അഫ്ഗാന്‍ മന്ത്രിയുടെ പത്രസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്; വിമര്‍ശനം
India
അഫ്ഗാന്‍ മന്ത്രിയുടെ പത്രസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്; വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th October 2025, 6:47 am

ന്യൂദല്‍ഹി: ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രി അമിര്‍ഖാന്‍ മുത്താഖി ദല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവം വിവാദത്തില്‍. അഫ്ഗാനിസ്ഥാന്‍ എംബസിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വനിതകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ മുത്താഖി വെള്ളിയാഴ്ച ദല്‍ഹിയില്‍ വെച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരടക്കമുള്ള വനിതകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ദി ഇന്‍ഡിപെന്റന്റ്, എന്‍.ഡി.ടി.വി തുടങ്ങിയ മാധ്യമങ്ങളുടെ വനിതാ റിപ്പോര്‍ട്ടര്‍മാരെ വിലക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

അഫ്ഗാനിസ്ഥാന്റെ വിവേചനപരമായ നയങ്ങള്‍ അംഗീകരിച്ച കേന്ദ്രസര്‍ക്കാരിനെതിരെ വലിയ വിമര്‍ശനം ഉയരുകയാണ്. താലിബാന്റെ സ്ത്രീവിരുദ്ധ നിലപാടിന്റെ പ്രതിഫലനമാണ് ഈ നീക്കമെന്ന് മാധ്യമപ്രവര്‍ത്തകര്‍ അപലപിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ മൂക്കിനുതാഴെ തലസ്ഥാന നഗരിയില്‍ അഫ്ഗാന്‍ മന്ത്രി മുത്താഖി നടത്തിയ പത്രസമ്മേളനം നടത്തുകയും മനപൂര്‍വം വനിതാപത്രവര്‍ത്തകരെ ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. ഇതെങ്ങനെ അംഗീകരിക്കാനാകും. ക്രൂരമായ അവഗണനക്ക് ആരാണ് അംഗീകാരം നല്‍കിയതെന്ന് എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ നയനിമ ബസു വിമര്‍ശിച്ചു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം.

സ്ത്രീകള്‍ക്ക് എതിരായ വെറുപ്പുളവാക്കുന്ന വിവേചനം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അഫ്ഗാന്‍ വിദേശകാര്യമന്ത്രിക്ക് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി അനുമതി നല്‍കിയിരിക്കുകയാണ്. ഇത് പരിഹാസ്യമാണെന്ന് ദി ഹിന്ദുവിലെ മാധ്യമപ്രവര്‍ത്തകയായ സുഹാസിനി ഹൈദര്‍ പറഞ്ഞു.

ഇന്ത്യ സുരക്ഷാ താത്പര്യങ്ങള്‍ക്കായി താലിബാനുമായി അടുക്കുന്നത് അംഗീകരിക്കാനാകും. എന്നാല്‍ വനിതകളായ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് താലിബാന്റെ വിവേചനം പ്രയോഗിക്കുന്നത് പരിഹാസ്യമാണെന്നും അതിന് പിന്തുണ നല്‍കരുതെന്നും പത്രപ്രവര്‍ത്തകനായ ശശാങ്ക് മാത്യൂ ആവശ്യപ്പെട്ടു.

താലിബാന്റെ ഇഷ്ടത്തിന് പിന്തുണ നല്‍കുന്നതിനാല്‍ ഇന്ത്യയിലെ വനിതാമാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയിലെ തന്നെ ഒരു പത്രസമ്മേളനത്തില്‍ പങ്കെടുക്കാനാകുന്നില്ല, മറ്റൊരു പത്രപ്രവര്‍ത്തകനായ അലിഷന്‍ ജാഫ്രി പരിഹസിച്ചു.

അധികാരമേറ്റെടുത്തതിന് ശേഷം അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാര്‍ സ്തീകള്‍ക്ക് മേല്‍ കനത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസം നേടുന്നതിനും ജോലി ചെയ്യുന്നതിനുമടക്കം സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

ഇതിനിടെ ഇന്ത്യയും അഫ്ഗാനിസസ്ഥാനും നയതന്ത്രബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ ചര്‍ച്ചകളിലേക്ക് കടക്കുകയാണ്. വെള്ളിയാഴ്ച എസ്. ജയശങ്കറും അമിര്‍ഖാന്‍ മുത്താഖിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കാബൂളിലെ ഇന്ത്യന്‍ എംബസി വീണ്ടും തുറക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ്.

അഫ്ഗാനിസ്ഥാന്റെ പരമാധികാരം, പ്രാദേശിക സമഗ്രത, സ്വാതന്ത്ര്യം എന്നീ വിഷയങ്ങളില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം അഫിഗാന്റെ ദേശീയ വികസനത്തിനും പ്രാദേശിക സ്ഥിരതക്കും പ്രതിരോധ ശക്തിക്കും വലിയ സംഭാവനകള്‍ നല്‍കുമെന്ന് മുത്താഖിയെ സ്വാഗതം ചെയ്തുകൊണ്ട് കേന്ദ്ര വിദേശകാര്യമന്ത്രി പറഞ്ഞിരുന്നു.

Content Highlight: Afghan minister Muttaqi’s press conference barred for female journalists; criticism