മന്ത്രിസഭാ പുനഃസംഘടന: തലസ്ഥാനത്ത് കോണ്‍ഗ്രസ്സിന്റെ തിരക്കിട്ട ചര്‍ച്ചകള്‍
Kerala
മന്ത്രിസഭാ പുനഃസംഘടന: തലസ്ഥാനത്ത് കോണ്‍ഗ്രസ്സിന്റെ തിരക്കിട്ട ചര്‍ച്ചകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th May 2013, 7:48 pm

തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട്  തലസ്ഥാനത്ത് കോണ്‍ഗ്രസ്സിന്റെ  നിര്‍ണായക ചര്‍ച്ചകളാരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി  എ.കെ.ആന്റണി കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും, കെ.പി.സി.സി പ്രസിഡന്റ്  രമേശ് ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തി.[]

രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാനും, സ്പീക്കര്‍ ജി. കാര്‍ത്തികേയനെ കെ.പി.സി.സി അധ്യക്ഷനാക്കുകയും ചെയ്യുന്ന പരിപാടിയാണ് പരിഗണനയിലുള്ളത്.

ഇതിനിടെ കേരളയാത്രയുടെ ഔദ്യേഗിക സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിനായി എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരുവനന്തപുരത്ത് എത്തി.[]

3.30 ഓടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് രാഹുല്‍ തിരുവന  ന്തപുരതെത്തിയത്. എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി തുടങ്ങീ കോണ്‍ഗ്രസ് സംസ്ഥാന,ദേശീയ നേതാക്കള്‍ ചേര്‍ന്ന് രാഹുല്‍ ഗാന്ധിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

വിമാനത്താവളത്തില്‍ വെച്ച് തന്നെ കോണ്‍ഗ്രസ്  ഉന്നത നേതാക്കളുമായി ചര്‍ച്ച  നടത്തിയ രാഹുല്‍ തുടര്‍ന്ന്  കേരളയാത്രയുടെ സമാപനം നടക്കുന്ന വേദിയിലേക്ക് തിരിക്കുകയായിരുന്നു.

അതേസമയം രമേശ് ചെന്നിത്തലയ്ക്ക് നിര്‍ണായകമായ പദവി തന്നെ നല്‍കണമെന്ന്  എ ഗ്രൂപ്പ്  ശക്തമായി വാദിച്ചു. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ആ സ്ഥാനം ആര്‍ക്ക് നല്‍കുമെന്നും,നിലവിലെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്  എന്ത് പദവി നല്‍കുമെന്നതിലും  കോണ്‍ഗ്രസില്‍ അനിശ്ചിതത്വം തുടരുകയാണ്.

മന്ത്രിസഭയുടെ പുനസംഘടന സംബന്ധിച്ച് നേതാക്കള്‍ തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ടെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം.
ഇതേസമയം മന്ത്രിസഭാ പുനഃസംഘടനക്കല്ല തന്റെ കേരളാ സന്ദര്‍ശനമെന്ന് എ.കെ ആന്റണി പറഞ്ഞു. ഇക്കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാന്റും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമാണെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിസഭാ പുനഃസംഘടന ആസന്നമായതോടെ കേരള കോണ്‍ഗ്രസും സമ്മര്‍ദ്ദം  ശക്തമാക്കി മുന്നോട്ടു വന്നു. ഉപമുഖ്യമന്ത്രി പദത്തിന് തനിക്കും അര്‍ഹതയുണ്ടെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണി പറഞ്ഞു.
എന്നാലിപ്പോള്‍ ഈ ആവശ്യം ഉന്നയിക്കുന്നില്ല.  രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും, ഉപമുഖ്യമന്ത്രിപദം വെച്ച്  കൊണ്ടുള്ള പുനഃസംഘടന ഇപ്പോഴും ആലോചിച്ചിട്ടില്ലെന്നും, തീരുമാനങ്ങള്‍ എടുക്കേണ്ടത് കോണ്‍ഗ്രസും യുഡിഎഫുമാണെന്നും  മാണി കൂട്ടിച്ചേര്‍ത്തു.