സ്വതന്ത്രമായ അഭിപ്രായങ്ങളെ കേരളം അത്ര സഹിഷ്ണുതയോടെയല്ല കാണുന്നതെന്ന് വീണ്ടും തെളിഞ്ഞ് വരികയാണ്. യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ് യു.കലാനാഥന്റെ വീടിന് നേരെയുണ്ടായ ആക്രമണം ഇതാണ് തെളിയിക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിലാണ് അദ്ദേഹത്തിന്റെ വീടിന് നേരെ വര്‍ഗ്ഗീയ വാദികള്‍ ആക്രമണം നടത്തിയത്.
ഒരു വര്‍ഷം മുമ്പ് തൊടുപുഴയില്‍ ന്യൂമാന്‍ കോളജ് അധ്യാപകന്റെ കൈ വെട്ടിയതും ഇതേ വര്‍ഗ്ഗീയ വാദികള്‍ തന്നെയാണ്. പേരുകളും സംഘടനകളും മാറുമെങ്കിലും എല്ലാവരുടെയും ഉള്ളില്‍ ഉറഞ്ഞ് കിടക്കുന്നത് താന്‍ പറയുന്നതല്ലാതെ മറ്റൊന്നും ശരിയല്ലെന്ന ഫാഷിസ്റ്റ് ചിന്തയാണ്. കാലങ്ങളായുള്ള പോരാട്ടം കൊണ്ടും വിദ്യാഭ്യാസം കൊണ്ടും കേരളം നേടിയെടുത്ത സാമൂഹ്യ പുരോഗതിയെ പിറകോട്ടടിക്കുന്നതാണ് പുതിയ പ്രവണതകള്‍.
വീടിന് നേരെ ആക്രമണം നടക്കുമ്പോള്‍ കലാനാഥന്‍ തിരുവനന്തപുരത്തായിരുന്നു. സംഭവത്തിന് ശേഷം കലാനാഥന്‍ ഡൂള്‍ന്യൂസ് പ്രതിനിധി നിഥിന്‍ രാജുമായി യുമായി സംസാരിക്കുന്നു.
എന്താണ് വീട്ടില്‍ സംഭവിച്ചത്. അക്രമികളുടെ ഉദ്ദേശം എന്തായിരുന്നു?.
ഇന്നലെ രാത്രി 12.45 ഓടെയാണ് അഞ്ച് പേരുണ്ടെന്ന് സംശയിക്കുന്ന സംഘം വീട്ടിലെത്തി അക്രമം നടത്തിയത്. ഈ സമയം ഞാന്‍ വീട്ടിലുണ്ടായിരുന്നില്ല. ബൈക്കിലാണ് അവര്‍ വന്നതെന്നാണ് ലഭിക്കുന്ന സൂചന. മെയിന്‍ സ്വിച്ച് ഓഫാക്കിയ സംഘം മൂന്ന് ജനലുകള്‍ തകര്‍ത്തു. ശബ്ദം കേട്ട് ഭാര്യ ഉണര്‍ന്ന് മുകള്‍ നിലയില്‍ കിടക്കുന്ന മകനെ വിളിച്ചു. വീട്ടിലുണ്ടായിരുന്ന എമര്‍ജന്‍സി ലൈറ്റ് ഓണാക്കുകകയും ചെയ്തു. ഇതോടെ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. വീട്ടിന് മുന്നില്‍ നിര്‍ത്തിയിരുന്ന മകന്റെ സുഹൃത്തിന്റെ ബൈക്കും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്.
കേരളത്തില്‍ ഇതിന് മുമ്പും സ്വതന്ത്രമായി നിലപാടെടുത്ത വ്യക്തിയാണ് താങ്കള്‍, ഇപ്പോള്‍ ഇത്തരമൊരു ആക്രമണമുണ്ടായത് എന്തുകൊണ്ടാണെന്നാണ് കരുതുന്നത് ?.
