ഒത്തുകളി: ശ്രീശാന്തിന്റെ പങ്ക് വെളിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്
Kerala
ഒത്തുകളി: ശ്രീശാന്തിന്റെ പങ്ക് വെളിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th May 2013, 12:00 pm

ന്യൂദല്‍ഹി: ഐ.പി.എല്‍ ഒത്തുകളിയുടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്തിന്റെ പങ്ക് വെളിപ്പെടുത്തുന്ന ടെലിഫോണ്‍ സംഭാഷണമാണ് ദല്‍ഹി പോലീസ് പുറത്ത് വിട്ടത്.

ശ്രീശാന്തിന്റെ ബന്ധുവും വാതുവെപ്പിലെ ഇടനിലക്കാരനുമായ ജിജു ജനാര്‍ദ്ദനും വാതുവെപ്പുകാരന്‍ ചാന്ദും തമ്മില്‍ നടത്തിയ സംഭാഷണമാണ് പുറത്ത് വിട്ടത്. സംഭാഷണം ഇങ്ങനെ.. []

“ചാന്ദ്: എന്താണ് അടയാളം?

ജിജു: എല്ലാം ഞാന്‍ ശ്രീശാന്തിനോട് പറഞ്ഞിട്ടുണ്ട്

അസാധാരണ മായൊന്നും ശ്രീശാന്ത് കാണിക്കില്ല

രണ്ടാം ഓവറിന് മുമ്പ് ടവല്‍ തിരുകും

ചാന്ദ്:  സഹോദരാ,  പന്ത് എറിയുന്നതിന് മുമ്പ് ഞങ്ങള്‍ക്ക് അല്പം സമയം തരണം… എങ്കില്‍ ബുക്കിങ് തുടങ്ങാന്‍ കഴിയും”

ഇങ്ങനെ പോകുന്നു സംഭാഷണം.

സംഭാഷണം നടത്തിയത് പഞ്ചാബും രാജസ്ഥാനും തമ്മിലുള്ള മത്സരത്തിന് മുന്‍പാണെന്നും പോലീസ് പറയുന്നത്. ശ്രീശാന്തിനെ ഇപ്പോള്‍ ഉന്നത പോലീസ് സംഘം ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

പോലീസ് ചോദ്യം ചെയ്യലില്‍ ശ്രീശാന്ത് പൊട്ടിക്കരഞ്ഞെന്നും തന്നെ കുടുക്കിയതാണെന്നും തെറ്റൊന്നും ചെയ്തിട്ടിലെന്നും ശ്രീശാന്ത് പറഞ്ഞതായാണ് അറിയുന്നത്.

താന്‍ നിരപരാധിയാണെന്നും ജിജു തന്നെ കുടുക്കിയതാണെന്നും ശ്രീശാന്ത് പോലീസിനോട് പറഞ്ഞു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

നേരത്തെ ചോദ്യം ചെയ്യലില്‍ അറസ്റ്റിലായ രാജസ്ഥാന്‍ റോയല്‍സ് താരം അങ്കിത് ചവാന്‍ കുറ്റം സമ്മതിച്ചെന്നും പോലീസ് പറഞ്ഞു. അതിനിടെ വാതുവെപ്പുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ നടത്തിയ റെയ്ഡില്‍ 6 പേര്‍ അറസ്റ്റിലായിട്ടുണ്ട്.