തന്റേതായ നിലപാടുകളും ബോൾഡായ സംസാരശൈലി കൊണ്ടും പലപ്പോഴും വിമർശനങ്ങളും ട്രോളുകളും നേരിടേണ്ടിവരുന്ന നടിയാണ് നിഖില വിമൽ. ഇപ്പോൾ ലോക എന്ന സിനിമയെക്കുറിച്ചും സിനിമകളിലെ സ്ത്രീ പെർസ്പെക്റ്റീവിനെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകളാണ് താരം പങ്കുവെക്കുന്നത്.
ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
ലോക ട്രൈലെർ, Photo: YouTube/ Screen grab
‘ലോക എന്ന സിനിമ വന്നതുകൊണ്ട് മലയാളം ഇൻഡസ്ട്രി മാറിപ്പോയി എന്ന് ഞാൻ പറയുന്നില്ല. സ്ത്രീകളെ കുറിച്ചുള്ള പെർസ്പെക്റ്റീവ് എന്ന് പറയുമ്പോൾ, ഞാൻ ഉൾപ്പെടെ പലരും അവതരിപ്പിച്ചിട്ടുള്ള കഥകൾ കൂടുതലും ദുരിതം അനുഭവിക്കുന്ന സ്ത്രീകളെക്കുറിച്ചാണ്. സഹനമാണ് സ്ത്രീകളെ പ്രതിനിധീകരിക്കാൻ സിനിമകൾ സ്ഥിരമായി ഉപയോഗിക്കുന്ന പ്രധാന മാർഗം,’നിഖില പറഞ്ഞു.
ലോക എന്ന സിനിമയിൽ നിന്ന് തനിക്ക് ഒരു പുതുമ അനുഭവപ്പെട്ടുവെന്നും, സാധാരണ സ്ത്രീകളെ സിനിമയിൽ പലപ്പോഴും ഒരേ രീതിയിൽ മാത്രമാണ് അവതരിപ്പിക്കുന്നത്. എന്നാൽ ലോക അതിൽ നിന്ന് മാറ്റം കൊണ്ടുവന്ന സിനിമയാണെന്നും നിഖില പറഞ്ഞു.
‘ലോക ഒരു സാധാരണ പ്രേതത്തിന്റെ കഥയാണ്. ആ പ്രേതത്തിനും അതിന്റേതായ പ്രശ്നങ്ങളുണ്ട്. രക്തദാഹിയായ യക്ഷിയായി മാറാതെ, ബ്ലഡ് ബാങ്കിൽ നിന്ന് രക്തം നേടുന്ന ഒരു ന്യൂജനറേഷൻ യക്ഷിയെയാണ് ലോക അവതരിപ്പിക്കുന്നത്.
ലോക ട്രൈലെർ, Photo: YouTube/ Screen grab
നിങ്ങൾക്ക് ചിരിക്കുന്ന സ്ത്രീകളെ അറിയില്ലേ? തമാശ പറയുന്ന സ്ത്രീകളെ അറിയില്ലേ? വീട്ടിലെ അമ്മമാരെ തന്നെ എടുത്തുനോക്കൂ. ഓരോരുത്തരും വ്യത്യസ്തമായ സ്ട്രഗിളുകളിലൂടെ കടന്നുപോയവരാണ്. അതേസമയം അവരുടെ ജീവിതത്തിൽ സന്തോഷങ്ങളും തമാശകളും സുഹൃത്തുക്കളുമെല്ലാം ഉണ്ട്. പക്ഷേ സിനിമകളിൽ ഇതൊന്നും കാണാറില്ല,’നിഖില പറഞ്ഞു.
സിനിമകൾ പലപ്പോഴും മെയിൽ പെർസ്പെക്റ്റീവിൽ നിന്നാണ് പറയപ്പെടുന്നതെന്നും, ഒരു ഫീമെയിൽ ഡയറക്ടർ വരുമ്പോൾ വ്യത്യസ്തമായ സിനിമകൾ ഉണ്ടാകുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
തനിക്കടുത്തുവന്ന ചില കഥാപാത്രങ്ങളെ ‘ബോൾഡ്’ എന്ന് കാണിക്കാൻ ബൈക്ക് ഓടിക്കാനും സിഗരറ്റ് വലിക്കാനും ആവശ്യപ്പെട്ട അനുഭവവും നിഖില പങ്കുവെച്ചു.
‘ബൈക്ക് ഓടിച്ചാലോ സിഗരറ്റ് വലിച്ചാലോ മാത്രമേ ഒരു സ്ത്രീ ബോൾഡാകൂ എന്ന ധാരണ എവിടെ നിന്നാണ് വരുന്നത്? അതൊന്നും ചെയ്യാത്ത സ്ത്രീ ബോൾഡല്ലെന്ന് നിങ്ങൾ എങ്ങനെ ഉറപ്പിക്കുന്നു?’ എന്നായിരുന്നു തന്റെ പ്രതികരണമെന്നും നിഖില പറഞ്ഞു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.