ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബലാല്‍സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലമാണ് ദല്‍ഹി. എന്തുകൊണ്ടാണ് ദല്‍ഹിയില്‍ പീഡനം വര്‍ധിക്കാന്‍ കാരണമെന്നതിനെക്കുറിച്ച് പലര്‍ക്കും പല അഭിപ്രായങ്ങളുണ്ട്. എന്നാല്‍ പീഡനക്കേസുകളില്‍ ഇരയാവുന്നവര്‍ക്ക് അര്‍ഹമായ നീതി നല്‍കാന്‍ ദല്‍ഹിയിലെ പോലീസ് സംവിധാനത്തിന് കഴിയുന്നില്ലെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. സ്ത്രീ പീഡനം വര്‍ധിക്കാന്‍ ഇതൊരു പ്രധാന കാരണമാണെന്നും വ്യക്തമാകുന്നു. മാനഭംഗക്കേസുകള്‍ ദല്‍ഹി പോലീസ് കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് തെഹല്‍ക റിപ്പോര്‍ട്ടര്‍മാരായ അഭിഷേക് ഭല്ലയും, ജി വിഷ്ണുവും നടത്തിയ അന്വേഷണത്തില്‍ പുറത്ത് വന്നത് ഞെട്ടിക്കുന്ന സത്യങ്ങളാണ്.
അവള്‍ അത് ചോദിച്ചുവാങ്ങിയതാണ്. ഇതെല്ലാം പണത്തിനുവേണ്ടിയാണ്. അവര്‍ ഇത് ബിസിനസാക്കിയിരിക്കുകയാണ്. മിക്ക സമയത്തും ഇത് സമ്മതത്തോടെ ചെയ്തതായിരിക്കും… ദല്‍ഹിയിലെ ബലാല്‍സംഗങ്ങളെക്കുറിച്ച് നിയമത്തിന്റെ കാവല്‍ക്കാരായ മിക്ക പോലീസുകാരുടെയും അഭിപ്രായമിതാണ്.
ഒരു മാസം മുമ്പ് കാറില്‍ സഞ്ചരിക്കുന്നതിനിടെ കൂട്ടബലാല്‍സംഗത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ പേരും മറ്റ് വിവരങ്ങളും നോയിഡ പോലീസ് പുറത്തുവിട്ടപ്പോള്‍ ഇരകളോട് പോലീസിനുള്ള മനോനില ലോകം കണ്ടതാണ്. ഇതുകൊണ്ടും തൃപ്തിപ്പെടാതെ നോയിഡ പോലീസ് സൂപ്രണ്ട് ഈ പെണ്‍കുട്ടിയുടെ സ്വഭാവശുദ്ധിയെ അധിക്ഷേപിച്ച് പത്രസമ്മേളനവും നടത്തി. ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയോട് ചെയ്ത ക്രൂരതയെന്നതിലുപരി പോലീസ് രാജ്യത്തിന്റെ നിയമം തന്നെ പരസ്യമായി ലംഘിച്ചിരിക്കുകയാണ്. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 228(അ) പ്രകാരം മാനഭംഗത്തിനിരയാവുന്ന പെണ്‍കുട്ടിയുടെ പേര് വിവരം പുറത്തുവിടുന്നത് രണ്ട് വര്‍ഷത്തെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ഇത് കഴിഞ്ഞ് ആഴ്ചകള്‍ക്കുശേഷം ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ എട്ട് മണിക്ക്‌ശേഷം സ്ത്രീകള്‍ ജോലിചെയ്യാന്‍ പാടില്ലെന്ന് പ്രഖ്യാപനമിറക്കി ഗുര്‍ഗൗണ്‍ പോലീസ് ജനങ്ങളെ വെല്ലുവിളിച്ചിരുന്നു. ആറ് പുരുഷന്‍മാര്‍ ചേര്‍ന്ന് ഒരു ബാര്‍ തൊഴിലാളിയെ ക്രൂരമായി മാനഭംഗം ചെയ്ത സംഭവത്തിനുശേഷമുള്ള പോലീസിന്റെ ആദ്യപ്രതികരണമായിരുന്നു ഇത്. എന്നാല്‍ മാനഭംഗപ്പെടുത്തിയവര്‍ക്കെതിരെ പോലീസ് ഒന്നും മിണ്ടിയില്ല.
