മാവോവാദികള്‍ വധിച്ച പോലിസുകാരനെ തിരിച്ചറിഞ്ഞു
India
മാവോവാദികള്‍ വധിച്ച പോലിസുകാരനെ തിരിച്ചറിഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd September 2010, 10:48 am

പാറ്റ്‌ന: ബീഹാറിലെ ലാഖിസരായില്‍ മാവോവാദികള്‍ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ പോലിസുകാരനെ തിരിച്ചറിഞ്ഞു. ജാര്‍ഖണ്ഡിലെ സിംഡേഗ ജില്ലയിലെ സബ് ഇന്‍പെക്ടര്‍ ലുക്കസ് തെതയാണ് വധിക്കപ്പെട്ടതെന്ന് പോലിസ് സ്ഥിരീകരിച്ചു.
എന്നാല്‍ മൃതദേഹം അഭയ് യാദവിന്റേതണെന്ന ആദ്യം അഭ്യൂഹം പരന്നിരുന്നു. മൃതദേഹത്തില്‍ നിന്നും മാവോവാദികളുടേതായ ഒരു കുറിപ്പു ലഭിച്ചിട്ടുണ്ട്.

അതേസമയം, സംഭവത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. ശനിയാഴ്ച വൈകീട്ട് നാലുമണിക്കാണ് യോഗം. മറ്റുമൂന്നു പോലിസുകാരുടെ മോചനത്തിനുള്ള സമയപരിധി വെള്ളിയാഴ്ച 10ന് അവസാനിച്ച സാഹചര്യത്തിലാണിത്.

വ്യാഴാഴ്ച വൈകീട്ട് നടത്തിയ ജനഅദാലത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് പേലിസുദ്യോഗസ്ഥനെ വധിച്ചതെന്നായിരുന്നു മാവാവാദികളുടെ വക്താവ് അവിനാശ് കഴിഞ്ഞ ദിവസം ഒരു പ്രാദേശിക ചാനലിനോട് വ്യക്തമാക്കിയത്.

ജയിലിലുള്ള എട്ടു മാവോവാദികളെ വിട്ടയക്കാനും പ്രദേശത്ത് നിന്നും സുരക്ഷ സേനയെ പിന്‍വലിക്കാനും ആവശ്യപ്പെട്ടാണ് കഴിഞ്ഞ ഞാഴറാഴ്ച ഏറ്റുമുട്ടലിനിടെ നാലു പോലിസുകാരെ മാവോവാദികള്‍ ബന്ദികളാക്കിയത്. എന്നാല്‍ മാവോവാദികളുടെ ആവശ്യങ്ങളെ സര്‍ക്കാര്‍ അവഗണിച്ചതിനെതതുടര്‍ന്ന് നാലുപേരില്‍ ഒരാളെ വ്യാഴാഴ്ച കൊലപ്പെടുത്തുകയായിരുന്നു.

സര്‍ക്കാര്‍ ഇനിയും തങ്ങളുടെ ആവശ്യങ്ങള്‍ തള്ളിക്കളയുകയാണെങ്കില്‍ മറ്റു മൂന്നു പോലിസുകാരെയും കൊന്നുകളയുമെന്നും അവര്‍ക്കുള്ള സമയപരിധി വെള്ളിയാഴ്ച രാവിലെ പത്തിന് അവസാനിക്കുമെന്നും മാവേവാദികള്‍ വ്യക്തമാക്കിയിരുന്നു.

ഞായറാഴ്ചയാണ് 40പോലിസുകാര്‍ 200ഓളം മാവോവാദികളുമായി ഏറ്റുമുട്ടല്‍ ആരംഭിച്ചത്. എന്നാല്‍ മാവോവാദികള്‍ക്ക് മുന്നില്‍ അവര്‍ക്ക് പിടിച്ച നില്‍ക്കാനായില്ല. അഭയ് യാദവ്, മുഹമ്മദ് എഹ്‌സാന്‍, രൂപേഷ് കുമാര്‍ സിന്‍ഹ, ലൂക്കസ് തെതെ എന്നി പോലിസുകാരെ കെണിയിലാക്കിയതോടെ മാവോവാദികള്‍ ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ 7 പോലിസുകാര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേള്‍ക്കുകയും ചെയ്തിരുന്നു.

മാവോവാദികളുമായി ചര്‍ച്ചയക്ക് തയ്യാറാണെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. എന്നാല്‍ പോലിസുദ്യോഗസ്ഥന്‍ കൊല്ലപ്പെടുന്നതിനു മുമ്പേ മാവോവാദികളുമായി സര്‍ക്കാര്‍ ചര്‍ച്ചനടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സംസ്ഥാന പോലിസ് ഇത് നിഷേധിച്ചു. എന്നാല്‍ ബീഹാര്‍ സര്‍ക്കാരിന്റെ നിലപാടില്‍ തന്നെയാണ് തങ്ങളെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുന്നതായും കേന്ദ്രം അറിയിച്ചു.