തില്‍ 36 റണ്‍സുമാണ് നേടിയത്.

അതേസമയം പാകിസ്ഥാന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാനാണ്. 45 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒമ്പത് ഫോറും അടക്കം 58 റണ്‍സ് നേടിയാണ് ഫര്‍ഹാന്‍ മടങ്ങിയത്. ശിവം ദുബെയുടെ പന്തിലാണ് ഫര്‍ഹാനെ ഇന്ത്യയ്ക്ക് തളക്കാന്‍ സാധിച്ചത്.

അവസാന ഘട്ടത്തില്‍ മഹമ്മദ് നവാസ് 21 റണ്‍സ് നേടിയെങ്കിലും റണ്‍ ഔട്ടില്‍ പുറത്തായി. പിന്നീട് ക്യാപ്റ്റന്‍ സല്‍മാന്‍ ആഘ 13 പന്തില്‍ 17 റണ്‍സും ഫഹീം അഷ്‌റഫ് 8 പന്തില്‍ 20 റണ്‍സും നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ ശിവം ദുബെ രണ്ട് വിക്കറ്റും ഹര്‍ദിക്ക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഇന്ത്യ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.

പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

സാഹിബ്‌സാദ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സയിം അയൂബ്, സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), ഹുസൈന്‍ തലാത്ത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്

Content Highlight: Asia Cup 2025: Abhishek Sharma In Great Record Achievement For India In T-20i