മാനന്തവാടി: പ്രസവത്തിനുശേഷം യുവതിയുടെ വയറ്റിൽ തുണികുടുങ്ങിയ സംഭവത്തിൽ മാനന്തവാടി മെഡിക്കൽ കോളേജിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്.
ആരോഗ്യമന്ത്രി ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മെഡിക്കൽ കോളജിന്റെയും ഡി.എം.ഒയുടെയും സൂപ്രണ്ടിന്റെയും ഭാഗത്ത് നിന്നും ഇക്കാര്യത്തിൽ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.
രണ്ടരമാസം കഴിഞ്ഞാണ് യുവതിയുടെ വയറ്റിൽ നിന്നും തുണിക്കെട്ട് പുറത്തെടുത്തത്. പ്രസവത്തിനുശേഷം അസ്വസ്ഥയുണ്ടായതിനെ തുടർന്ന്
ആശുപത്രിയെ സമീപിച്ചെങ്കിലും ലാഘവത്തോടെയാണ് ഡോക്ടർമാർ ഈ വിഷയം കൈകാര്യം ചെയ്തത്.
സ്കാനിങ്ങോ മറ്റുപരിശോധനകളോ നടത്താൻ ആശുപത്രി അധികൃതരും ഡോക്ടർമാരും തയ്യാറായില്ല. തുടർന്ന് ദുർഗന്ധവും കടുത്ത വയറുവേദനയും വന്നപ്പോൾ വീണ്ടും ആശുപത്രിയെ സമീപിച്ചു. ഇതിനുശേഷമാണ് പരാതി നൽകിയത്.
21 വയസുകാരിയായ യുവതിയും അമ്മയും പലതവണ ആശുപത്രിയെ സമീപിക്കുകയും എന്നാൽ ഡോക്ടർമാർ കാര്യമായ രീതിയിൽ ഈ വിഷയം എടുക്കാതിരുന്നതിനാലും മാനസിക ബുദ്ധിമുട്ട് ഉണ്ടായെന്ന് യുവതി മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു.
Content Highlight: Youth Congress protests against medical college