മെസിയുടെ 'അവസാന മത്സരത്തില്‍' ജയിച്ച് അര്‍ജന്റീന; ഇരട്ട ഗോളുമായി മിശിഹ
Football
മെസിയുടെ 'അവസാന മത്സരത്തില്‍' ജയിച്ച് അര്‍ജന്റീന; ഇരട്ട ഗോളുമായി മിശിഹ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th September 2025, 8:42 am

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സൂപ്പര്‍ ജയം നേടി അര്‍ജന്റീന. മെസിയുടെ അവസാന ഹോം മത്സരമായേക്കുമെന്ന് വിലയിരുത്തപ്പെട്ട മത്സരത്തിലാണ് ടീം വെനസ്വേലയെ തകര്‍ത്തത്. എതിരില്ലാത്ത മൂന്ന് ഗോളുകളാണ് അര്‍ജന്റൈന്‍ സംഘത്തിന്റെ വിജയം. മത്സരത്തില്‍ ഇരട്ട ഗോളുമായി മെസി തിളങ്ങി.

മത്സരത്തില്‍ തുടക്കം മുതല്‍ തന്നെ ആരാധകര്‍ സാക്ഷിയായത് ലോക ചാമ്പ്യന്മാരുടെ ആധിപത്യത്തിനാണ്. വെനസ്വേലയ്ക്ക് വലിയ അവസരം നല്‍കാതെ അര്‍ജന്റൈന്‍ താരങ്ങള്‍ കാലം നിറഞ്ഞ് കളിച്ചു. കളിക്കളത്തില്‍ ആവേശം പകര്‍ന്ന് 39ാം മിനിട്ടില്‍ തന്നെ ആദ്യ ഗോളെത്തി.

സൂപ്പര്‍ താരം ലയണല്‍ മെസിയായിരുന്നു ടീമിനായി വല കുലുക്കിയത്. ജൂലിയന്‍ അല്‍വാരസ് നല്‍കിയ പന്ത് സ്വീകരിച്ചായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ഏറെ വൈകാതെ അര്‍ജന്റീനയുടെ ഒരു ഗോള്‍ ലീഡില്‍ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയിലും അര്‍ജന്റീന തന്നെയാണ് കളം അടക്കിവാണത്. 76ാം മിനിട്ടില്‍ മെസി പട തങ്ങളുടെ ലീഡ് ഉയര്‍ത്തി. ലൗട്ടാരോ മാര്‍ട്ടിനസിന്റെ വകയായിരുന്നു രണ്ടാമത്തെ ഗോള്‍. രണ്ടാം ഗോളിന്റെ ഞെട്ടല്‍ മാറും മുമ്പേ ലോക ചാമ്പ്യന്മാര്‍ മൂന്നാമതും വല കുലുക്കി.

80ാം മിനിട്ടില്‍ ടീമിനായി ഗോള്‍ സ്‌കോര്‍ ചെയ്തത് മെസിയായിരുന്നു. അതോടെ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടാനും ടീമിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കാനും താരത്തിനായി. പിന്നാലെ, അര്‍ജന്റീനയുടെ വിജയം ഉറപ്പിച്ച് ഫൈനല്‍ വിസിലെത്തി.

മത്സരത്തില്‍ 77 ശതമാനം പന്തടക്കവും അര്‍ജന്റീനക്കായിരുന്നു. 17 ഷോട്ടുകളാണ് മെസിയും കൂട്ടരും വെനസ്വേലയുടെ പോസ്റ്റിന്റെ ലക്ഷ്യമാക്കി തൊടുത്തത്. അതില്‍ ഒമ്പത് എണ്ണം ഷോട്ട്‌സ് ഓണ്‍ ടാര്‍ഗറ്റായിരുന്നു.

അതേസമയം, വെനസ്വലേയ്ക്ക് 23 ശതമാനം മാത്രമായിരുന്നു പൊസഷന്‍. അവര്‍ക്ക് ലോക ചാമ്പ്യന്മാര്‍ക്കെതിരെ വെറും ഷോട്ടുകള്‍ മാത്രമാണ് അടിക്കാന്‍ സാധിച്ചത്. അതില്‍ ഒന്ന് പോലും ഷോട്ട്‌സ് ഓണ്‍ ടാര്‍ഗറ്റായിരുന്നില്ല.

 

Content Highlight: Argentina defeated Venezuela in 2026 World Cup Qualifiers with Lionel Messi’ double goal