സംസ്‌കാര ചടങ്ങിലും രാഷ്ട്രീയ മറുപടി; ഖുര്‍ആന്‍ വചനങ്ങളില്‍ സഖ്യകക്ഷികള്‍ക്ക് സൗഹൃദവും എതിരാളികള്‍ക്ക് താക്കീതുമായി ഇറാന്‍
World News
സംസ്‌കാര ചടങ്ങിലും രാഷ്ട്രീയ മറുപടി; ഖുര്‍ആന്‍ വചനങ്ങളില്‍ സഖ്യകക്ഷികള്‍ക്ക് സൗഹൃദവും എതിരാളികള്‍ക്ക് താക്കീതുമായി ഇറാന്‍
ആദർശ് എം.കെ.
Sunday, 5th July 2026, 6:47 am

ടെഹ്റാന്‍: ഇറാനിലെ ഇസ്രഈല്‍-അമേരിക്ക സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകളെ തങ്ങളുടെ അന്താരാഷ്ട്ര-മേഖലാ നിലപാടുകള്‍ വ്യക്തമാക്കാനുള്ള നയതന്ത്ര വേദിയാക്കി മാറ്റി ഇറാന്‍.

‘ഫ്യൂണറല്‍ ഡിപ്ലോമസി’ എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ഈ നീക്കത്തിലൂടെ, ചടങ്ങില്‍ പങ്കെടുത്ത 30ലധികം വിദേശ പ്രതിനിധികള്‍ക്ക് അവരുടെ നിലപാടുകള്‍ക്ക് അനുസരിച്ചുള്ള ഖുര്‍ആന്‍ വചനങ്ങള്‍ പാരായണം ചെയ്താണ് ഇറാന്‍ കൃത്യമായ രാഷ്ട്രീയ-നയതന്ത്ര സന്ദേശങ്ങള്‍ നല്‍കിയത്.

തങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ടിട്ടില്ലെന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കുക കൂടിയായിരുന്നു ഈ ചടങ്ങിലൂടെ ഇറാന്റെ ലക്ഷ്യം.

സൗദി അറേബ്യയുടെ പ്രതിനിധികള്‍ ഖമേനിയുടെ ഭൗതികശരീരത്തിന് അരികിലെത്തിയപ്പോള്‍ ‘ബദര്‍ യുദ്ധത്തെ’ക്കുറിച്ചുള്ള ഖുര്‍ആന്‍ വചനമായിരുന്നു (ആലു ഇമ്രാന്‍ 3:13) പാരായണം ചെയ്തത്. വളരെ ചെറിയൊരു സൈന്യം വലിയൊരു ശത്രുസൈന്യത്തെ ദൈവഹിതത്താല്‍ തോല്‍പ്പിച്ചതിനെക്കുറിച്ചാണ് ഈ വചനം പ്രതിപാദിക്കുന്നത്.

യു.എസ്, ഇസ്രഈല്‍ ശക്തികള്‍ക്കെതിരെ ഇറാന്‍ നേടിയ വിജയത്തിന്റെ സൂചനയായും, യുദ്ധസമയത്ത് അമേരിക്കയോടൊപ്പം നില്‍ക്കുകയും ഇറാനെതിരെ രഹസ്യമായി നീങ്ങുകയും ചെയ്ത സൗദിക്കുള്ള കടുത്ത താക്കീതായും ഈ വചനം വിലയിരുത്തപ്പെടുന്നു.

ഹമാസ്, ഹിസ്ബുല്ല, ഹൂതികള്‍ തുടങ്ങിയ സഖ്യകക്ഷികള്‍ക്കായി രക്തസാക്ഷിത്വവും വിജയവും പ്രമേയമായ വചനങ്ങളാണ് ഇറാന്‍ തെരഞ്ഞെടുത്തത്.

‘ദൈവത്തോടുള്ള വാഗ്ദാനം പാലിച്ചവര്‍’ എന്ന വചനത്തിലൂടെയാണ് ഇറാന്‍ ഹമാസിനെ അഭിവാദ്യം ചെയ്തത്. കടുത്ത സൈനിക തിരിച്ചടികള്‍ക്കിടയിലും അന്തിമ വിജയം വിശ്വാസികള്‍ക്കാണെന്നും രക്തസാക്ഷികളെ ദൈവം തെരഞ്ഞെടുക്കുമെന്നുമുള്ള സന്ദേശം നല്‍കിയാണ് ഹിസ്ബുല്ല പ്രതിനിധികള്‍ക്കായി പാരായണം ചെയ്തത്.