ഇന്ത്യയുടെ “ബലാല്‍സംഗ തലസ്ഥാനം” എന്നുകൂടി അറിയപ്പെടുന്ന ദല്‍ഹിയില്‍ ബലാല്‍സംഗത്തിനിരയാവുന്ന സ്ത്രീകളോട് പോലീസ് കാണിക്കുന്ന ക്രൂരതയ്ക്ക് ഇങ്
ങനെ ഒരുപാട് ദൃഷ്ടാന്തങ്ങളുണ്ട്. ലൈംഗിക പീഡനം വര്‍ധിക്കുന്നതിനെക്കുറിച്ച് പോലീസിനോട് ചോദിച്ചപ്പോള്‍ ഈ പ്രശ്‌നത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനോ, പോലീസ് സ്വീകരിച്ച നടപടികളെ വിലയിരുത്താനോ തയ്യാറാവാതെ അവര്‍ സ്ത്രീകളെ കുറ്റപ്പെടുത്താനാണ് ശ്രമിച്ചത്. സ്ത്രീവിദ്വേഷം അവരുടെ വാക്കുകളില്‍ അന്തര്‍ലീനമായിരുന്നു.
2010 ദല്‍ഹിയില്‍ 414 ബലാല്‍സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്തിന്റെ 35 പ്രധാന നഗരങ്ങളില്‍വച്ച് ഏറ്റവും കൂടിയ കണക്കാണിത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പ്രകാരം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 34.6% വര്‍ധനവാണുണ്ടായിരിക്കുന്നത്.
മിക്ക കേസുകളിലും എഫ്.ഐ.ആറിലെ പിഴവും, മെഡിക്കല്‍ റിപ്പോര്‍ട്ടിലെ പൊരുത്തക്കേടുകളും, അന്വേഷണത്തിലെ പ്രശ്‌നങ്ങളും കാരണം ആരോപണവിധേയനായവരെ കോടതി വെറുതെ വിടുകയാണ്. ബലാല്‍സംഗത്തിനിരയാവുന്ന സ്ത്രീകളെക്കുറിച്ചുള്ള പോലീസിന്റെ മുന്‍വിധിയാണ് ഇവര്‍ക്ക് നീതി നിഷേധിക്കപ്പെടാന്‍ കാരണമെന്ന് വനിതാസാമൂഹ്യപ്രവര്‍ത്തകരും, അഭിഭാഷകരും ഒരുപോലെ കുറ്റപ്പെടുത്തുന്നു.
പീഡനക്കേസുകളിലെ പ്രതികള്‍ രക്ഷപ്പെടുന്നു, ഇരകള്‍ക്ക് പോലീസിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു, സ്ത്രീകളോട് പോലീസിന്റെ സമീപനം എന്നീ കാര്യങ്ങള്‍ പരിശോധിച്ച് പരിഹാരം കാണുന്നതിന് പകരം പോലീസും മന്ത്രിമാരും സ്ത്രീകള്‍ രാത്രി ജോലിചെയ്യാന്‍ പാടില്ലയെന്ന് വിധിക്കുന്നു. പരമ്പരാഗതമായി സ്ത്രീകള്‍ ചെയ്യുന്ന ജോലികളില്‍ നിന്ന് മാറി ചിന്തിക്കുന്ന സ്ത്രീകള്‍ ശരിയല്ലെന്നും അവര്‍ ആണയിടുന്നു.
കുറ്റക്കാരെ ഭീതിപ്പെടുത്തുന്ന ഒരു വ്യവസ്ഥ നാം ഉണ്ടാക്കിയെടുത്തിട്ടുണ്ടോ, കുറ്റവാളികള്‍ക്ക് ഏറ്റവും കൂടിയ ശിക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ടോ? സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ തടയാന്‍ നമുക്ക് ശക്തമായ നിയമമുണ്ടായിരുന്നിട്ടും ആ നിയമങ്ങള്‍ അതേ സ്പിരിറ്റില്‍ നടപ്പാക്കാന്‍ കഴിയുന്ന പോലീസ് നമുക്കുണ്ടോ? നീതിതേടിയെത്തുന്ന സ്ത്രീകള്‍ക്ക് അത് നല്‍കാന്‍ കഴിവുള്ള പോലീസുകാര്‍ ദല്‍ഹി സ്‌റ്റേഷനുകളിലുണ്ടോ?
