ഇന്ത്യയ്‌ക്കെതിരെ ചരിത്രം സൃഷ്ടിച്ച് അഫ്ഗാന്‍ സിംഹം; തന്റെ രണ്ടാം ടെസ്റ്റില്‍ തന്നെ തൂക്കിയത് വമ്പന്‍ റെക്കോഡ്
Cricket
ഇന്ത്യയ്‌ക്കെതിരെ ചരിത്രം സൃഷ്ടിച്ച് അഫ്ഗാന്‍ സിംഹം; തന്റെ രണ്ടാം ടെസ്റ്റില്‍ തന്നെ തൂക്കിയത് വമ്പന്‍ റെക്കോഡ്
ശ്രീരാഗ് പാറക്കല്‍
Sunday, 7th June 2026, 7:18 pm

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരം പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ രണ്ടാം ദിനത്തില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 564 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ഇന്ത്യ നേടിയത്.

ആദ്യ ഇന്നിങ്‌സില്‍ അഫ്ഗാനിസ്ഥാന് വേണ്ടി തകര്‍പ്പന്‍ ബൗളിങ് പ്രകടനം നടത്തിയത് മുഹമ്മദ് സലീമാണ്. ആറ് വിക്കറ്റുകള്‍ വീഴ്ത്തി വമ്പന്‍ പ്രകടനമാണ് പേസ് ബൗളര്‍ കാഴ്ചവെച്ചത്. യശസ്വി ജെയ്‌സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍, ധ്രുവ് ജുറെല്‍, മാനവ് സുതര്‍, മുഹമ്മദ് സിറാജ് എന്നിവരെയാണ് താരം കൂടാരം കയറ്റിയത്.

മാത്രമല്ല സലീം തന്റെ രണ്ടാമത്തെ ടെസ്റ്റ് മത്സരത്തില്‍ നിന്നാണ് ഫൈഫര്‍ പ്ലസ് വിക്കറ്റ് സ്വന്തമാക്കിയത്. ഇതോടെ ഒരു ചരിത്ര നേട്ടത്തിലെത്താനും താരത്തിന് സാധിച്ചിരിക്കുകയാണ്. ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഫൈഫര്‍ നേടുന്ന ആദ്യ അഫ്ഗാന്‍ താരമെന്ന നേട്ടമാണ് മുഹമ്മദ് സലീം തൂക്കിയത്. ഹസ്മത്തുള്ള ഷാഹിദിയും സിയാവുര്‍ റഹ്‌മാനും ഓരോ വിക്കറ്റുകള്‍ വീതവും നേടി.

അതേസമയം നിലവില്‍ മത്സരത്തിലെ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ തുടര്‍ ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റക്കാരനായ മാനവ് സുതര്‍ മൂന്ന് വിക്കറ്റ് നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 15.5 ഓവറില്‍ ഏഴ് മെയ്ഡന്‍ ഉള്‍പ്പെടെയാണ് താരം വിക്കറ്റുകള്‍ നേടിയത്.

അഫ്ഗാന്‍ ഓപ്പണര്‍ അബ്ദുള്‍ മാലിക് (16), റഹ്‌മാനുള്ള ഗുര്‍ബാസ് (12), അഫ്‌സര്‍ അസാസി (3) എന്നിവരെയാണ് താരം കൂടാരം കയറ്റിയത്. പ്രസിദ്ധ് കൃഷ്ണ സെദ്ദിക്കുള്ള അടല്‍ (17), ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി (20) എന്നിവരെയും പുറത്താക്കി. മികച്ച നിലയിലാണ് ഇന്ത്യ ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ കളി അവസാനിപ്പിച്ചത്.

ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും കെ.എല്‍. രാഹുലും സെഞ്ച്വറിയടിച്ച് തിളങ്ങിയിരുന്നു. ഗില്‍ 177 പന്തില്‍ 126 റണ്‍സും രാഹുല്‍ 165 പന്തില്‍ 100 റണ്‍സുമാണ് നേടിയത്. ഇവര്‍ക്കൊപ്പം 104 പന്തില്‍ 81 റണ്‍സെടുത്ത സായ് സുദര്‍ശനും 121 പന്തില്‍ 81 റണ്‍സ് നേടിയ റിഷബ് പന്തും മികച്ച സംഭാവന നല്‍കി. ഒപ്പം 68 പന്തില്‍ 52* റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറും ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തി.

മാനവ് സുതര്‍ (41 പന്തില്‍ 28), മുഹമ്മദ് സിറാജ് (12 പന്തില്‍ 22) യശസ്വി ജെയ്‌സ്വാള്‍ (32 പന്തില്‍ 24), ധ്രുവ് ജുറെല്‍ (20 പന്തില്‍ 19) എന്നിവരും റണ്‍സ് കണ്ടെത്തി.

Content Highlight: Afghanistan Bowler Achieve Big Record Achievement Against India In Test Cricket

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