'ഈ നാശം പിടിച്ചവനെ ഇനി എങ്ങനെ വിശ്വസിക്കും'; രണ്ടാമത്തെ നാണക്കേടും ഏറ്റവാങ്ങി കാംബോജ്!
Cricket
'ഈ നാശം പിടിച്ചവനെ ഇനി എങ്ങനെ വിശ്വസിക്കും'; രണ്ടാമത്തെ നാണക്കേടും ഏറ്റവാങ്ങി കാംബോജ്!
ശ്രീരാഗ് പാറക്കല്‍
Sunday, 17th May 2026, 10:29 am

ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സ് പരാജയപ്പെട്ടിരുന്നു. സ്വന്തം തട്ടകമായ എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ലഖ്‌നൗ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ചെന്നൈയ്ക്ക് വേണ്ടി എക്‌സ്പന്‍സീവ് ഓവറാണ് പേസര്‍ അന്‍ഷുല്‍ കാംബോജ് എറിഞ്ഞത്. 2.4 ഓവറില്‍ 63 റണ്‍സാണ് താരം വഴങ്ങിയത്. വിക്കറ്റൊന്നും നേടാതെ 23.63 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. ഇതോടെ ഐ.പി.എല്ലിലെ ഒരു ഇന്നിങ്സില്‍ ഏറ്റവും മോശം എക്കോണമിയില്‍ പന്തെറിയുന്ന താരമായി കാംബോജ് മാറിയിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ മറ്റൊരു നാണംകെട്ട റെക്കോഡും താരത്തിന്റെ തലയില്‍ വീണിരിക്കുകയാണ്. ഐ.പി.എല്ലിലെ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ വഴങ്ങുന്ന ബൗളറായി മാറിയിരിക്കുകയാണ് കാംബോജ്. എട്ട് സിക്‌സറുകളാണ് താരം ഒരു ഇന്നിങ്‌സില്‍ നിന്ന് വഴങ്ങിയത്.

ഈ ലിസ്റ്റില്‍ യാഷ് ദയാലിനൊപ്പമാണ് താരം മോശം റെക്കോഡ് പങ്കിടുന്നത്. 2023ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 24 പന്തില്‍ നിന്ന് യാഷ് എട്ട് സിക്‌സര്‍ വഴങ്ങി. എന്നാല്‍ കാംബോജ് ലഖ്‌നൗവിനെതിരെ 16 പന്തില്‍ നിന്നാണ് എട്ട് സിക്‌സര്‍ വഴങ്ങിയത്.

മിച്ചല്‍ മാര്‍ഷിന്റെയും നിക്കോളാസ് പൂരന്റെയും വെടിക്കെട്ട് പ്രകടനത്തിലാണ് കാംബോജ് തകര്‍ന്നടിഞ്ഞത്. മത്സരത്തിലെ അഞ്ചാം ഓവറില്‍ മിച്ചല്‍ മാര്‍ഷ് നാല് സിക്‌സര്‍ നേടിയപ്പോള്‍ 17ാം ഓവറില്‍ നിക്കോളാസ് പൂരനും കാംബോജിനെ ബാക് ടു ബാക് നാല് സിക്‌സര്‍ പറത്തി നാണം കെടുത്തുകയായിരുന്നു. ഇതോടെ താളം തെറ്റിയ കാംബോജിന്റെ ബൗളിങ്ങിനെ വിമര്‍ശിച്ച് സീനിയര്‍ താരങ്ങള്‍ പലരും രംഗത്ത് വന്നിരുന്നു. മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ ആരാധകരും കാംബോജിനെ പരിഹസിച്ച് ട്രോളുകള്‍ക്കിരയാക്കിയിരുന്നു. സീസണില്‍ പര്‍പ്പിള്‍ ക്യാപ് വേട്ടയില്‍ 21 വിക്കറ്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് താരം.

അതേസമയം മത്സരത്തില്‍ മിച്ചല്‍ മാര്‍ഷ് 38 പന്തില്‍ ഏഴ് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 90 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയിരുന്നു. ജോഷ് ഇംഗ്ലിസ് 23 പന്തില്‍ 36 റണ്‍സ് നേടിയപ്പോള്‍ പൂരന്‍ 17 പന്തില്‍ 32* റണ്‍സ് നേടി.

അതേസമയം ഐ.പി.എല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകളുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് മെയ് 18നാണ് തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ചെന്നൈയുടെ എതിരാളികള്‍. നിലവില്‍ ചെന്നൈ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. 12 പോയിന്റുള്ള ചെന്നൈക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ പ്ലേ ഓഫിലേക്ക് മുന്നേറാന്‍ സാധിക്കൂ.

Content Highlight: Anshul Kamboj In Unwanted Record In IPL History

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