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് നിധി കണ്ടെടുത്തതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ ചാനലുകളില്‍ നടന്ന ചര്‍ച്ചകളില്‍ ഞാന്‍ പങ്കെടുത്തിരുന്നു. രാജഭരണത്തിന്റെ കാലത്ത് ന്യായമായും അന്യായമായും ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത സ്വത്താണിതെന്നും അത് ജനകീയമായി ഉപയോഗിക്കാതെ പത്മനാഭസ്വാമി ക്ഷേത്രം മറയാക്കി രാജാക്കന്‍മാര്‍ ഒളിപ്പിച്ചുവെക്കുകയാണ് ചെയ്തതെന്നുമാണ് ഞാന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞത്.
കേരളത്തില്‍ ഒരു ഭക്തനും ഇത്തരത്തില്‍ സ്വത്തുക്കള്‍ സംഭാവന നല്‍കാന്‍ കഴിയില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ അത് പൊതു സ്വത്താണെന്നും പൊതുജനങ്ങള്‍ക്ക് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി ഉപയോഗിക്കണമെന്നും ഞാന്‍ പറഞ്ഞു. പ്രധാനമായും മൂന്ന് നിര്‍ദേശങ്ങളാണ് ഞാന്‍ മുന്നോട്ട് വെച്ചത്. 1. പാവപ്പെട്ടവര്‍ക്ക് സൗജന്യ ഓപറേഷന് വേണ്ടി പണം ഉപയോഗിക്കുക. 2. പ്രൊഫഷണല്‍ കോളജുകളില്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസ് നല്‍കാന്‍ ഉപയോഗിക്കുക, 3. തൊഴില്‍ദാന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുക.
ഈ സ്വത്തുക്കള്‍ വിശ്വാസിയുടെയും അവിശ്വാസിയുടെയും ജീവിതം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കണമെന്നും രാജകീയ ഭരണത്തിന്റെ പോരായ്മകള്‍ ജനാധിപത്യ കാലത്ത് നികത്തണമെന്നും ഞാന്‍ പറഞ്ഞിരുന്നു.
ചര്‍ച്ചയില്‍ പങ്കെടുത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജി രാമന്‍ നായര്‍ പറഞ്ഞത് സ്വത്തുക്കള്‍ ദേവസ്വത്തിന്റെതാണെന്നും ഫണ്ട് ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്നും മറ്റാര്‍ക്കും ചെലവഴിക്കരുതെന്നുമാണ്. സംസ്ഥാനത്ത പാവപ്പെട്ട അമ്പലങ്ങളുടെ നവീകരണത്തിനും നിത്യ ചെലവിനും പണം ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ നടത്തിപ്പിന് പണമില്ലാത്ത അമ്പലങ്ങളെ സഹായിക്കേണ്ടതില്ലെന്നും അത്തരം അമ്പലങ്ങള്‍ അടച്ചുപൂട്ടുകയാണ് വേണ്ടതെന്നും ഞാന്‍ അഭിപ്രായപ്പെട്ടു. തന്റെ ഈ അഭിപ്രായമാണ് ചിലരെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്. സ്വത്ത് ഏറ്റെടുക്കണമെന്ന് എനിക്ക് പുറമെ മറ്റ് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ വരുമാനമില്ലാത്ത അമ്പലം അടച്ചുപൂട്ടണമെന്ന എന്റെ വാദമാണ് അക്രമത്തിന് കാരണമായതെന്നാണ് കരുതുന്നത്.
അരാണ് അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് കരുതുന്നത്?.
ആര്‍.എസ്.എസില്‍പ്പെട്ട ചിലരായിരിക്കും അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് കരുതുന്നത്. ആര്‍.എസ്.എസില്‍ തന്നെ പെട്ട കള്ളുകുടിയന്‍മാരായിരിക്കും അക്രമികള്‍. ആര്‍.എസ്.എസില്‍ തന്നെ ചിലര്‍ വിവേകികളുണ്ട്. എന്നാലും പൊതുവായി മാത്രമേ പറയാന്‍ കഴിയുകയുള്ളൂ. ഹിന്ദു വിഭാഗത്തിലെ വര്‍ഗ്ഗീയവാദികളായ ആളുകളാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് എന്റെ വിശ്വാസം.
