കാക്കനാട്: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണ നീളുന്നതില്‍ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാറാണ് റിപ്പോര്‍ട്ട് തേടിയത്. നേരത്തെ കേസിലെ വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഒരു പരാതി ഫയല്‍ ചെയ്തിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നീക്കം.
2017 ഫെബ്രുവരിയിലാണ് ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വെച്ച് നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. കൊച്ചിയില്‍ വെച്ചാണ് നടി അതിക്രമം നേരിട്ടത്. നടന്‍ ദിലീപ് ഉള്‍പ്പെടെ ഒമ്പത് പേരാണ് കേസിലെ പ്രതികള്‍. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.
നേരത്തെ രണ്ടുപേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസില്‍ മാപ്പുസാക്ഷിയാക്കുകയും ചെയ്തിരുന്നു. 2024 സെപ്റ്റംബറില്‍ കേസിലെ ഒന്നാംപ്രതിയായ പള്‍സര്‍ സുനി ഏഴ് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തില്‍ ഇറങ്ങിയിരുന്നു.
ഏപ്രിലില്‍ നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചും സിംഗിള്‍ ബെഞ്ചും ഒരുപോലെ ഹരജി തള്ളുകയായിരുന്നു.
കേസില്‍ അവസാനഘട്ട വിചാരണ നടക്കുന്ന സാഹചര്യത്തിലാണ് ദിലീപിന്റെ ആവശ്യം തള്ളപ്പെട്ടത്. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സി.ബി.ഐ അന്വേഷണം അനിവാര്യമെന്നായിരുന്നു ദിലീപിന്റെ വാദം.
നാല് വര്‍ഷം മുമ്പാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. കേസില്‍ രണ്ട് ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യവും കോടതി തള്ളിയിരുന്നു.
ഇതിനിടെ കേസിലെ അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിചാരണ കോടതി അതിജീവിതയുടെ ഹരജി തള്ളുകയാണ് ചെയ്തത്.
അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അതിജീവിത കോടതിയെ സമീപിച്ചിരുന്നത്. വിചാരണ സംബന്ധിച്ച് തെറ്റായ കാര്യങ്ങള്‍ പുറത്ത് പ്രചരിക്കുന്നുണ്ട്. അതിനാല്‍ തന്നെ വിചാരണയുടെ വിശദാംശങ്ങള്‍ പുറത്ത് അറിയുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും അതിജീവിത പറഞ്ഞിരുന്നു.
കേസില്‍ ഇതുവരെയുണ്ടായ വിസ്താരങ്ങള്‍ എല്ലാം തന്നെ അടച്ചിട്ട കോടതിയില്‍ ആയിരുന്നു നടന്നത്. സാക്ഷി വിസ്താരങ്ങള്‍ എല്ലാം പൂര്‍ത്തിയായതാണ്. അതിനാല്‍ തന്നെ അന്തിമ ഘട്ടത്തില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹം കൂടി അറിയേണ്ടതാണെന്നും ഇതില്‍ സ്വകാര്യതയുടെ വിഷയങ്ങള്‍ ഇല്ലെന്നുമായിരുന്നു അതിജീവിത പറഞ്ഞത്.
Content Highlight: Actress attack case; High Court seeks report on the delay in trial