ദല്‍ഹി പോലീസ് സ്‌റ്റേഷനുകളുടെ ചാര്‍ജുള്ള സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരിലും അവരുടെ കീഴ്ജീവനക്കാരിലും നടത്തിയ പരിശോധനയിലൂടെ തെഹല്‍ക ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ്. താഴ്ന്ന റാങ്കിലുള്ള പോലീസുകാരുടെ മുന്നിലാണ് ബലാല്‍സംഗത്തിനിരകളായ സ്ത്രീകള്‍ പരാതിയുമായി ആദ്യം എത്തുന്നത്. അവിടെയാണ് തെഹല്‍ക റിപ്പോര്‍ട്ടറും എത്തിയത്. പീഡനത്തിന് ഇരയായ സ്ത്രീയെ പോലീസ് എന്തെങ്കിലും മുന്‍വിധിയോടെയാണോ കാണുന്നത് എന്ന പരിശോധന നടത്തുകയായിരുന്നു പ്രധാന ഉദ്ദേശം.
ഇതിനുവേണ്ടി ദല്‍ഹിയിലെ 23 സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചു. രണ്ട് മൂന്നും ദശാബ്ദക്കാലത്തെ പ്രവൃത്തി പരിചയമുള്ള 30 പോലീസുകാരുമായി സംസാരിച്ചു. രണ്ടാഴ്ച നീണ്ട അന്വേഷണത്തില്‍ മനസിലാക്കാനായത് ദല്‍ഹിയില്‍ ജോലിചെയ്യുന്ന ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കേണ്ട പോലീസ് 19ാം നൂറ്റാണ്ടിലെ മാനസികാവസ്ഥവച്ചാണ് സ്ത്രീകളോട് പെരുമാറുന്നത് എന്നാണ്.

നോയിഡ, ഗുര്‍ഗൗണ്‍, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലെ പന്ത്രണ്ടോളം സ്‌റ്റേഷനുകളിലെ പോലീസുകാര്‍ സംസാരിക്കുന്നത് തെഹല്‍ക്ക റിപ്പോര്‍ട്ടര്‍മാര്‍ ഒളിക്യാമറയില്‍ ചിത്രീകരിച്ചിട്ടുണ്ട്. സ്ത്രീകളുടെ ഫാഷന്‍ഭ്രമവും, പുരുഷനെ ആകര്‍ഷിക്കുന്ന രീതിയിലുള്ള വസ്ത്രധാരണവും, പുരുഷന്‍മാര്‍ക്കൊപ്പമുള്ള ജോലിയും, മദ്യപാനവുമൊക്കെയാണ് ലൈംഗികപീഡനങ്ങള്‍ക്കുള്ള കാരണമെന്നാണ് ഇവര്‍ പറഞ്ഞത്. ” ഇതെല്ലാം പെണ്ണിന്റെ കുറ്റമാണെന്നാണ് ” ഭൂരിപക്ഷം പോലീസുകാരും പറഞ്ഞതിന്റെ രത്‌നച്ചുരുക്കും. ശരിക്കുള്ള ഇരകള്‍ ഒരിക്കലും പീഡനത്തിന് ഇരയായെന്നും പറഞ്ഞ് പോലീസിനെ സമീപിക്കില്ലെന്നും ഇവര്‍ വിശ്വസിക്കുന്നു. സമീപിക്കുന്ന സ്ത്രീകളെല്ലാം ധാര്‍മിക മൂല്യമില്ലാത്തവരാണെന്നും ഇവര്‍ പറയുന്നു. വടക്ക് കിഴക്കന്‍ മേഖലയിലെ സ്ത്രീകളില്‍ മിക്കവരും വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നതിനാല്‍ അവര്‍ പീഡനത്തിന് ഇരയാവുന്നില്ലെന്നതാണ് ചിലരുടെ വിശ്വാസം. ഒരു പുരുഷനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഒരു സ്ത്രീ സമ്മതിക്കുകയാണെങ്കില്‍ അയാള്‍ക്കൊപ്പം അയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടമായി പീഡിപ്പിച്ചാല്‍ അവര്‍ പരാതിപ്പെടാന്‍ പാടില്ലെന്നാണ് ചിലരുടെ കാഴ്ചപ്പാട്. ഒരു പെണ്‍കുട്ടി രാത്രി വൈകിയും ജോലി ചെയ്യുന്നുണ്ടെങ്കില്‍ അവള്‍ക്ക് ഇങ്ങനെയൊക്കെ സംഭവിക്കാമെന്ന കാഴ്ചപ്പാടാണ് കുറച്ചുപേര്‍ക്ക്.
