ഡെറാഡൂൺ: ഹരിദ്വാർ, ഡെറാഡൂൺ, നൈനിറ്റാൾ, ഉധം സിങ് നഗർ തുടങ്ങിയ ജില്ലകളിലെ 11 സ്ഥലങ്ങളുടെ പേരുകൾ പുനർനാമകരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി.
11 സ്ഥലങ്ങൾക്കും ഹിന്ദു ദേവതകൾ, പുരാണ കഥാപാത്രങ്ങൾ, പ്രമുഖ ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾ എന്നിവരുടെ പേരുകൾ നൽകുമെന്ന് ധാമി പറഞ്ഞു.
ഉറുദു അല്ലെങ്കിൽ പേർഷ്യൻ ചുവയുള്ള പേരുകളാണ് ഹിന്ദു ദേവതകൾ, ചരിത്ര ബിംബങ്ങൾ, പ്രമുഖ ബി.ജെ.പി -ആർ.എസ്.എസ് നേതാക്കൾ എന്നിങ്ങനെ മാറ്റുക.
ഇന്ത്യയുടെ പുരാതന പാരമ്പര്യങ്ങളെയും ഹിന്ദു സ്വത്വത്തെയും പ്രതിഫലിപ്പിക്കാൻ മുഗൾ പേരുകളോ ഉറുദു പേരുകളോ മറ്റേതെങ്കിലും മതവുമായി ബന്ധമുള്ളതോ ആയ പേരുകളുള്ള സ്ഥലങ്ങളുടെ പേരുമാറ്റൽ എന്ന ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തിന് പിന്തുണ നൽകിക്കൊണ്ട്, ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം നടത്തുന്നതെന്നാണ് അധികാരികളുടെ വാദം.
‘പൊതുവികാരത്തിനും ഇന്ത്യൻ സംസ്കാരത്തിനും പൈതൃകത്തിനും അനുസൃതമായി വിവിധ സ്ഥലങ്ങളുടെ പേരുകൾ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സംസ്കാരത്തിനും അതിന്റെ സംരക്ഷണത്തിനും സംഭാവന നൽകിയ മഹാന്മാരുടെ പേരുകളിൽ ആ സ്ഥലങ്ങൾ ഇനി അറിയപ്പെടും,’ ധാമി പറഞ്ഞു.
ഇന്ത്യയുടെ പുരാതന പാരമ്പര്യങ്ങളെയും ഹിന്ദു സ്വത്വത്തെയും പ്രതിഫലിപ്പിക്കാൻ വേണ്ടിയാണ് പേരുമാറ്റാലെന്ന് ഉത്തരാഖണ്ഡ് ബി.ജെ.പി വക്താവ് സതീഷ് ലഖേര വാദിച്ചു.
‘ഇന്ത്യയുടെ മഹത്തായ സംസ്കാരവും പൈതൃകവും അതുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും മനഃപൂർവ്വം അവഗണിക്കപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും പേരുകൾ വെക്കുന്നതിൽ പല തരത്തിൽ കൃത്രിമം കാണിക്കുകയും ചെയ്തിട്ടുണ്ട്. ഈ ചിഹ്നങ്ങളുടെ പുനസ്ഥാപനം രാജ്യത്തുടനീളം നടക്കുന്നുണ്ട്. ഇന്ന് ഈ പേരുകൾ മാറ്റുന്നതിനുള്ള പ്രക്രിയ ആരംഭിച്ചതിന് നമ്മുടെ മുഖ്യമന്ത്രിയെ ഞാൻ പ്രശംസിക്കുന്നു. നമ്മുടെ സാംസ്കാരിക പൈതൃകത്തെയും സർക്കാരിന്റെ പ്രവർത്തനങ്ങളെയും പ്രതിഫലിപ്പിക്കുന്ന നടപടിയാണിത്. പൊതുജനക്ഷേമത്തിൽ മാത്രമല്ല, നമ്മുടെ പൈതൃകം സംരക്ഷിക്കുന്നതിലും പുനരുജ്ജീവിപ്പിക്കുന്നതിലും സർക്കാരിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്,’ അദ്ദേഹം പറഞ്ഞു.