സ്വതന്ത്രമായ അഭിപ്രായം പറയുന്നവര്‍ ഇങ്ങിനെ ആക്രമിക്കപ്പെടുന്നത് എന്തുകൊണ്ടാണ്, അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നാക്രമണമമായി ഇതിനെ കാണാന്‍ കഴിയില്ലെ?
മനുഷ്യന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവരാണ് യുക്തിവാദികള്‍. മതവിശ്വാസികളുടെ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടാന്‍ പാടില്ല. അതുപോലെ തന്നെയാണ് യുക്തിവാദികളുടെ അഭിപ്രായ സ്വാതന്ത്ര്യവും. അതിനെ അടിച്ചമര്‍ത്തി ഇല്ലാതാക്കാമെന്ന് ആരും കരുതേണ്ട. ഭീഷണിപ്പെടുത്തിയാല്‍ ഞങ്ങളുടെ ശബ്ദം കുറയുമെന്നും കരുതേണ്ട. മത സംസ്‌കാരത്തിന്റെ ജീര്‍ണ്ണതയായി മാത്രമേ ഇത്തരം സംഭവങ്ങളെ കാണാന്‍ കഴിയുകയുള്ളൂ.
മുമ്പ് ശബരിമല കത്തിയപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി. കേശവന്‍ പറഞ്ഞത് ഒരു അമ്പലം കത്തിയാല്‍ അത്രയും നന്നായി എന്നാണ്. അന്ന് അങ്ങിനെ പറയുന്നതിന് ഒരു കുഴപ്പവുമില്ലായിരുന്നു. അന്നത്തെ മത സമൂഹം സാംസ്‌കാരിക മൂല്യവും നവോത്ഥാന മൂല്യവും ഉള്ളവരായിരുന്നു. എന്നാല്‍ ഇന്നത്തെ തലമുറയില്‍ സാംസ്‌കാരിക മൂല്യം നഷ്ടമാവുകയും യാഥാസ്ഥിതിക ചിന്തകള്‍ ശക്തിപ്പെടുകയും ചെയ്തിട്ടുണ്ട്.
പുതിയ കാലത്ത് മതം കൂടുതല്‍ ജീര്‍ണ്ണാവസ്ഥയിലേക്ക് പോവുന്നതായി തോന്നിയിട്ടുണ്ടോ?
തീര്‍ച്ചയായും ജീവിതത്തിന്റെ എല്ലാ തലത്തിലും മതത്തിന്റെ ജീര്‍ണ്ണത വര്‍ധിച്ചുവരികയാണ്. കൂടോത്രങ്ങളെക്കുറിച്ച് അടുത്തിടെ ഒരു മാധ്യമം പുറത്തുവിട്ട വാര്‍ത്തകള്‍ എല്ലാവരെയും ഞെട്ടിക്കുന്നതാണ്. കേരളം 500 കൊല്ലം പിറകോട്ട് നടന്നുകൊണ്ടിരിക്കയാണ്. ശാസ്ത്രീയ ബോധത്തിന്റെ കണിക പോലും എവിടെയും കാണാനില്ല.
രോഗത്തിന്റെ കേന്ദ്രം ഇവിടത്തെ വിദ്യാഭ്യാസ സിലബസ് ആണെന്നാണ് ഞാന്‍ കരുതുന്നത്. ശാസ്ത്രജ്ഞന്‍മാര്‍ വരെ അന്ധ വിശ്വാസികളാവുന്നതാണ് കാണുന്നത്. ഐ.എസ്.ആര്‍.ഒ പുതിയ ഒരു പരീക്ഷണം നടത്തുമ്പോള്‍ അതിന് മുന്നില്‍ തേങ്ങ എറിഞ്ഞ് ഉടച്ച് പൂജ നടത്തുകയാണ് ചെയ്യുന്നത്. അപ്പോള്‍ പിന്നെ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും.
കേരളത്തിന്റെ ഈ തിരിഞ്ഞു നടത്തത്തെ എങ്ങിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്?.
