ഐ പി എല്‍ ബഹളം: സഭ നിര്‍ത്തിവെച്ചു
DSport
ഐ പി എല്‍ ബഹളം: സഭ നിര്‍ത്തിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd April 2010, 12:18 pm

ന്യൂദല്‍ഹി: ഐ പി എല്‍ വിവാദത്തെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണമെന്ന് ബി ജെ പി. ശശി തരൂര്‍ രാജിവച്ചെങ്കിലും മറ്റു രണ്ടു കേന്ദ്രമന്ത്രിമാര്‍ കൂടി ആരോപണ വിധേയരാണ്. ഓരോ ദിവസവും പുതിയ വിവാദങ്ങളാണ് പുറത്തുവരുന്നത്. സത്യം കണ്ടെത്തുന്നതിനല്ല, സ്വന്തം നിലനില്‍പ്പാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ 12 മണി വരെയും പിന്നീട് 2.30 വരെയും നിര്‍ത്തിവെച്ചു.

ഐ പി എല്‍ കള്ളന്മാരുടെ ഗുഹയാണെന്ന് ജെ ഡി യു നേതാവ് ശരത് യാദവ് പറഞ്ഞു. ഇത് ക്രിക്കറ്റല്ല, പരസ്യമായ വ്യവസായമാണ്. ഓഹരി കുംഭകോണം സംബന്ധിച്ച ആരോപണം പുറത്തുവന്നപ്പോള്‍ സംയുക്ത പാര്‍ലമെന്ററി സമിതി നടത്തിയ അന്വേഷണത്തിലാണ് ഹര്‍ഷദ്‌മേത്തയുടെ പങ്ക് വ്യക്തമായത്. അന്നു സഭയിലുണ്ടായിരുന്ന മന്‍മോഹന്‍ സിംഗിന് ഇക്കാര്യം വ്യക്തമാണ്. പാര്‍ലമെന്റിന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും പ്രതിപക്ഷം പറഞ്ഞു.

രാവിലെ സഭ ആരംഭിച്ചയുടനാണ് പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധവുമായി എത്തിയത്. ഇതേ തുടര്‍ന്ന് ചോദ്യോത്തരവേള തടസ്സപ്പെട്ടു. ബഹളം രൂക്ഷമായതിനേ തുടര്‍ന്ന് സഭ 12 മണിവരെ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ മീരാകുമാര്‍ അറിയിച്ചു. പിന്നീട് സഭ ചേര്‍ന്നപ്പോള്‍ പ്രതിപക്ഷം ബഹളം തുടര്‍ന്നതിനാല്‍ ലോക്‌സഭ രണ്ടു മണിവരെയും രാജ്യസഭ 2.30 വരെയും നിര്‍ത്തിവച്ചു.