All that remains is the line and the grain; പെന്‍സിലില്‍ വിരിഞ്ഞ മണ്ണും മനുഷ്യനും
Art
All that remains is the line and the grain; പെന്‍സിലില്‍ വിരിഞ്ഞ മണ്ണും മനുഷ്യനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th July 2025, 4:46 pm

‘ആകാശത്തിലേക്ക് നോക്കി, ഉരുണ്ടു കൂടിയ കാര്‍മേഘത്തില്‍ നിന്ന് മഴത്തുള്ളികള്‍ മണ്ണില്‍ പതിച്ചു. വിതച്ച വിത്തുകള്‍ക്ക് ജീവന്‍ മുളച്ചു. മുളപൊട്ടി പുറത്തു വന്നത് സ്വപ്‌നങ്ങളായിരുന്നു.’

‘വിശപ്പ് മാറാന്‍ എന്തും കഴിച്ചു നടന്ന ജീവി പിന്നീട് അവനു വേണ്ടത് ഉല്‍പാദിപ്പിച്ചു. അത് പങ്കുവെച്ചു. സംസ്‌കാരമായി. ജീവന്‍ ജീവിതമായി മാറി.’

എറണാകുളം ദര്‍ബാര്‍ ഹാളില്‍ ആരംഭിച്ച അഖില്‍ മോഹന്റെ all that remains is the line and the grain എന്ന ചിത്ര പ്രദര്‍ശനത്തില്‍ മനുഷ്യ വംശത്തിന്റെ മഹാചരിത്രം വരകളായി നിറഞ്ഞു നില്‍ക്കുകയാണ്.

എറണാകുളം ജില്ലയുടെ കിഴക്കന്‍ പ്രദേശമായ രാമമംഗലം എന്ന ഗ്രാമത്തില്‍ ജനിച്ച അഖില്‍ തന്റെ ചുറ്റുപാടുകളില്‍ നിന്ന് അനുഭവിച്ചതും ആര്‍ജ്ജിച്ചതുമായ കാര്‍ഷിക സംസ്‌കാരത്തിന്റെ, അറിവിന്റെ തുടര്‍ച്ചയാണ് അദ്ദേഹത്തിന്റെ വരകളായി രൂപാന്തരപ്പെട്ടത്.

കലാപഠനകാലത്ത് നിന്ന് തുടരുന്ന കലാ പ്രവര്‍ത്തനത്തില്‍ മണ്ണും, ധാന്യങ്ങളും, വിളകളും, അതിന്റെ ചരിത്രപരതയും കാന്‍വാസില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു കാഴ്ചക്കാരന്റെ ചിത്രങ്ങളല്ല അഖില്‍ വരയ്ക്കുന്നത്. കാഴ്ചയ്ക്കപ്പുറം മണ്ണില്‍ പണിയെടുത്ത്‌കൊണ്ട് മണ്ണിനേം മനുഷ്യനെയും പ്രകൃതിയെയും അറിയുക എന്ന ഒരു അന്വേഷിയുടെ ധ്യാനാത്മകതയാണ് കാന്‍വാസില്‍ തെളിയുന്നത്. അതുകൊണ്ട് തന്നെ പാട വരമ്പുകളിലൂടെ സൂക്ഷ്മമായി നടക്കുന്നത് പോലെയുള്ള വരകളിലൂടെയാണ് അദ്ദേഹത്തിന്റെ സഞ്ചാരം.

മണ്ണും – മനുഷ്യനും

മനുഷ്യ സംസ്‌കാരത്തിന്റെ പ്രത്യേക ഘട്ടമാണ് തന്റെ ഭക്ഷണാവശ്യങ്ങള്‍ക്കായുള്ള ഉല്‍പാദനത്തിന്റെ ആരംഭം. ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനവും ശേഖരണവും പുതിയ സംസ്‌ക്കാരത്തിന്റെ രൂപീകരണങ്ങളിലെത്തി.

കാലാവസ്ഥയും മറ്റ് പ്രതിസന്ധികളും മറികടക്കാന്‍ ജലസേചനമടക്കമുള്ള കണ്ടുപിടുത്തങ്ങളിലേക്ക് നയിച്ചു. ഇങ്ങനെ രൂപീകരിക്കപ്പെട്ട സാമൂഹിക ജീവിതത്തിന്റെ തുടര്‍ച്ചയില്‍ ഇന്ന് കാണുന്ന ആധുനിക സമൂഹികാവസ്ഥയിലേക്ക് എത്തുമ്പോഴും മണ്ണും മനുഷ്യനും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധം തുടരുകയാണ്.

ഇതില്‍ നിന്നാണ് അഖിലിന്റെ ചിത്രങ്ങളുടെ ആദ്യ വായന ആരംഭിക്കാനാവുക. കാരണം അദ്ദേഹം കൃഷിയുടെ കാഴ്ച്ചക്കാരന്‍ മാത്രമല്ല അതില്‍ ഇടപെടുന്ന വ്യക്തി കൂടിയാണ്.

