ധോണിയ്ക്കും ഹര്‍ഭജനുമെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതം: ദല്‍ഹി പോലീസ്
India
ധോണിയ്ക്കും ഹര്‍ഭജനുമെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതം: ദല്‍ഹി പോലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th May 2013, 2:19 pm

ന്യൂദല്‍ഹി: വാതുവെപ്പ് കേസില്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയും ബൗളര്‍ ഹര്‍ഭജന്‍ സിങ്ങുമാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ദല്‍ഹി പോലീസ് കമ്മീഷണര്‍. ശ്രീശാന്ത് ഒത്തുകളിച്ചതിന് തെളിവുണ്ടെന്നും പോലീസ് പറഞ്ഞു. ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.[]

ഐ.പി.എല്ലിലെ 3 കളികളില്‍ വാതുവെപ്പ് നടന്നു. മെയ് അഞ്ചിന് പൂനെ വാരിയേഴ്‌സിനെതിരായ മത്സരത്തിലും മെയ് 9ന് നടന്ന പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിലും മെയ് 15ന് മുംബൈ ഇന്ത്യന്‍സിനെതിരായി നടന്ന മത്സത്തിലുമാണ് ഒത്തുക്കളി നടന്നത്.

ശ്രീശാന്ത് പഞ്ചാബ് കിങ്‌സിനെതിരെയുള്ള മത്സരത്തില്‍ ഒത്തുകളിച്ചിട്ടുണ്ട്. ശ്രീശാന്തിന്റെ രണ്ടാം ഓവര്‍ നേരത്തെ നിശ്ചയിച്ച പ്രകാരമായിരുന്നു.

ആശയവിനിമയത്തിനായി ശ്രീശാന്ത് അരയില്‍ ടവ്വല്‍ തിരുകി വാതുവെപ്പുകാര്‍ക്ക് സൂചന നല്കി. ബൗളിങ്ങിന് മുന്‍പ് വാംഅപ്പിന് കൂടുതല്‍ സമയം എടുക്കുകയും ചെയ്തു. 14 റണ്‍സ് ആണ് ആ ഓവറില്‍ ശ്രീശാന്ത് നല്‍കിയത്. ഇത് നേരത്തെ നിശ്ചയിച്ച പ്രകാരമായിരുന്നു.

ആശയവിനമയം പിഴച്ചതിനെ തുടര്‍ന്ന് ചന്ദിലയ്ക്ക് 20 ലക്ഷം രൂപ തിരിച്ചുനല്‍കേണ്ടി വന്നത്.

ഇന്നലെ നടന്ന മുംബൈയ്‌ക്കെതിരായ മത്സരത്തിലും വാതുവെയ്ക്ക് നടപ്പു. അങ്കിത് ചവാന്‍ 15 റണ്‍സാണ് ഒരു ഓവരില്‍ നല്‍കിയത്.  ആശയവിനിമയത്തിന് വാച്ചും ടവ്വലും അടയാളങ്ങളായി ഉപയോഗിച്ചു. ഷോണ്‍ ടെയ്റ്റ് വാതുവെപ്പില്‍ ഉള്‍പ്പെട്ടിട്ടില്ല.

വാതുവെപ്പുകാര്‍ക്ക് അധോലോകബന്ധമുണ്ടെന്നും പോലീസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ശ്രീശാന്തിനെ മുംബൈയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും മറ്റ് രണ്ട് കളിക്കാരെ രാജസ്ഥാന്‍ ടീം താമസിക്കുന്ന മുംബൈയിലെ ഹോട്ടലില്‍ നിന്നും ഇന്ന് പുലര്‍ച്ചെ രണ്ടരക്കാണ് ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരില്‍ ശ്രീശാന്ത് മാത്രമാണ് രാജ്യാന്തര ക്രിക്കറ്റ് കളിച്ച ഏക താരം. വാതുവെപ്പുമായി ബന്ധപ്പെട്ട് മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ പോലീസ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു.

ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഐപിഎല്ലില്‍ നിന്ന് ശ്രീശാന്തിനേയും മറ്റ് രണ്ട് താരങ്ങളേയും ബിസിസിഐ സസ്‌പെന്റ് അറസ്റ്റ് ചെയ്തു. കുറ്റം തെളിഞ്ഞാല്‍ കളിക്കാര്‍ക്ക് ആജീവനാന്ത വിലക്ക് ഉണ്ടായേക്കും.

ഐ.പിഎല്‍ ആറാം സീസണിലെ 12 മത്സരങ്ങളില്‍ വാതുവെപ്പ് നടന്നതായും സംശയമുണ്ട്. ഈ മത്സരങ്ങള്‍ പരിശോധിച്ച് വരുകയാണ്. പത്ത് ജയവും അഞ്ച് തോല്‍വിയുമായി ഐ.പി.എല്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് രാജസ്ഥാന്‍ റോല്‍സ്.

ബുധനാഴ്ച്ച മുംബൈ ഇന്ത്യന്‍സിനെതിരായി നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 14 റണ്‍സിന് പരാജയപ്പെട്ടിരുന്നു.