അന്നും ഇന്നും അവളോടൊപ്പം, ആ നിലപാടില്‍ മാറ്റമില്ല; അവനോടൊപ്പം ആരായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം: മുഖ്യമന്ത്രി
Kerala
അന്നും ഇന്നും അവളോടൊപ്പം, ആ നിലപാടില്‍ മാറ്റമില്ല; അവനോടൊപ്പം ആരായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th March 2026, 5:44 pm

തിരുവനന്തപുരം: അതിക്രമത്തിന് ഇരയായ സ്ത്രീകളോടുള്ള തന്റെ നിലപാടില്‍ മാറ്റമില്ലെന്നും എന്നും ‘അവളോടൊപ്പം’ തന്നെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനടക്കമുള്ളവര്‍ അവനോടൊപ്പമായിരുന്നെന്നും ഇന്നും ‘അവനെ’ സംരക്ഷിക്കുകയല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയുടേത് വെറും പി.ആര്‍ വര്‍ക്കാണെന്നും അദ്ദേഹം ഇപ്പോള്‍ ‘അവനോടൊപ്പം’ ആണെന്ന് തെളിയിച്ചിരിക്കുകയാണെന്നുമുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരിഹാസത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. അക്രമത്തിന് ഇരയായ പെണ്‍കുട്ടിക്കൊപ്പം എല്ലാ ഘട്ടത്തിലും നിന്നിട്ടുള്ളത് തങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

‘അവളോടൊപ്പം ആരായിരുന്നു, അവനോടൊപ്പം ആരായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. എല്ലാ ഘട്ടത്തിലും ഞങ്ങള്‍ അവളോടൊപ്പമായിരുന്നു. ഞാനും ആ നില തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്.

എന്നാല്‍ അവനോടൊപ്പം നിന്നത് ആരാണ് ? ഈ ചോദ്യം ഇപ്പോള്‍ എന്നോട് ചോദിക്കാന്‍ തയ്യാറായ നിങ്ങളല്ല, പ്രതിപക്ഷനേതാവ് അടക്കം അല്ലേ? പ്രതിപക്ഷ നേതാവടക്കം ഉള്ള ആള്‍ക്കാര്‍ എന്താ ചെയ്തത് ?

അവനെ പവിത്രീകരിക്കാന്‍ വലിയ തോതിലുള്ള ശ്രമങ്ങള്‍ നടത്തിയില്ലേ..? വലിയ ഇടപെടലുകള്‍ നടത്തിയില്ലേ..? സംരക്ഷിക്കുകയല്ലേ ചെയ്തത്…? ഇപ്പോഴും സംരക്ഷിച്ചു കൊണ്ടിരിക്കുകയല്ലേ.. ആ ഘട്ടത്തില്‍ അവളെ പറ്റി ചിന്തിച്ചുവോ?

ഈ പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ മൊത്തമായും ചില്ലറയായും സൈബര്‍ പട ഉണ്ടല്ലോ.. ആ സൈബര്‍ പട ആകെ ആര്‍ക്കെതിരെയാണ് ആക്രമണം അഴിച്ചു വിട്ടത്? അവള്‍ക്കെതിരെയല്ലേ? അതല്ലേ നമ്മള്‍ കണ്ടത്.. ഇപ്പോഴും അതല്ലേ തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

ഞങ്ങള്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഞങ്ങള്‍ അന്നും അവളോടൊപ്പം ആണ്. ഇന്നും അവളോടൊപ്പം ആണ്.. കപ്പിന്റെ കാര്യം ചോദിച്ചപ്പോള്‍, കപ്പ് ഞാനന്ന് എടുത്തു പോയത് അവള്‍ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നു എന്ന് മനസ്സിലാക്കി കൊണ്ടല്ല.

ഞാന്‍ ആ കപ്പില്‍ വെള്ളം കുടിക്കുന്നു. അന്നേരം മാധ്യമപ്രവര്‍ത്തകര്‍ കപ്പിന്റെ ഫോട്ടോ എടുക്കുന്നു. അത് യാദൃശ്ചികം എന്നാണ് ഞാന്‍ പറഞ്ഞത്. അതിന്റെ അര്‍ത്ഥം അവരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തി എന്നല്ല.

കപ്പ് എന്റെ കയ്യില്‍ അന്ന് വന്നത് യാദൃശ്ചികമായാണ്. അതേ ഞാന്‍ പറഞ്ഞുള്ളൂ. ബാക്കിയെല്ലാം ബോധപൂര്‍വമാണ് .അവളോടൊപ്പം നില്‍ക്കുന്നതും നിന്നതും ഇപ്പോള്‍ നില്‍ക്കുന്നതും.

ഇനി ആര്‍ക്കെങ്കിലും ഇത്തരം അനുഭവം ഉണ്ടായാല്‍ അവരോടൊപ്പം നില്‍ക്കും. ഇതെല്ലാം ഞങ്ങളുടെ നിലപാട് തന്നെയാണ്.. ആ നിലപാടിന്റെ ഭാഗമായി ഞാന്‍ സ്വീകരിക്കുന്ന നിലപാടാണ്. അങ്ങനേയേ അതിനെ കാണേണ്ടതുള്ളൂ.., ‘മുഖ്യമന്ത്രി പറഞ്ഞു.

Love you to moon and back എന്നെഴുതിയ കപ്പ് പിടിച്ചതുമായി ബന്ധപ്പെട്ടുള്ള തന്റെ മറുപടിയെ വളച്ചൊടിച്ച പ്രതിപക്ഷത്തിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

മുഖ്യമന്ത്രി കപ്പ് പിടിച്ചത് അറിഞ്ഞുകൊണ്ട് തന്നെയാണെന്നും ഇപ്പോള്‍ മലക്കം മറിയുന്നത് നിലപാട് മാറ്റിയതിന്റെ തെളിവാണെന്നുമായിരുന്നു വി.ഡി സതീശന്റെ വിമര്‍ശനം.

‘മുഖ്യമന്ത്രി ആ കപ്പില്‍ വെള്ളം കുടിച്ചത് വാര്‍ത്തയാക്കാന്‍ എല്ലാ മാധ്യമ ഓഫീസുകളിലേക്കും വിളിച്ച കാര്യം എനിക്കറിയാം. മുഖ്യമന്ത്രിയുടെ പി.ആര്‍ ഏജന്‍സികള്‍ നല്‍കിയ ആ ചിത്രം മനോഹരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം പറയുന്നത് അത് അറിയാതെ സംഭവിച്ചതാണെന്നാണ്. അദ്ദേഹം ഇപ്പോള്‍ അവളോടൊപ്പമല്ല, അവനോടൊപ്പമാണെന്ന് തെളിയിച്ചിരിക്കുകയാണ്.’ എന്നായിരുന്നു സതീശന്‍ പറഞ്ഞത്.

പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ ചര്‍ച്ചയായിരുന്ന ഘട്ടത്തിലായിരുന്നു മുഖ്യമന്ത്രി ഈ കപ്പ് ഉയര്‍ത്തിപ്പിടിച്ചത്.

Content Highlight: Always Stand With Her Pinarayi Viajayan about Survivor