ശത്രുക്കളോട് കര്‍ക്കശക്കാരും പരസ്പരം കാരുണ്യമുള്ളവരുമെന്ന വചനമാണ് ഹൂതികള്‍ക്കായി തെരഞ്ഞെടുത്തത്.

റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നതിനായി കൂടുതല്‍ ശാന്തമായ വചനങ്ങളാണ് ഇറാന്‍ തെരഞ്ഞെടുത്തത്. ഇവരെ പ്രത്യയശാസ്ത്ര പോരാട്ടത്തിന്റെ ഭാഗമായല്ല, മറിച്ച് സുപ്രധാന പങ്കാളികളായാണ് ഇറാന്‍ കാണുന്നത് എന്ന് അടിവരയിടുന്നതായിരുന്നു ഈ നീക്കം.

റഷ്യന്‍ പ്രതിനിധികള്‍ക്കായി നീതിമാനായ ഭരണാധികാരികള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തെയും ആദരവിനെയും കുറിച്ചുള്ള ഖുര്‍ആന്‍ വചനങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍, ചൈനീസ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വിജയം എന്നത് ദൈവത്തില്‍ നിന്ന് മാത്രം ഉണ്ടാകുന്നതാണെന്ന സമാധാനപരമായ സന്ദേശമെന്ന വചനമാണ് പാരായണം ചെയ്തത്.

ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി, ദുഖിക്കരുതെന്നും തളരരുതെന്നുമുള്ള ഖുര്‍ആന്‍ വചനത്തിലെ ഏറ്റവും മൃദുവായ ഭാഗമാണ് ഉപയോഗിച്ചത്.

ഖത്തര്‍, തുര്‍ക്കി, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളെ പ്രതിരോധ നിരയുടെ ഭാഗമായല്ലെങ്കിലും ഇറാന്റെ സുപ്രധാന സുഹൃത്തുക്കളായാണ് ചടങ്ങില്‍ പരിഗണിച്ചത്.

ഇതില്‍ തുര്‍ക്കി പ്രതിനിധികള്‍ എത്തിയപ്പോള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ സമ്പത്തും ജീവിതവും കൊണ്ട് പോരാടുന്നവരുടെ മഹത്വത്തെക്കുറിച്ചുള്ള വചനമാണ് പാരായണം ചെയ്തത്. യു.എസുമായുള്ള ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിച്ച പാകിസ്ഥാനോടും ഖത്തറിനോടുമുള്ള നന്ദി സൂചിപ്പിക്കുന്ന പ്രത്യേക വചനങ്ങളാണ് ഇവരെ അഭിവാദ്യം ചെയ്യാന്‍ ഇറാന്‍ ഉപയോഗിച്ചത്.

അതേസമയം, ഹിസ്ബുല്ലയെ പ്രശംസിച്ച ഇറാന്‍, ലെബനന്‍ ഔദ്യോഗിക സര്‍ക്കാരിനെ ഖുറാന്‍ വചനങ്ങളിലൂടെ പരസ്യമായി വിമര്‍ശിച്ചു.

ശരിയായ സമയത്ത് ത്യാഗം ചെയ്യാന്‍ തയ്യാറാകാത്തവരെക്കുറിച്ചുള്ള വചനത്തിലൂടെ ഇസ്രഈല്‍ അധിനിവേശത്തെ ചെറുക്കുന്നതില്‍ ലെബനന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഇറാന്‍ പരസ്യമായി സൂചിപ്പിച്ചു.

ഖാംനഇയുടെ സംസ്‌കാര ചടങ്ങിലും വിലാപ യാത്രയിലും പങ്കെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ അമേരിക്ക ആഗോള തലത്തില്‍ വലിയ സമ്മര്‍ദം ചെലുത്തിയതായി ഇറാന്റെ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്യങ്ങള്‍ തീരുമാനിച്ചാല്‍ വികസന സഹായം വെട്ടികുറയ്ക്കുമെന്നും ഉഭയകക്ഷി ബന്ധങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അമേരിക്ക മറ്റ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയെന്നാണ് തസ്‌നിം വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. യു.എസ് സമ്മര്‍ദം കാരണം 13 രാജ്യങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാതെ പിന്മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Content Highlight: A political message even at the funeral rites; Iran uses Quranic verses to signal friendship to allies and issue a warning to adversaries.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.