'എനിക്ക് വേണ്ടി ഒരുപാട് സംസാരിച്ച ആളായിരുന്നു മല്ലികാന്റി; പെട്ടെന്നാരു ദിവസം എന്തുകൊണ്ട് നിലപാട് മാറ്റിയെന്ന് അറിയില്ല: അന്‍സിബ
Movie Day
'എനിക്ക് വേണ്ടി ഒരുപാട് സംസാരിച്ച ആളായിരുന്നു മല്ലികാന്റി; പെട്ടെന്നാരു ദിവസം എന്തുകൊണ്ട് നിലപാട് മാറ്റിയെന്ന് അറിയില്ല: അന്‍സിബ
അക്ഷര
Saturday, 27th June 2026, 3:56 pm

അമ്മയുടെ ഭരണതലപ്പത്ത് നിന്ന് ശ്വേതാമേനോന്‍ രാജിവെച്ചതിന് പിന്നാലെ അതുവരെ വിഷയത്തില്‍ അന്‍സിബയെ പിന്തുണച്ച നടി മല്ലിക സുകുമാരന്‍ അന്‍സിബയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

അമ്മയില്‍ ശ്വേതയ്ക്കിതിരെ ഒരു വലിയ ഗൂഢാലോചന നടന്നിരിക്കുകയാണ് എന്നായിരുന്നു മല്ലിക സുകുമാരന്‍ പറഞ്ഞത്. അന്‍സിബ വേണ്ടാത്തത് പറഞ്ഞ് ഇല്ലാത്തത് കുത്തിത്തിരുകരുതെന്നും മല്ലിക പറഞ്ഞിരുന്നു.

മല്ലിക സുകുമാരന്റെ ഈ നിലപാട് മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് അന്‍സിബ.

‘എനിക്ക് വേണ്ടി ഒരുപാട് സംസാരിച്ച ഒരാളായിരുന്നു മല്ലികാന്റി. എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരാളാണ്, ഞാന്‍ വിളിച്ചു സംസാരിക്കാറൊക്കെ ഉണ്ട്. അപ്പോള്‍ പെട്ടെന്ന് ഒരു ദിവസമാണ് മല്ലികാന്റിക്ക് ഇങ്ങനെ ഒരു നറേറ്റീവ് തോന്നിയിട്ടുള്ളത്.

അന്‍സിബ photo: The Cur/screen grab

അത് എങ്ങനെയാണ് വന്നതെന്ന് എനിക്കറിയില്ല. ഞാന്‍ വിളിച്ച് സംസാരിച്ചിട്ടൊന്നുമില്ല. വേറൊന്നുമല്ല, എനിക്ക് ഈ സമയത്ത് പൊലീസുകാരുമായിട്ട് ഫൈറ്റ് ചെയ്യണം, സംഘടനയിലുള്ള അംഗങ്ങളുമായിട്ട് ഫൈറ്റ് ചെയ്യണം, നാട്ടുകാരെയും മീഡിയയെയും വീട്ടുകാരെയും ബോധിപ്പിക്കണം.

ഇതിന്റെ ഇടയില്‍ എനിക്ക് വര്‍ക്ക് ചെയ്യണം. എന്റെ വണ്ടി ഓടണം എന്നുണ്ടെങ്കില്‍ എനിക്ക് വര്‍ക്ക് ചെയ്‌തേ പറ്റൂ. ഇതിനിടയില്‍ സംസാരിക്കാന്‍ സമയം കിട്ടാത്തതുകൊണ്ട് എനിക്ക് വിളിക്കാന്‍ പറ്റിയിട്ടില്ല.

അതുകൊണ്ട് എന്റെ ഭാഗം എന്താണെന്നുള്ളത് മല്ലികാന്റിക്ക് അറിയില്ല. അതുകൊണ്ട് മല്ലികാന്റിയെ എനിക്ക് ഒരിക്കലും കുറ്റം പറയാന്‍ പറ്റില്ല. കാരണം, എന്റെ പിന്നീടുള്ള ഭാഗം എന്താണെന്ന് ജനറല്‍ ബോഡിയില്‍ ഞാന്‍ പറഞ്ഞതേ മല്ലികാന്റിക്ക് അറിയുകയുള്ളൂ.

ഇതിന്റെ ഒരു പകുതി കഥ വരെ മല്ലികാന്റിക്ക് അറിയാം. ആ സമയത്തൊക്കെ എന്നെ സപ്പോര്‍ട്ട് ചെയ്ത് പബ്ലിക്കലി സ്റ്റേറ്റ്‌മെന്റ് പറഞ്ഞ ആളാണ് മല്ലികാന്റി. പക്ഷേ അതിനുശേഷം ഈ കാരണങ്ങള്‍ കൊണ്ട് എനിക്ക് പ്രോപ്പര്‍ ആയിട്ട് റെസ്‌പോണ്ട് ചെയ്യാന്‍ പറ്റിയിട്ടില്ല. അതുകൊണ്ടായിരിക്കാം ചിലപ്പോള്‍ പിന്നീട് എന്റെ കൂടെ നില്‍ക്കാന്‍ മല്ലികാന്റിക്ക് പറ്റാഞ്ഞത്,’ അന്‍സിബ പറഞ്ഞു.

ഈ ഇന്‍ഡസ്ട്രിയില്‍നിന്നേ പോകാന്‍ തീരുമാനിച്ച അതിജീവിത അനുഭവിക്കുന്ന വേദനയുടെ നാലിലൊരംശം അന്‍സിബ അനുഭവിക്കുന്നില്ലെന്നും അന്‍സിബ വേണ്ടാത്തത് പറഞ്ഞ് ഇല്ലാത്തത് കുത്തിത്തിരുകിക്കൊടുക്കരുതെന്നുമായിരുന്നു മല്ലിക സുകുമാരന്‍ പറഞ്ഞത്.

Content Highlight: Ansiba About Mallika Sukumaran U Turn