ആശാന്‍ വാഴുന്ന സിംഹാസനത്തില്‍ ശിഷ്യന്‍ രണ്ടാമന്‍; എജ്ജാതി അടിയാ പഹയന്‍ അടിച്ചത്!
Cricket
ആശാന്‍ വാഴുന്ന സിംഹാസനത്തില്‍ ശിഷ്യന്‍ രണ്ടാമന്‍; എജ്ജാതി അടിയാ പഹയന്‍ അടിച്ചത്!
ശ്രീരാഗ് പാറക്കല്‍
Monday, 26th January 2026, 11:58 am

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടി – 20യില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് അഭിഷേക് ശര്‍മയും സൂര്യകുമാര്‍ യാദവുമാവും കാഴ്ചവെച്ചത്. പുറത്താകാതെ വെറും 20 പന്തില്‍ നിന്ന് 68 റണ്‍സാണ് അഭിഷേക് നേടിയത്. അഞ്ച് സിക്സറുകളും ഏഴ് ഫോറുമാണ് അഭിഷേകിന്റെ ഇന്നിങ്സില്‍ പിറന്നത്. 340.00 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത് ഓപ്പണര്‍ 14 പന്തില്‍ തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു.

ഇതിന് പിന്നാലെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും അഭിഷേകിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ടി-20യിലെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്ന രണ്ടാമത്തെ താരമാകാനാണ് അഭിഷേകിന് സാധിച്ചത് (മിനിമം 50 റണ്‍സ്). അഭിഷ്‌കിന്റെ മെന്ററും പരിശീലകനുമായ യുവരാജ് സിങ്ങാണ് ഈ റെക്കോഡ് നേട്ടത്തില്‍ ഒന്നാമന്‍.

അഭിഷേക് ശര്‍മ കിവീസിനെതിരെ ബാറ്റ് ചെയ്യുന്ന ചിത്രം- Photo: bcci/com

ഇന്ത്യയ്ക്ക് വേണ്ടി ടി-20യിലെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്ന താരങ്ങള്‍, എതിരാളി, (മിനിമം 50 റണ്‍സ്).

യുവരാജ് സിങ് – ഇംഗ്ലണ്ട് – 362.5

അഭിഷേക് ശര്‍മ – ന്യൂസിലാന്‍ഡ് – 340.0

വിരേന്ദര്‍ സെവാഗ് – സൗത്ത് ആഫ്രിക്ക – 277.27

രോഹിത് ശര്‍മ – ശ്രീലങ്ക – 274.41

കെ.എല്‍. രാഹുല്‍ – സ്‌കോട്‌ലാന്‍ഡ് – 263.15

സൂര്യകുമാര്‍ യാദവ് -ഹോങ്‌കോങ് – 261.53

സൂര്യകുമാര്‍ യാദവ് 26 പന്തില്‍ 57 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെയായിരുന്നു ക്യാപ്റ്റന്റെ സ്‌കോറിങ്.

അഭിഷേകിനും സൂര്യയ്ക്കും പുറമെ ഇഷാന്‍ കിഷന്‍ 13 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഇള്‍പ്പെടെ 28 റണ്‍സ് നേടി പുറത്തായി. കിവീസിനായി മാറ്റ് ഹെന്റിയും ഇഷ് സോധിയും ഓരോ വിക്കറ്റുകള്‍ നേടി.

അതേസമയം കിവീസിന് വേണ്ടി 48 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സാണ് ടോപ് സ്‌കോറര്‍. മാര്‍ക് ചാപ്മാന്‍ 32 റണ്‍സും നേടിയിരുന്നു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. രവി ബിഷ്‌ണോയിയും ഹര്‍ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ഒപ്പം ഹര്‍ഷിത് റാണ ഒരു വിക്കറ്റുമെടുത്തു.

അതേസമയം ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തില്‍ കിവീസ് ഉയര്‍ത്തിയ 153 റണ്‍സ് വെറും പത്ത് ഓവറില്‍ മറികടക്കുകയായിരുന്നു ഇന്ത്യ. ഇതോടെ രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനും സാധിച്ചു. പരമ്പരയിലെ നാലാം മത്സരം ജനുവരി 28ന് ഡോ. വൈ.എസ്. രാജശേഖര റെഡ്ഡി സ്‌റ്റേഡിയത്തില്‍ നടക്കും.

Content Highlight: Abhishek Sharma In Great Record Achievement In T20i Batting Strike Rate

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