ഹിറ്റ്മാനെയും സഞ്ജുവിനെയും അടിച്ചിട്ട് അഭിഷേക്; പാകിസ്ഥാനെതിരെയുള്ള വെടിക്കെട്ടില്‍ പിറന്നത് ചരിത്രം!
Asia Cup
ഹിറ്റ്മാനെയും സഞ്ജുവിനെയും അടിച്ചിട്ട് അഭിഷേക്; പാകിസ്ഥാനെതിരെയുള്ള വെടിക്കെട്ടില്‍ പിറന്നത് ചരിത്രം!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd September 2025, 8:17 am

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ കഴിഞ്ഞ ദിവസം ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. ദുബായിയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അര്‍ധ സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മയുടെ വെടിക്കെട്ടിന്റെ കരുത്തിലാണ് സൂര്യയുടെയും സംഘത്തിന്റെയും വിജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് എടുത്തിരുന്നു. ഇത് പിന്തുടര്‍ന്ന ഇന്ത്യ ഏഴ് പന്തുകള്‍ പന്തുകള്‍ ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറിക്കടക്കുകയായിരുന്നു.

പാകിസ്ഥാനെതിരെയും പതിവ് പോലെ അഭിഷേകിന്റെ വെടിക്കെട്ടിനാണ് ഇന്ത്യന്‍ ആരാധകര്‍ സാക്ഷിയായത്. ഓപ്പണിങ്ങില്‍ എത്തി താരം പാക് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസവും സിക്‌സ് അടിച്ചായിരുന്നു താരം തന്റെയും ടീമിന്റെയും ഇന്നിങ്സ് തുടങ്ങിയത്.

189.74 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത അഭിഷേക് 74 റണ്‍സാണ് ഈ മത്സരത്തില്‍ അടിച്ചെടുത്തത്. 39 പന്തുകള്‍ നേരിട്ടായിരുന്നു താരത്തിന്റെ പ്രകടനം. ആറ് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ഇന്ത്യന്‍ ഓപ്പണറുടെ ഇന്നിങ്സ്.

ഈ പ്രകടനത്തോടെ ഒരു സൂപ്പര്‍ നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്. അന്താരാഷ്ട്ര ടി – 20യില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന ഇന്ത്യന്‍ ഓപ്പണര്‍ എന്ന നേട്ടമാണ് താരം തന്റെ പേരില്‍ കുറിച്ചത്. രോഹിത് ശര്‍മയെ മറികടന്നാണ് ഇടം കൈയ്യന്‍ ബാറ്റര്‍ ഈ നേട്ടത്തിലെത്തിയത്.

അന്താരാഷ്ട്ര ടി – 20യില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ ഇന്ത്യന്‍ ഓപ്പണര്‍

(താരം – എണ്ണം – വര്‍ഷം എന്നീ ക്രമത്തില്‍)

അഭിഷേക് ശര്‍മ – 34 – 2025

രോഹിത് ശര്‍മ – 32 – 2022

രോഹിത് ശര്‍മ – 31 – 2018

സഞ്ജു സാംസണ്‍ – 27 – 2024

കെ.എല്‍. രാഹുല്‍ – 27 – 2022

മത്സരത്തില്‍ അഭിഷേകിന് പുറമെ, ശുഭ്മന്‍ ഗില്ലും തിലക് വര്‍മയും മികച്ച പ്രകടനം നടത്തി. ഗില്‍ 28 പന്തില്‍ 47 റണ്‍സെടുത്തപ്പോള്‍ തിലക് 19 പന്തില്‍ പുറത്താവാതെ 30 റണ്‍സാണ് സ്വന്തമാക്കിയത്. മലയാളി താരം സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും നിരാശപ്പെടുത്തി. സഞ്ജു 17 പന്തില്‍ 13 റണ്‍സെടുത്തപ്പോള്‍ മൂന്ന് പന്ത് നേരിട്ട് സൂര്യ റണ്‍സ് ഒന്നും എടുക്കാതെ മടങ്ങുകയായിരുന്നു.

Content Highlight: Abhishek Sharma surpassed Rohit Sharma and Sanju Samson in list of Indian openers hit most sixes in a calendar year in T20I