” സൗത്ത് ദല്‍ഹിയിലുള്ള ഒരു മദ്യശാലയിലേക്ക് പോവുക. സ്ത്രീകള്‍ക്ക് സൗജന്യമായി പ്രവേശിക്കാവുന്ന ഗ്രെയ്റ്റര്‍ കൈലാഷില്‍ പോവുക. 1000 രൂപകൊടുത്ത് ലൈംഗിക ദാഹം തീര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇവിടെയാണ് പോകുന്നത്. അവര്‍ മദ്യപിക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യും. ഏതെങ്കിലുമൊരു ദിവസം ഒരു പെണ്‍കുട്ടി ലൈംഗികതക്ക് വിസമ്മതിച്ചാല്‍ അവളെ ബലാല്‍സംഗം ചെയ്യുകയും ചെയ്യും.” കിഴക്കന്‍ ദല്‍ഹിയിലെ ഗാസിപുരിലെ എസ്.എച്ച്.ഒ സുനില്‍കുമാര്‍ ഇരകളെക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത്.
“സ്ത്രീകള്‍ അവരുടെ അതിര് വിടുമ്പോള്‍, ശരിയായ രീതിയില്‍ വസ്ത്രധാരണം ചെയ്യുന്നില്ലെങ്കില്‍ പുരുഷന്‍മാര്‍ക്ക് സ്വാഭാവികമായും ആകര്‍ഷണം തോന്നും. ഇത് പുരുഷനെ പ്രകോപിപ്പിക്കും, അവര്‍ പീഡിപ്പിക്കുകയും ചെയ്യും.” സുരാജ്പൂര്‍ പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ അര്‍ജുന്‍ സിംഗ് പറയുന്നു.
വംശീയമായ മുന്‍വിധികളും ചില പോലീസുകാരെ നയിക്കുന്നുണ്ട്. ഗുര്‍ഗൗണിലെ അഡീഷണല്‍ എസ്.എച്ച്.ഒ രാജ്പാല്‍ യാദവിന്റെ അഭിപ്രായം ഇത്തരത്തിലുള്ളതാണ്. ” ഡാര്‍ജിലിംഗ് നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന സ്ത്രീകള്‍ ബിസിനസ് ഉദ്ദേശത്തോടുകൂടിയാണ് ദല്‍ഹിയിലെത്തുന്നത്. അവര്‍ പണത്തിന് വേണ്ടി പുരുഷന്‍മാര്‍ക്കൊപ്പം പോകുന്നു. പിന്നീട് പണം മതിയാവാതെ വരുമ്പോള്‍ അത് ബലാല്‍സംഗമായി തീരുന്നു.”
രണ്ടാഴ്ചത്തെ അന്വേഷണത്തിനിടയില്‍ ഗുര്‍ഗൗണിലെ അഞ്ചും, നോയിഡയിലെ ആറും, ഗാസിയാബാദിലെ നാലും ഫരീദാബാദിലെ രണ്ടും, ദല്‍ഹിയിലെ അഞ്ചും സ്റ്റേഷനുകളിലാണ് തെഹല്‍ക റിപ്പോര്‍ട്ടര്‍മാര്‍ സഞ്ചരിച്ചത്. 30 പോലീസുകാരുമായി സംസാരിച്ചതില്‍ 17 പേര്‍ അങ്ങേയറ്റം മുന്‍വിധിയോടുകൂടിയാണ് സംസാരിച്ചത്. ഇവരെല്ലാം സ്ത്രീവിരുദ്ധമായാണ് പെരുമാറിയത്. അഞ്ച് പേര്‍ സ്ത്രീകള്‍ക്ക് അനുകൂലമായി സംസാരിച്ചു.