കേരളത്തിലെ സാംസ്‌കാരിക രംഗത്തുള്ള മുഴുവന്‍ പേരുടെയും ഒരു ഐക്യനിര ഉണ്ടാക്കി ആശയ സമരം നടത്തണം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഇതില്‍ വലിയ പങ്കാണ് വഹിക്കാനുള്ളത്. സംസ്‌കാരം, കല തുടങ്ങിയ മേഖലകള്‍ കൈകാര്യം ചെയ്യുന്നവരാണ് അവര്‍. ഞാന്‍ ഒരു മാര്‍ക്‌സിസ്റ്റുകാരനാണ്. എന്നാല്‍ യുക്തിവാദത്തെ സമൂഹത്തില്‍ പ്രചരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. പക്ഷെ പാര്‍ട്ടി എന്നെ പുറത്താക്കിയാലും പാര്‍ട്ടിയെ ഞാന്‍ പുറത്താക്കിയിട്ടില്ല. ഇനിയും ഒരു ഐക്യം സാധ്യമാകും. മാര്‍ക്‌സിസത്തെക്കുറിച്ച് ശരിക്ക് പഠിക്കാന്‍ നേതാക്കള്‍ തയ്യാറാവണം.
പാര്‍ട്ടിക്ക് സാമ്പത്തിക ആശയഘടനക്കൊപ്പം സാംസ്‌കാരികമായ ആശയ ലോകവുമുണ്ട്. എന്നാല്‍ സാസംകാരികമായ ഈ ആശയ ലോകത്തെ പാര്‍ട്ടി പൂര്‍ണ്ണമായും കയ്യൊഴിഞ്ഞിരിക്കയാണ്. സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും മോശം പ്രവണതകള്‍ക്കുമെതിരെ രംഗത്തുവരാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബാധ്യതയുണ്ട്. ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെയൊക്കെ ഇപ്പോഴത്തെ അവസ്ഥ ഇതിന് തെളിവാണ്.
മുന്നണി രാഷ്ട്രീയമാണ് പാര്‍ട്ടിയെ ഈ ഗതിയിലെത്തിയച്ചത്. മതേതര വിരുദ്ധമായ മുന്നണി രാഷ്ട്രീയം ഉപേക്ഷിക്കാന്‍ പാര്‍ട്ടി തയ്യാറാവണം. മതനിരപേക്ഷതക്ക് വേണ്ടി ശക്തമായ കാംപയിന്‍ ഇടത് ശക്തികളില്‍ നിന്ന് ഉണ്ടാവണം.
മത വിശ്വാസികളെക്കൂടി ഇതില്‍ എങ്ങിനെ പങ്കെടുപ്പിക്കാന്‍ കഴിയും?
തീര്‍ച്ചയായും മതവിശ്വാസികളെക്കൂടി ഉള്‍പ്പെടുത്തിയാകണം ഈ പോരാട്ടം. മതത്തിലെ ജീര്‍ണ്ണതകളെക്കുറിച്ചും അന്ധ വിശ്വാസങ്ങളെക്കുറിച്ചും മതവിശ്വാസികളില്‍ തന്നെ വലിയ പ്രതിഷേധമുള്ളവരുണ്ട്. അത്തരക്കാരെയും ഒപ്പം കൂട്ടാനാവണം. ഹിന്ദു വിഭാഗത്തില്‍ സനാതന സന്യാസിമാരും ആള്‍ ദൈവ സന്യാസിമാരുമുണ്ട്. എന്നാല്‍ ആള്‍ ദൈവങ്ങളാണ് ഇന്ന് എവിടെയമുള്ളത്.
ഒറ്റയടിക്ക് മതത്തെ തള്ളിപ്പറയുകയല്ല വേണ്ടത്. മതത്തിന്റെ നല്ല മൂല്യങ്ങളെ ചരുങ്ങിയത് എതിര്‍ക്കാതെയെങ്കിലുമിരിക്കകുകയും അതേ സമയം തിന്മകളെ ശക്തമായി എതിര്‍ക്കുകയും വേണം. അത്തരം വിശ്വാസികളെക്കൂടി ഉള്‍പ്പെടുത്തി പുതിയൊരു ഐക്യമുന്നണിയുണ്ടാക്കി ജീര്‍ണ്ണതക്കെതിരെ സമരം ചെയ്യണമെന്നാണ് പുതിയ കാലം ആവശ്യപ്പെടുന്നത്.
