ദയാധനം നല്‍കി വിട്ടയക്കാന്‍ ഉത്തരവിട്ട 17 ഇന്ത്യക്കാരെ വീണ്ടും ഷാര്‍ജാ ജയിലിലടച്ചു
Pravasi
ദയാധനം നല്‍കി വിട്ടയക്കാന്‍ ഉത്തരവിട്ട 17 ഇന്ത്യക്കാരെ വീണ്ടും ഷാര്‍ജാ ജയിലിലടച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th September 2011, 1:47 am

ദുബൈയ്: പാക്കിസ്താന്‍കാരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെടുകയും പിന്നീട് ദയാധനം നല്‍കിയതിനെ തുടര്‍ന്ന ശിക്ഷ റദ്ദാക്കി മാപ്പ് നല്‍കി വിട്ടയ്ക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്ത 17 ഇന്ത്യക്കാരെ വീണ്ടും ജയിലിലടച്ചു. പാക്ക സ്വദേശിയുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പരിക്കേറ്റ രണ്ട് പേര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട രംഗത്ത വന്നതിനെ തുടര്‍ന്നാണ് ഇവരെ വീണ്ടും ജയിലിലേക്കയച്ചത്. 17 പേരും ഇന്ത്യയിലേക്ക മടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍.

2009 ലാണ് കേസിനാസ്പദമായ സംഭവം. വ്യാജമദ്യ ഇടപാടിനെ തുടര്‍ന്ന് ഷാര്‍ജ ലേബര്‍ ക്യാമ്പിനടത്തുവച്ചുണ്ടായ കലഹത്തിനിടയ്ക്കാണ് മിസ് രി നാസര്‍ ഖാന്‍ എന്ന പാക്കിസ്ഥാനി കൊല്ലപ്പെട്ടത്. ഇതേ സംഘര്‍ഷത്തില്‍ പരിക്കേറ്റ മുഷ്താഖ് അഹമ്മദ്, സഹോദരന്‍ ഷാഹിദ് ഇഖ്ബാല്‍ എന്നിവര്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട പരാതി നല്‍കിയതോടെയാണ് നാട്ടിലേക്ക മടങ്ങാനിരിക്കുകയായിരുന്ന 17 ഇന്ത്യക്കാര്‍ക്കും അധികൃതര്‍ യാത്രാവിലക്ക ഏര്‍പ്പെടുത്തിയത്.

നേരത്തെ കൊല്ലപ്പെട്ട പാക് പൗരന്റെ കുടുംബത്തിനു നാല്‌കോടിയിലേറെ രൂപ ദയാധനമായി നല്‍കിയിരുന്നു. ആദ്യത്തെ വിധി പകര്‍പ്പില്‍ വന്ന ചില സാങ്കേതിക പിഴവുകളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അബുദാബിയിലെ മേല്‍ക്കോടതിയില്‍ എത്തിയാല്‍ മാത്രമേ ഇത് തിരുത്താനാവൂ എന്നും അഭിഭാഷകന്‍ പറഞ്ഞു. അറസ്റ്റിലായവരില്‍ 16 പേര്‍ പഞ്ചാബില്‍ നിന്നും ഒരാള്‍ ഹരിയാനയില്‍ നിന്നുളളവരുമായിരുന്നു.