സൂക്ഷ്മതയുടെ വരകള്‍

കടും നിറങ്ങളുടെയോ ശക്തമായ സ്‌ട്രോക്കുകളുടെയോ രൂപങ്ങളല്ല മറിച്ച് പെന്‍സിലിന്റെ സൂക്ഷ്മ വരകളില്‍ നിന്നാണ് ചിത്രങ്ങള്‍ തെളിയുന്നത് . ധാന്യങ്ങള്‍ സൂക്ഷ്മമായി വരയ്ക്കുന്ന ചിത്രകാരന്‍ സംസ്‌കൃതിയുടെ ചരിത്രത്തിന്റെ ആഴം ധ്യാനാത്മകമായി അറിയുകയാണ്.

ചിത്രകാരന്‍ നെല്‍പാടങ്ങളുടെ വിശാലതയിലേക്കല്ല നെല്‍കറ്റയില്‍ നിന്ന് നെല്ലിലേക്കാണ് നോക്കുന്നത്. നെല്ലില്‍ നിന്ന് നെല്ലിന്റെ കൂമ്പാരത്തിലേക്ക് തിരിച്ചു പോകുമ്പോള്‍ തന്നെ നെല്‍കറ്റകളിലേക്കും നീങ്ങുന്നു. ഇങ്ങനെ പരസ്പരം ചേര്‍ന്നും അകന്നുമുള്ള കാഴ്ചകള്‍ക്കും വരകള്‍ക്കുമപ്പുറം കോടിക്കണക്കിന് മനുഷ്യരുടെ വിശപ്പടക്കുന്ന വിശാലമായ പാടങ്ങള്‍ തെളിഞ്ഞു വരുന്നുണ്ട്.

അധ്വാനത്തിന്റെ വിത്തുപാകല്‍

ചിത്രകാരന് ചിത്രവുമായുള്ള ബന്ധം വരയില്‍ നിന്ന് മാത്രമല്ല ആ ചിത്രത്തിലേക്കെത്തുന്ന കാര്‍ഷിക അധ്വാനവുമാണ്. കാര്‍ഷികവൃത്തിയുടെ ഭാഗമാവുന്ന വ്യക്തിയ്ക്ക് വിശാലമായ പ്രകൃതി ഭംഗിയുടെ കാഴ്ചയല്ല തെളിയുന്നത്. കൊയ്ത്തിലേക്കുള്ള അധ്വാനമാണ് സന്നിവേശിക്കപ്പെടുക. ഇവിടെയാണ് നേരത്തെ സൂചിപ്പിച്ച ‘അധ്വാനത്തിന്റെ ധ്യാനാത്മകത’.

കൃഷി സാമൂഹ്യ അധ്വാനത്തിന്റെ ഫലമാണ്. പ്രകൃതിയെ അറിഞ്ഞും അതിന്റെ പ്രതിസന്ധിയെ തരണം ചെയ്തുമുള്ള കൂട്ടായ പരിശ്രമമാണ് അതിന്റെ അടിസ്ഥാനം. ആ ശ്രമത്തിന്റെ തുടര്‍ച്ചയാണ് അടുത്ത വിത്തു വിതയ്ക്കലിനായുള്ള കരുതലും. ഈ പ്രക്രിയയുടെ, സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണ് മനുഷ്യന്റെ നിലനില്‍പിനാധാരം. ഈ ബോധ്യത്തില്‍ അടിയുറച്ചതാണ് അഖിലിന്റെ കാഴ്ചയും കാഴ്ചപ്പാടും.

കരുതലിന്റെ ധാന്യം അവശേഷിക്കുന്നതു പോലെയാവുന്ന വര

ഇന്ത്യയില്‍ കഴിഞ്ഞ കാലത്ത് നടന്ന മഹാ സമരങ്ങളിലൊന്നാണ് കര്‍ഷകരുടെ പ്രക്ഷോഭം. ഉല്‍പാദിപ്പിക്കുന്ന കര്‍ഷകന്‍ പട്ടിണിയാവുന്ന വിരോധാഭാസം ചരിത്രപരമാണ്. പണിയെടുക്കുന്ന ഭൂമിയില്‍ അവകാശമില്ലാത്ത മനുഷ്യര്‍ ഉല്‍പാദനം നിര്‍ത്തുകയല്ല ചെയ്തത്. പട്ടിണിയിലും അത് തുടര്‍ന്നു.

വയറു നിറച്ചു കഴിക്കാന്‍ കഴിയുന്നവന്റെ ഭക്ഷണത്തിനോടുള്ള ‘ആദരവ് ‘ കര്‍ഷകന്റെ പ്രശ്‌നങ്ങളോടുള്ള ഐക്യപ്പെടലുകള്‍ ആവാതിരിക്കുന്നത് ഇവിടെയാണ്. അഖിലിന്റെ പ്രദര്‍ശനത്തിലെ വരകള്‍ അവശേഷിപ്പിക്കുന്നതും ഈ ഐക്യപ്പെടലും ഓര്‍മ്മപ്പെടുത്തലുമാണ്.

ലളിതകല അക്കാദമി സംഘടിപ്പിക്കുന്ന സുധീഷ് കോട്ടേമ്പ്രം ക്യുറേറ്റ് ചെയ്ത all that remains is the line and the grain എന്ന പ്രദര്‍ശനത്തില്‍ ഇനി വിതയ്ക്കാനുള്ള വിത്തുകളും ഇനിയും തെളിയാനുള്ള വരകളുമാണ് അവശേഷിക്കുന്നത്.

content highlights: all that remains is the line and the grain; Report about an exhibition