പത്താംക്ലാസ് വിദ്യാര്‍ത്ഥി ബലാല്‍സംഗം ചെയ്യപ്പെട്ട കേസ് അന്വേഷിക്കുന്ന രാം കുമാര്‍ മാലിക്ക് എന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ സംസാരിക്കുന്നത് തെഹല്‍ക ചിത്രീകരിച്ചിട്ടുണ്ട്. ” ഈ കേസിലെ യഥാര്‍ത്ഥ സംഭവം എന്താണെന്നാല്‍ ഈ പെണ്‍കുട്ടിക്ക് വോഡ്ക കഴിക്കുന്ന ശീലമുണ്ട്. വോഡ്ക വാങ്ങാന്‍ വേണ്ടി പെണ്‍കുട്ടി 6,000 രൂപയ്ക്ക് സെക്‌സില്‍ ഏര്‍പ്പെടാന്‍ തയ്യാറായി. പണം നല്‍കാന്‍ തയ്യാറാവാതിരുന്നതോടെ പെണ്‍കുട്ടി ബലാല്‍സംഗകേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ആരോപണവിധേയരായ ഒരാളുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടായിരുന്നെന്ന് തെളിയിക്കുന്നതിന് അവരുടെ ഫോണ്‍ റെക്കോര്‍ഡുകള്‍ എന്റെ കയ്യിലുണ്ട്.” ഇതായിരുന്നു ഇരയെക്കുറിച്ച് കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ അഭിപ്രായം. എന്നാല്‍ കാമുകനുമായി സെക്‌സിലേര്‍പ്പെടാന്‍ സമ്മതിച്ച പെണ്‍കുട്ടിയെ മറ്റ് നാല് പേര്‍ പീഡിപ്പിച്ചതിനെക്കുറിച്ച് പോലീസുകാരന് ഒന്നും പറയാനുണ്ടായിരുന്നില്ല.
പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും പ്രസംഗിക്കാനും മാലിക്ക് മറന്നില്ല. ” ഈ പെണ്‍കുട്ടിയുടെ അമ്മ വിവാഹമോചിതയാണ്. അവര്‍ ഇപ്പോള്‍ യാദവനായ ഒരാളുടെ കൂടെയാണ് താമസിക്കുന്നത്. അവര്‍ക്ക് 48 വയസും അയാള്‍ക്ക് 28 വയസുമാണ്. പിന്നെങ്ങനെയാണ് ആ രണ്ട് പെണ്‍കുട്ടികളും തലതിരിഞ്ഞ് പോവാതിരിക്കുക? തങ്ങളുടെ 48 കാരിയായ അമ്മ 28 കാരനൊപ്പം ശയിക്കുന്നതാണ് ഈ പെണ്‍കുട്ടികള്‍ കാണുന്നത്. അവര്‍ക്കും അങ്ങനെ ചെയ്യാന്‍ തോന്നും. സെക്‌സ് എന്നത് ഒരു വിശപ്പ് പോലെയാണ്.” മാലിക് പറഞ്ഞു.
ഇതൊരു മാലിക്കിന്റെ മാത്രം കുറ്റമല്ല, ഇരകളെക്കുറിച്ച് പല പോലീസുകാരുടെയും കാഴ്ചപ്പാട് ഇത്തരത്തിലുള്ളത് തന്നെയാണ്.
പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന മിക്ക ഏജന്‍സികളുടെയും മനോഭാവം ഇതുതന്നെയാണ്. അതുകൊണ്ടുതന്നെ ദല്‍ഹിയില്‍ പീഡനക്കേസുകള്‍ വര്‍ധിക്കുന്നതില്‍ യാതൊരു അത്ഭുതവുമില്ല. ഈ അന്വേഷണം നടന്ന കാലയളവിനുള്ളില്‍ തന്നെ ആറ് പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നാണ് തെഹല്‍ക പറയുന്നത്. ലൈംഗിക ചൂഷണം വര്‍ധിക്കുന്നതിന് പോലീസിന് ഒരുപാട് കാരണങ്ങള്‍ നിരത്താനുണ്ട്.
എന്നാല്‍ സ്ത്രീയെന്നത് ലൈംഗിക ഉപബോഗത്തിന് മാത്രമുള്ള വസ്തുവാണെന്ന പരമ്പരാഗത വിശ്വാസമാണ് പല പോലീസുകാരെയും ഭരിക്കുന്നത്. ലൈംഗിക ബന്ധത്തിന് തയ്യാറാവുന്ന സ്ത്രീയ്ക്ക് പിന്നെ എന്ത് അപകടം സംഭവിച്ചാലും അത് അവളുടെ തെറ്റുകൊണ്ട് മാത്രമാണെന്നും അവര്‍ വിശ്വസിക്കുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ഇത്തരം വിശ്വാസമാണ് പിന്നെ ഈ കേസുകളെ നയിക്കുന്നത്, രാജ്യത്തെ നിയമങ്ങളല്ല. അങ്ങിനെ എഫ്.ഐ.ആറില്‍ തന്നെ പ്രതികള്‍ രക്ഷപ്പെടുന്നു. അപ്പോള്‍പ്പിന്നെ ദല്‍ഹി ബലാത്സംഗങ്ങളുടെ തലസ്ഥാനമല്ലാതെ മറ്റെന്താകുമെന്നും റിപ്പോര്‍ട്ട് ചോദിക്കുന്നു.
