സമസ്തയെയും ലീഗിനെയും ഭിന്നിപ്പിക്കാന്‍ സാധ്യമല്ല: റഷീദ് വെങ്ങളം
Pravasi
സമസ്തയെയും ലീഗിനെയും ഭിന്നിപ്പിക്കാന്‍ സാധ്യമല്ല: റഷീദ് വെങ്ങളം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th October 2011, 11:02 am

മനാമ: സമസ്തയെയും മുസ്ലിം ലീഗിനെയും ഭിന്നിപ്പിക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്നും ആറു പതിറ്റാണ്ടു കാലത്തെ സുദൃഢ ബന്ധമാണ് തങ്ങള്‍ തമ്മിലുള്ളതെന്നും യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ട്രഷറര്‍ റഷീദ് വെങ്ങളം.ബഹ്‌റൈന്‍ സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹത്തിന് സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കമ്മറ്റി മനാമ സമസ്താലയത്തില്‍ നല്‍കിയ സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നുവദ്ദേഹം.

ലീഗിന് നേരിയ പരാജയം സംഭവിച്ചപ്പോള്‍ ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത വിധം പോത്തിനെ പച്ച പെയിന്റടിച്ചും പച്ചപായസം വിളമ്പിയും മത സംഘടനയുടെ ലേബലില്‍ ഒരു കാലത്ത് ആഹ്ലാദ പ്രകടനം നടത്തിയിരുന്നവര്‍ ഇപ്പോള്‍ നടത്തുന്ന അവകാശ വാദങ്ങള്‍ പരിഹാസ്യമാണ്.ചില വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടലോ മറ്റെന്തെങ്കിലും കാര്യ ലാഭങ്ങളോ മാത്രമാവാം അവരുടെ ഉദ്ധേശമെന്നും ഇതു തീരിച്ചറിയാതിരിക്കാന്‍ മാത്രം ലീഗുകാര്‍ ചരിത്രം മറന്നിട്ടില്ലെന്നും അദ്ധേഹം ചൂണ്ടിക്കാട്ടി.

മുസ്‌ലിം ലീഗിനെയും സമസ്തയെയും ബന്ധിപ്പിച്ച് കഥകള്‍ മെനയാന്‍ മത്സരിക്കുന്ന ചില മാധ്യമ ലേഖകരും ഇവര്‍ക്ക് ഓശാന പാടുന്നുണ്ട്. അവരൊക്കെയും നിരാശരാകേണ്ടി വരുമെന്നും സമസ്തയെ വേദനിപ്പിക്കുന്ന ഒരു നിലപാടും ലീഗില്‍ നിന്നാരും പ്രതീക്ഷിക്കേണ്ടെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

സയ്യിദ് അസ്ഹര്‍ തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി.കെ.പി അലി മുസല്യാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സലീം ഫൈസി, കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജി, അബ്ദുറഹ്മാന്‍ ഹാജി, അബ്ദുറസാഖ് നദ്‌വി, ശഹീര്‍ കാട്ടാമ്പള്ളി എന്നിവര്‍ സംസാരിച്ചു. കളത്തില്‍ മുസ്ഥഫ സ്വാഗതവും അഷ്‌റഫ് കാട്ടില്‍ പീടിക നന്ദിയും പറഞ്ഞു.

ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല്