മാനസിക വെല്ലുവിളി നേരിടുന്നവരെ അപമാനിച്ചു, പരസ്യമായി മാപ്പുപറയണം; സലീം കുമാറിനെതിരെ വീണ്ടും പരാതി
Kerala News
മാനസിക വെല്ലുവിളി നേരിടുന്നവരെ അപമാനിച്ചു, പരസ്യമായി മാപ്പുപറയണം; സലീം കുമാറിനെതിരെ വീണ്ടും പരാതി
ആദര്‍ശ് എം.കെ.
Tuesday, 31st March 2026, 6:48 pm

കോഴിക്കോട്: യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാനസിക വെല്ലുവിളി നേരിടുന്നവരെ അധിക്ഷേപിച്ച നടന്‍ സലീം കുമാറിനെതിരെ വീണ്ടും പരാതി. തിരുവനന്തപുരം ഓട്ടിസം ക്ലബ്ബ് സെക്രട്ടറി ശിവദാസ് എ.കെയാണ് പുതുതായി പരാതി നല്‍കിയത്.

കേരളത്തില്‍ വികസനം ഉണ്ടെന്ന് അവകാശപ്പെടുന്നവരെ ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയക്കണമെന്നും, അങ്ങനെയുള്ളവര്‍ക്ക് ഇലക്ട്രിക് ഷോക്ക് നല്‍കിയാല്‍ പോലും ഭേദമാകില്ലെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം പരാമര്‍ശങ്ങള്‍ രാഷ്ട്രീയ വിയോജിപ്പുകളെ മാനസികരോഗവുമായി തുലനം ചെയ്യുന്നതാണെന്നും, ചികിത്സാ കേന്ദ്രങ്ങളെയും ചികിത്സാ രീതികളെയും പരിഹാസപാത്രമാക്കുന്നതാണെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ക്കുന്നു.

സലീം കുമാറിന്റെ പ്രസ്താവനകള്‍ ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള വിവേചനവും അധിക്ഷേപവും തടയുന്ന 2016ലെ ഭിന്നശേഷി അവകാശ നിയമം (RPwD Act) സെക്ഷന്‍ 3, 7 എന്നിവയുടെയും മാനസികാരോഗ്യ ചികിത്സ തേടുന്നവരുടെ അന്തസ്സ് ഉറപ്പാക്കുന്ന 2017-ലെ മാനസികാരോഗ്യ സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 21ന്റെയും ലംഘനമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ മാനസിക രോഗങ്ങളെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ പടര്‍ത്താനും വിവേചനം വര്‍ധിപ്പിക്കാനും കാരണമാകുമെന്നും ഇതിനൊപ്പം ഭിന്നശേഷിക്കാരെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉള്‍പ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രമങ്ങളെ ഇത്തരം പ്രസ്താവനകള്‍ തകര്‍ക്കുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തെക്കുറിച്ച് ഉടനടി അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരകരും ഭിന്നശേഷിക്കാരെയും മാനസികാരോഗ്യം നേരിടുന്നവരെയും അധിക്ഷേപിക്കുന്ന ഭാഷ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

വിഷയത്തില്‍ സലീം കുമാറും ബന്ധപ്പെട്ട യു.ഡി.എഫും പരസ്യമായി മാപ്പ് പറയണമെന്നും ഓട്ടിസം ക്ലബ്ബ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ദി നാഷണല്‍ പ്ലാറ്റ്ഫോം ഫോര്‍ ദ റൈറ്റ്സ് ഓഫ് ദി ഡിസേബിള്‍ഡ് എന്ന സംഘടനയും സലീം കുമാറിനെതിരെ പരാതി നല്‍കിയിരുന്നു.

ഈ പരാതിക്ക് പിന്നാലെ തന്റെ വാദങ്ങളെ ന്യായീകരിച്ച് സലീം കുമാര്‍ രംഗത്തെത്തിയിരുന്നു. പരാതിക്ക് പിന്നില്‍ സി.പി.ഐ.എം ആണെന്നും പ്രസ്താവന പിന്‍വലിക്കില്ലെന്നുമായിരുന്നു നടന്റെ നിലപാട്.

‘പറഞ്ഞ പ്രസ്താവന പിന്‍വലിക്കുന്നില്ല. കാരണം കേരളത്തില്‍ എവിടെയാണ് ഇങ്ങനെയൊരു ആശുപത്രിയുള്ളത്. ഇങ്ങനെയൊരു അച്ഛനും മകനും പോലും സി.പി.ഐ.എമ്മിന്റെ സാങ്കല്‍പ്പിക കഥാപാത്രങ്ങളാണ്.

ഒരു ഹോസ്പിറ്റലിനെയും ഒരു രോഗത്തെയും ഒരു രോഗിയെയും ഞാന്‍ മോശമാക്കി കാണിച്ചതല്ല. ആ വ്യക്തികളോ ഊളമ്പാറ ആശുപത്രിയോ ഇല്ലാത്തപക്ഷം ഞാന്‍ ആരെ ആക്ഷേപിച്ചുവെന്നാണ് പറയുന്നത്. വ്യക്തിപരമായി ഞാന്‍ ഒരു വ്യക്തിയെയും ആക്ഷേപിച്ചിട്ടില്ല. വ്യക്തിഹത്യ ചെയ്തിട്ടില്ല.

ടി.വിയില്‍ വാര്‍ത്ത കണ്ടപ്പോഴാണ് ഇങ്ങനെയൊരു പരാതി വന്നതായി അറിഞ്ഞത്. എന്നോട് ആരും ഇതിനെ കുറിച്ച് പറഞ്ഞിട്ടില്ല. പിന്നില്‍ സി.പി.ഐ.എമ്മാണെന്ന് ഉറപ്പാണ്. മാനസിക രോഗികളെ മൊത്തത്തില്‍ ഉദ്ദേശിച്ചല്ല പറഞ്ഞത്. സാങ്കല്‍പ്പികമായി പറഞ്ഞ കാര്യത്തിന് പരാതിയോ? ഇല്ലാത്ത വ്യക്തിയെ ഹത്യ നടത്തിയെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്,’ എന്നായിരുന്നു സലീം കുമാര്‍ പറഞ്ഞത്.

 

Content highlight: Another complaint filed against actor Salim Kumar for abusing people with mental challenges.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.