ന്യൂദല്‍ഹി: സര്‍ക്കാരിനെ അട്ടിമറിക്കാനായി തങ്ങള്‍ ശ്രമിച്ചെന്ന വാദം പൊലീസ് കുറ്റപത്രത്തിലില്ലെന്ന് ആക്ടിവിസ്റ്റ് ഗള്‍ഫിഷ ഫാത്തിമ. 2020ലെ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഗള്‍ഫിഷയുടെ അഭിഭാഷകന്‍ ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.

തന്നെ ദീര്‍ഘകാലം കസ്റ്റഡിയില്‍ വെയ്ക്കാന്‍ കഴിയില്ലെന്നും അവര്‍ വാദിച്ചു. ഗള്‍ഫിഷ ആറ് വര്‍ഷത്തോളമായി തടവിലാണെന്നും വിചാരണയിലെ കാലതാമസം അത്ഭുതകരമാണെന്നും ഗള്‍ഫിഷയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്വി പറഞ്ഞു.

‘കുറ്റപത്രത്തില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് നിങ്ങളെങ്ങനെ ആരോപിക്കും? ദല്‍ഹി പൊലീസിന്റെ വാദത്തെ എതിര്‍ത്തുകൊണ്ട് ജസ്റ്റിസുമാരായ അരവിന്ദ്കുമാര്‍, എന്‍.വി. അന്ജരീയ എന്നിവരടങ്ങുന്ന ബെഞ്ചിനോട് സിങ്വി ചോദിച്ചു.

ആസാമിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്താന്‍ ഇന്ത്യ മുഴുവന്‍ ഗൂഡാലോചന നടന്നുവെന്ന പ്രോസിക്യൂഷന്‍ വാദവും ഒരുപോലെ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഗള്‍ഫിഷയ്‌ക്കെതിരെ ഇതുവരെ കുറ്റങ്ങള്‍ ചുമത്തിയിട്ടില്ലെന്നും 939 സാക്ഷികളുള്ള കേസില്‍ കസ്റ്റഡികാലാവധി അനന്തമായി നീട്ടികൊണ്ടുപോവാന്‍ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു.

2021 ജൂണില്‍ ഇതേ കേസിലെ പ്രതികളായിരുന്ന നടാഷ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍, തന്‍ഹ എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ജയിലില്‍ തുടരുന്ന ഏകവനിതയാണ് ഗുല്‍ഷിഫയെന്നും സിങ്വി ആരോപിച്ചു.

പ്രതികള്‍ക്കെതിരായ തെളിവുകള്‍ കണ്ടത്തെന്നുന്നതില്‍ ദല്‍ഹി പൊലീസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

53 പേര്‍കൊല്ലപ്പെടുകയും 700ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2020ലെ കലാപത്തിന്റെ സൂത്രധാരന്മാരാണെന്ന് ആരോപിച്ച് ഉമര്‍ ഖാലിദ്, ഷര്‍ജില്‍ ഇമാം, ഫാത്തിമ, മീരാന്‍ ഹൈദര്‍, റഹ്‌മാന്‍ എന്നിവര്‍ക്കെതിരെ യു.എ.പി.എ അടക്കം ചുമത്തി കേസെടുത്തത്.

പൗരത്വ ഭേദഗതി നിയമത്തിനും (സി.എ.എ) ദേശീയ പൗരത്വ രജിസ്റ്ററിനും (എന്‍.ആര്‍.സി) എതിരായ വ്യാപകമായ പ്രതിഷേധത്തിനിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.

Content Highlight: 2020 Delhi riots case; Gulfisha Fathima says sabotage attempt not in chargesheet