ക്ലൈമാക്‌സ് ആവുമ്പോള്‍ നന്നാവും നന്നാവുമെന്ന് തോന്നും, എവിടുന്ന്?
Film News
ക്ലൈമാക്‌സ് ആവുമ്പോള്‍ നന്നാവും നന്നാവുമെന്ന് തോന്നും, എവിടുന്ന്?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th November 2022, 4:12 pm

Spoiler Alert

സണ്ണി വെയ്ന്‍, അലന്‍സിയര്‍, പൗളി വല്‍സന്‍ മുതലായവര്‍ കേന്ദ്രകഥാപാത്രങ്ങളായ അപ്പന്‍ ഒക്ടോബര്‍ 28നാണ് സോണി ലിവില്‍ പ്രദര്‍ശനത്തിനെത്തിയത്. കുടുംബത്തിലെ ഏറ്റവും തല മുതിര്‍ന്ന അപ്പന്‍ കാരണം ബാക്കി അംഗങ്ങള്‍ പൊറുതി മുട്ടിയ കാഴ്ചയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് സംവിധായകന്‍ വെച്ചു നീട്ടുന്നത്.

അലന്‍സിയര്‍ അവതരിപ്പിച്ച ഇട്ടി എന്ന കഥാപാത്രം കിടപ്പിലാണെങ്കിലും വീട്ടുകാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. കിടപ്പിലാവുന്നതിന് മുമ്പ് അയാള്‍ സ്വന്തം നാട്ടുകാര്‍ക്കും അന്യദേശക്കാര്‍ക്കും ഉപദ്രവകാരിയായിരുന്നു. അതിനാല്‍ തന്നെ അന്യദേശത്ത് പോലും ഇട്ടിയോട് തീര്‍ത്താല്‍ തീരാത്ത പകയുള്ളവരുണ്ട്.

സ്‌നേഹത്തോടെ സംസാരിക്കുന്നവരോട് പോലും മര്യാദയോടെ അയാള്‍ പെരുമാറുന്നില്ല. മകനോടോ ഭാര്യയോടോ വിവാഹേതര ബന്ധമുള്ള ഷീലയോടോ ഒന്നും അയാള്‍ക്ക് സ്‌നേഹമില്ല. സമ്പാദ്യത്തേയും ബന്ധങ്ങളേയുമെല്ലാം അയാള്‍ സ്വന്തം സുഖത്തിനായാണ് ഉപയോഗിക്കുന്നത്. മരിക്കുന്നതിന് മുമ്പുള്ള എല്ലാ സുഖങ്ങളും ഭൂമിയില്‍ വെച്ച് തന്നെ അനുഭവിക്കണമെന്നതാണ് ഇട്ടിയുടെ ലൈന്‍.

ഒരു വാഗ്ദാനത്തിന്റെ ഉറപ്പില്‍ ഷീലയെ സ്വന്തം കുടുംബത്തിന്റെ സമ്മതത്തോടെ ഇട്ടി വീട്ടില്‍ കയറ്റുന്നുണ്ട്. എന്നാല്‍ കുടുംബത്തിന് കൊടുത്ത വാഗ്ദാനം ഷീലയെ വീട്ടിലേക്ക് കയറ്റാനുള്ള ചീപ്പ് ട്രിക്കാണെന്ന് മനസിലാക്കുമ്പോള്‍ ഇട്ടിയുടെ കുടുംബത്തിനൊപ്പം പ്രേക്ഷകരും പറഞ്ഞുപോകും ഇയാള്‍ എന്തൊരു ക്രൂരനാണെന്ന്. ക്രൂരതക്കൊപ്പം വാക്കിനും വിലയില്ലാത്തവനാണ് ഇട്ടി.

ഒടുവില്‍ മരണത്തെ മുഖാമുഖം കാണുമ്പോഴും കൂടെ നിന്നവരെ ഒറ്റുകൊടുത്ത് സ്വന്തം ജീവന്‍ രക്ഷിക്കാനാണ് ഇട്ടി നോക്കുന്നത്. ചിത്രത്തിന്റെ അവസാനമെങ്കിലും ഇട്ടി നന്നാവുമെന്ന് ഏതെങ്കിലും പ്രേക്ഷകര്‍ വിചാരിക്കുന്നുണ്ടെങ്കില്‍ അതിന്മേലുള്ള അയാളുടെ അവസാന ആണിയാണ് ഈ നീക്കം.

എത്ര ക്രൂരനാണെങ്കിലും നായകന്റെ അപ്പനോ അമ്മയോ ആണെങ്കില്‍ സിനിമയുടെ ഒടുക്കം നന്നാവുമെന്ന പരമ്പരാഗത രീതിയെ കൂടിയാണ് ഇട്ടി എന്ന അപ്പന്‍ തിരുത്തി കുറിക്കുന്നത്.

Content Highlight: alencier’s itti in appan movie