ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയ വിദ്യാര്‍ത്ഥികളെ വിട്ടയച്ചു
Daily News
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയ വിദ്യാര്‍ത്ഥികളെ വിട്ടയച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd January 2016, 3:50 pm

students
ബസ്തര്‍:  ഛത്തീസ്ഗഢിലെ ബസ്തറില്‍ തട്ടിക്കൊണ്ട് പോയ 3 വിദ്യാര്‍ത്ഥികളെ മാവോയിസ്റ്റുകള്‍ വിട്ടയച്ചു. മഹാരാഷ്ട്രയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയാണ് വിട്ടയച്ചത്. പൂനെയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സൈക്കിള്‍ റാലിയുടെ ഭാഗമായിട്ടാണ് ഛത്തീസ്ഗഢിലെത്തിയിരുന്നത്. ഡിസംബര്‍ 30നാണ് മാവോയിസ്റ്റുകള്‍ വിദ്യാര്‍ത്ഥികളെ ബീജാപൂരില്‍ നിന്നും തട്ടിക്കൊണ്ട് പോയത്.

മാവോയിസ്റ്റുകളുമായി ഗ്രാമീണര്‍ നടത്തിയ ചര്‍ച്ചയിലാണ് വിദ്യാര്‍ത്ഥികളുടെ മോചനം സാധ്യമായത്. ഇവരെ ചിന്തല്‍നാര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചതായാണ് വിവരം.

ആദര്‍ശ് പാട്ടീല്‍, ബിലാഷ് വലാകെ, ശ്രീകൃഷ്ണ ഷെവാലെ എന്നിവരാണ് വിദ്യാര്‍ത്ഥികള്‍. മാവോയിസ്റ്റ് സാന്നിധ്യമുള്ള മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഒഡീഷ സംസ്ഥാനങ്ങളിലൂടെയാണ് ഇവര്‍ സമാധാന സൈക്കിള്‍ റാലി നടത്തിയിരുന്നത്. ഗഡിചിരോളിബിജാപൂര്‍ ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ ഭട്പര്‍ ഗ്രാമത്തിലൂടെയാണ് കുട്ടികള്‍ ബസ്തറിലേക്ക് കടന്നത്. ജനുവരി 10ന് ഒഡീഷയിലെ മല്‍ക്കങ്കിരിയില്‍ എത്താനാണ് വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിരുന്നത്.