ഇതിഹാസങ്ങള്‍ വാഴുന്ന റെക്കോഡ് ലിസ്റ്റില്‍ മാസ് എന്‍ട്രിയുമായി സ്മിത്ത്; ഇവന്‍ ഓസീസിന്റെ മാലാഖ
Sports News
ഇതിഹാസങ്ങള്‍ വാഴുന്ന റെക്കോഡ് ലിസ്റ്റില്‍ മാസ് എന്‍ട്രിയുമായി സ്മിത്ത്; ഇവന്‍ ഓസീസിന്റെ മാലാഖ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th June 2025, 7:35 pm

ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലോഡ്‌സില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് കങ്കാരുപ്പടയ്ക്ക് വേണ്ടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയത് ഉസ്മാന്‍ ഖാജയും മാര്‍നസ് ലബുഷാനുമായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ ഓസ്‌ട്രേലിയക്കാര്‍ക്ക് വമ്പന്‍ തിരിച്ചടി നല്‍കിയാണ് പ്രോട്ടിയാസ് ബൗളിങ് തുടങ്ങിയത്. സ്‌കോര്‍ 12 റണ്‍സില്‍ നില്‍ക്കവെ ഏഴാം ഓവറിനെത്തിയ കഗീസോ റബാദയുടെ മൂന്നാം പന്തില്‍ ഓസ്‌ട്രേലിയയുടെ ഓപ്പണര്‍ ഉസ്മാന്‍ ഖാജയെ പൂജ്യം റണ്‍സിന് പറഞ്ഞയച്ചാണ് പ്രോട്ടിയാസ് തുടങ്ങിയത്.

20 പന്തുകള്‍ കളിച്ചാണ് ഖവാജ പുറത്തായത്. എഡ്ജില്‍ കുലുങ്ങി ഡേവിഡ് വെഡ്ഡിങ്ഹാമിന്റെ കൈയിലെത്തുകയായിരുന്നു താരം. ശേഷം എത്തിയ കാമറൂണ്‍ ഗ്രീനിനെ ഏഴാം ഓവറിലെ തന്റെ അവസാന പന്തില്‍ പുറത്താക്കി റബാദ വീണ്ടും വിസ്മയിപ്പിച്ചു. മൂന്ന് പന്തില്‍ നിന്ന് നാല് റണ്‍സുമായിട്ടാണ് ഗ്രീന്‍ കൂടാരത്തിലേക്ക് മടങ്ങിയത്.

പിന്നീട് പതിനെട്ടാം ഓവറിന് എത്തിയ മാര്‍ക്കോ യാന്‍സന്‍ ലബുഷാനേയും പുറത്താക്കി വമ്പന്‍ തിരിച്ചടിയാണ് ഓസ്‌ട്രേലിയയിലേക്ക് നല്‍കിയത്. ഓപ്പണര്‍ ലബുഷാന്‍ 17 (56) റണ്‍സിന് മടങ്ങിയത്. അഞ്ചാമനായി ഇറങ്ങിയ ട്രാവിസ് ഹെഡ്ഡിനെ ക്രീസില്‍ നിലയുറപ്പിക്കാന്‍ സമ്മതിക്കാതെ യാന്‍സന്‍ വീണ്ടും വിക്കറ്റ് വീഴ്ത്തി. 13 പന്തില്‍ നിന്ന് വെറും 11 റണ്‍സുമായിട്ടാണ് ട്രാവിസ് ഹെഡ് മടങ്ങിയത്.

കഗിസോ റബാദയുടെയും മാര്‍ക്കോ യാന്‍സന്റേയും തകര്‍പ്പന്‍ ബൗളിങ് അറ്റാക്കില്‍ തകര്‍ന്ന ഓസ്‌ട്രേലിയയെ മുന്നോട്ടുകൊണ്ടുപോകുന്നത് സ്റ്റീവ് സ്മിത്താണ്. നിലവില്‍ 38 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് ആണ് ഓസ്‌ട്രേലിയ നേടിയത്. 100 പന്തില്‍ 63 റണ്‍സ് നേടി സ്മിത്ത് നിലയുറപ്പിച്ചിട്ടുണ്ട് ബ്യൂ വെബ്സ്റ്റര്‍ 41 പന്തില്‍ നിന്ന് 27 റണ്‍സും നേടിയും ഗ്രീസില്‍ ഉണ്ട്.

മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നോട്ടുപോകുന്ന സ്മിത്ത് താന്‍ നേരിട്ട് 76 പന്തില്‍ അര്‍ധ സെഞ്ച്വറി നേടുകയും ഓസ്‌ട്രേലിയയെ മൂന്നക്കത്തിലേക്ക് എത്തിക്കുകയും ചെയ്തു. അര്‍ധ സെഞ്ച്വറി നേടിയതോടെ ഒരു സൂപ്പര്‍ നേട്ടമാണ് താരം സ്വന്തമാക്കിയത്. ഓസ്‌ട്രേലിയക്ക് വേണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ 50 പ്ലസ് സ്‌കോര്‍ നേടുന്ന അഞ്ചാമത്തെ താരമാകാനാണ് സ്റ്റീവ് സ്മിത്തിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഇതിഹാസതാരം റിക്കി പോണ്ടിങ് ആണ്.

ഓസ്‌ട്രേലിക്ക് വേണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ 50 പ്ലസ് സ്‌കോര്‍ നേടുന്ന താരങ്ങള്‍

റിക്കി പോണ്ടിങ് – 216

ഡേവിഡ് വാര്‍ണര്‍ – 147

മാര്‍ക്ക് വോ – 135

അലന്‍ ബോര്‍ഡര്‍ – 132

സ്റ്റീവ് സ്മിത്ത് – 130

സ്റ്റീവ് വോ – 130

സൗത്ത് ആഫ്രിക്കയുടെ പ്ലെയിങ് ഇലവന്‍

ഏയ്ഡന്‍ മര്‍ക്രം, റിയാന്‍ റിക്കല്‍ടണ്‍, വിയാന്‍ മുള്‍ഡര്‍, തെംബ ബാവുമ (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഡേവിഡ് ബെഡ്ഡിങ്ഹാം, കൈല്‍ വെരായ്‌നെ (വിക്കറ്റ് കീപ്പര്‍), ടോണി ഡി സോര്‍സി, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, കഗീസോ റബാദ ലുങ്കി എന്‍ഗിഡി

ഓസ്‌ട്രേലിയയുടെ പ്ലെയിങ് ഇലവന്‍

ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാന്‍, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്സ്റ്റര്‍, അലക്‌സ് കാരി, (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹെയ്‌സല്‍വുഡ്‌

Content Highlight: WTC: Steve Smith In Great Record Achievement In International Cricket