'പ്രിയങ്ക ഗാന്ധി പ്രവര്‍ത്തിക്കുന്നുണ്ട്, ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം തുടരട്ടെ'; ബി.എസ്.പിയുമായോ കോണ്‍ഗ്രസുമായോ തെരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന് അഖിലേഷ് യാദവ്
national news
'പ്രിയങ്ക ഗാന്ധി പ്രവര്‍ത്തിക്കുന്നുണ്ട്, ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം തുടരട്ടെ'; ബി.എസ്.പിയുമായോ കോണ്‍ഗ്രസുമായോ തെരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന് അഖിലേഷ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th June 2020, 3:09 pm

അടുത്ത ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായോ ബി.എസ്.പിയുമായോ സഖ്യത്തിനില്ലെന്ന് എസ്.പി അദ്ധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. അതിഥി തൊഴിലാളികള്‍ തെരഞ്ഞെടുപ്പില്‍ പ്രധാന പങ്ക് വഹിക്കുമെന്നും അവര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ദേഷ്യത്തിലാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.

സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നത് ഉറപ്പ് വരുത്തുന്നതിന് വേണ്ടി ചെറുഗ്രൂപ്പുകളുമായി തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കും. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഗ്രഹപ്രകാരമാണിതെന്നും അഖിലേഷ് യാദവ് പറഞ്ഞു.

വലിയ പാര്‍ട്ടികളുമായി സഖ്യത്തിലെത്തേണ്ടതില്ല എന്ന ഒരു ആലോചന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. അതിനാല്‍ ചെറു രാഷ്ട്രീയ ഗ്രൂപ്പുകളായിട്ടിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലേക്കുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വരവ് ചതുഷ്‌ക്കോണ മത്സരം ഉണ്ടാക്കുമോ എന്ന ചോദ്യത്തിന് അഖിലേഷ് യാദവിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു. ‘പ്രിയങ്ക ഗാന്ധി പ്രവര്‍ത്തിക്കുന്നുണ്ട്, ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം തുടരട്ടെ’

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എസ്.പിയും ഒന്നിച്ചാണ് മത്സരിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്.പിയും ബി.എസ്.പിയും ചേര്‍ന്നാണ് മത്സരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക