
ഫേസ് ടു ഫേസ്/ അഞ്ജലി മേനോന്‍
മൊഴിമാറ്റം/ ജിന്‍സി ബാലകൃഷ്ണന്‍
മഞ്ചാടിക്കുരു എന്ന സിനിമയിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ സംവിധായികയാണ് അഞ്ചലി മേനോന്‍. 2008ല്‍ ദേശീയ അവാര്‍ഡും FIPRESCI അവാര്‍ഡും ഈ ചിത്രത്തിലൂടെ അഞ്ജലിയെ തേടിയെത്തി. മഞ്ചാടിക്കുരു, കേരള ഫെസ്റ്റിവല്‍ എന്നീ ചിത്രങ്ങള്‍ ഇതിനോടകം പ്രക്ഷകശ്രദ്ധ പിടിച്ചുപറ്റി. ഉസ്താത് ഹോട്ടല്‍ ആണ് ഇനി ഇറങ്ങാന്‍ പോകുന്ന അഞ്ജലിയുടെ ഏറ്റവും പുതിയ ചിത്രം. ഹാപ്പി ജേര്‍ണി എന്ന ഹ്രസ്വ ചിത്രവും അഞ്ജലിയുടേതായുണ്ട്. അഞ്ചലി തന്റെ ആദ്യ സിനിമയുടെ ചിത്രീകരണത്തെപറ്റി മനസ്സു തുറക്കുന്നു.
മഞ്ചാടിക്കുരുവെന്ന ചിത്രത്തില്‍ നിന്നും ഓഡിയന്‍സിന് എന്ത് പ്രതീക്ഷിക്കാം?
കഴിഞ്ഞ കാലത്തിലെ ലളിതവും സംപുഷ്ടവുമായ ഓര്‍മകളിലൂടെയുള്ള ഒരു യാത്ര കാഴ്ചക്കാരന് പ്രതീക്ഷിക്കാം. നിങ്ങളെയും ഈ ചിത്രത്തിലെ നായകന്‍മാരാക്കുന്ന ഒരനുഭവം മഞ്ഞാടിക്കുരു നല്‍കും.
മുന്‍നിര താരങ്ങളാണ് ചിത്രത്തിലേക്ക് ലഭിച്ചിരിക്കുന്നത്. എങ്ങനെയാണ് ഇത്രയും വലിയ താരങ്ങളെ പങ്കെടുപ്പിക്കാന്‍ സാധിച്ചത്. ഇതുപോലുള്ള വലിയ താരങ്ങളോടൊപ്പം ജോലി ചെയ്യുമ്പോഴുള്ള അനുഭവം?
മഞ്ഞാടിക്കുരുവിന്റെ സ്‌ക്രിപ്റ്റുമായി ഞാന്‍ ഇവരെ നേരിട്ടുകണ്ടു ഇതിന്റെ ഭാഗമാകുമോയെന്ന് ചോദിച്ചു. അവര്‍ സമ്മതിക്കുകയും ചെയ്തു. ഒരു വ്യത്യസ്തമായ പ്രമേയവുമായി വരുന്ന ഈ പ്രോജക്ടിന്റെ ഭാഗവാക്കാവാന്‍ കഴിഞ്ഞതില്‍ ഇവരില്‍ ഭൂരിഭാഗം പേരും സന്തോഷിക്കുന്നുണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്.
ഇതുപോലുള്ള പരിചയ സമ്പന്നരായ കലാകാരന്‍മാര്‍ക്കൊപ്പം ജോലിചെയ്യാന്‍ കഴിയുകയെന്നത് വലിയ അനുഭവമാണ്. അവരില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ എനിക്ക് പഠിക്കാന്‍ കഴിഞ്ഞു. എന്റെ കഥാപാത്രങ്ങളുടെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്.
എന്നെപ്പോലൊരു നവാഗത സംവിധായികയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവര്‍ തയ്യാറായതുതന്നെ വലിയ അത്ഭുതമായി തോന്നുന്നു.
മഞ്ചാടിക്കുരു അന്തര്‍ദേശീയമായി ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. അവാര്‍ഡ് ചിത്രമെന്ന ടാഗ് ഈ സിനിമയുടെ കൊമേഴ്‌സ്യല്‍ ലക്ഷ്യങ്ങളെ ബാധിക്കില്ലേ?
എനിക്ക് അങ്ങനെ തോന്നുന്നില്ല. കാരണം അവാര്‍ഡിന്റെ ബലത്തിലല്ല ഞങ്ങള്‍ ഈ ചിത്രത്തെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. കൂടാതെ മാധ്യമങ്ങളില്‍ ഒരിടത്തും ഞങ്ങള്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുപോലുമില്ല.
കഥാപാത്രങ്ങള്‍, ചിത്രത്തിലെ നൊസ്റ്റാള്‍ജിയ പോലുള്ളവയെയാണ് ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത്. ജനങ്ങള്‍ അതിലേക്ക് തന്നെയാണ് എത്തുന്നതെന്നാണ് ഫെയ്‌സ്ബുക്കില്‍ നിന്നുലഭിച്ച ഫീഡ്ബാക്കില്‍ നിന്നും മനസിലാക്കാനായത്.
മിഡില്‍ ഈസ്റ്റിലാണ് നിങ്ങള്‍ വളര്‍ന്നത്. ലണ്ടനില്‍ ഫിലിം മേക്കിംഗ് പഠിക്കുകയും അന്തര്‍ദേശീയ സിനിമാ ഇന്റസ്ട്രിയില്‍ ജോലി ചെയ്യാനും കഴിയും. എന്നിട്ടും എന്തിനാണ് ഈ ചെറിയ മലയാള സിനിമ ഇന്റസ്ട്രി തിരഞ്ഞെടുത്തത്?
മലയാളം സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. എന്റെ മനസിലുള്ള സിനിമയുടെ അടിസ്ഥാനം മലയാള സിനിമയില്‍ നിന്നുലഭിച്ചതാണ്. അതുകൊണ്ടുതന്നെ എന്റെ ആദ്യചിത്രം ഈ ഇന്റസ്ട്രിയിലേതായി.
ഉസ്താദ് ഹോട്ടലിന്റെ കാര്യത്തിലേക്ക്് വരികയാണെങ്കില്‍ നിങ്ങളുടെ തിരക്കഥ മറ്റൊരു വേവ്‌ലങ്ത്തുള്ള സംവിധായകന്‍ ചെയ്യുകയാണ്. അതിനെക്കുറിച്ച് എന്ത് തോന്നുന്നു?
ഈ സിനിമയുടെ കാര്യത്തില്‍ ഞങ്ങള്‍ രണ്ടുപേരും ഒരേ വെയ്‌വ് ലങ്ത്തുള്ളവരാണെന്നാണ് എനിക്ക് മനസിലാക്കാനായത്.
ഈ പ്രോജക്ടിനുവേണ്ടി ജോലിചെയ്യുകയെന്നത് നല്ലൊരു അനുഭവമായിരുന്നു. എല്ലാവരും വളരെ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചു. ഏറെ രസകരമായിരുന്നു ഈ അനുഭവങ്ങള്‍.
ഇതിന്റെ തിരക്കഥയെഴുതുന്ന സമയത്ത് ഞാന്‍ ഗര്‍ഭിണിയായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സ് പൂര്‍ത്തിയാക്കുന്നതിന് എനിക്ക് കുഞ്ഞ് പിറക്കുകയും ചെയ്തു. അന്‍വര്‍ റഷീദിന്റെ സഹകരണവും കാര്യബോധവുമാണ് ഈ പ്രോജക്ടുമായി മുന്നോട്ടുപോകാന്‍ എനിക്ക് പ്രേരണയായത്.
എത്ര മനോഹരമായാണ് ഈ തിരക്കഥയെ അദ്ദേഹം ദൃശ്യവത്കരിച്ചിരിക്കുന്നത് എന്ന് കാണുമ്പോള്‍ അത്ഭുതം തോന്നും. പ്രേക്ഷകരെ മനസിലാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. അദ്ദേഹത്തില്‍ നിന്ന് എനിക്ക് ഒരുപാട് പഠിക്കാന്‍ കഴിഞ്ഞു.
മഞ്ചാടിക്കുരുവിനും ഉസ്താദ് ഹോട്ടലിനുംശേഷം?
ഈ വര്‍ഷം അവസാനത്തോടെ എന്റെ അടുത്ത ചിത്രം തുടങ്ങും. ഒരു റൊമാന്റിക് കോമഡിയാണത്. കൂടാതെ മറ്റൊരു ഫിലിം മേക്കറിനുവേണ്ടിയും ഞാന്‍ എഴുതുന്നുണ്ട്.
കടപ്പാട്: റെഡിഫ്.കോം
