ടെന്‍ ഇയര്‍ ചലഞ്ചുമായി മിച്ചല്‍ സ്റ്റാര്‍ക്; ഫൈനലുകളിലെ മാജിക്, ദി റിയല്‍ ഓസ്‌ട്രേലിയന്‍ മൈന്‍ഡ്‌സെറ്റ്
World Test Championship
ടെന്‍ ഇയര്‍ ചലഞ്ചുമായി മിച്ചല്‍ സ്റ്റാര്‍ക്; ഫൈനലുകളിലെ മാജിക്, ദി റിയല്‍ ഓസ്‌ട്രേലിയന്‍ മൈന്‍ഡ്‌സെറ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 12th June 2025, 1:11 pm

 

ഇരു ടീമിന്റെയും ബൗളര്‍മാര്‍ അഴിഞ്ഞാടിയ ദിവസം, അതായിരുന്നു വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ദിവസം. ഓസ്ട്രേലിയയുടെ പത്തും പ്രോട്ടിയാസിന്റെ നാലും അടക്കം 14 വിക്കറ്റുകളാണ് മത്സരത്തിന്റെ ആദ്യ ദിനം തന്നെ വീണത്.

ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 212ന് പുറത്തായപ്പോള്‍ നാല് വിക്കറ്റിന് 43 എന്ന നിലയിലാണ് പ്രോട്ടിയാസ് ഫൈനലിന്റെ ആദ്യ ദിവസത്തെ പോരാട്ടം അവസാനിപ്പിച്ചത്.

സ്‌കോര്‍ (ആദ്യ ദിനം)

ഓസ്ട്രേലിയ – 212 (56.4)

സൗത്ത് ആഫ്രിക്ക – 43/4 (22)

അഞ്ച് വിക്കറ്റുമായി തിളങ്ങിയ കഗിസോ റബാദയാണ് ഓസ്‌ട്രേലിയന്‍ ബാറ്റിങ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞത്. ഓരോ വിക്കറ്റ് വീഴുമ്പോഴും അടുത്ത ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്കയ്ക്ക് മറുപടി നല്‍കാന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസര്‍മാര്‍ ഉണ്ടാകും എന്ന കാര്യം ആരാധകര്‍ക്ക് ഉറപ്പായിരുന്നു.

ആ പ്രതീക്ഷ ഒട്ടും തെറ്റിക്കാതെ മിച്ചല്‍ സ്റ്റാര്‍ക് താന്‍ ഏറ്റവും മികച്ച രീതിയില്‍ ചെയ്യുന്നതെന്തോ, അത് തന്നെ ചെയ്തുതുടങ്ങിയാണ് പ്രോട്ടിയാസിനെ വരവേറ്റത്.

സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക് തന്റെ മാജിക് വ്യക്തമാക്കി. സൂപ്പര്‍ താരം ഏയ്ഡന്‍ മര്‍ക്രമിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് സ്റ്റാര്‍ക് വേട്ട തുടങ്ങിയത്.

സ്റ്റാര്‍ക്കിന്റെ ഓവറിലെ ആദ്യ അഞ്ച് പന്തുകളും വിജയകരമായി നേരിട്ട മര്‍ക്രമിന് അവസാന പന്തില്‍ പിഴച്ചു. ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെ സൗത്ത് ആഫ്രിക്കന്‍ ഓപ്പണര്‍ പവലിയനിലേക്ക് തിരിച്ചുനടന്നു.

കലാശപ്പോരാട്ടത്തിന്റെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റുമായി സ്റ്റാര്‍ക് തിളങ്ങിയപ്പോള്‍ ഇതുപോലെയൊന്ന് നേരത്തെ കണ്ടിട്ടുണ്ടല്ലോ എന്ന മട്ടിലായിരുന്നു അരാധകര്‍. 2015 ഏകദിന ലോകകപ്പ് ഫൈനലിലും ആദ്യ ഓവറില്‍ രക്തം ചിന്തി സ്റ്റാര്‍ക് തന്റെ മാജിക് വ്യക്തമാക്കിയിരുന്നു.

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ന്യൂസിലാന്‍ഡിനെയാണ് ആതിഥേയര്‍ കൂടിയായ കങ്കാരുക്കള്‍ക്ക് നേരിടാനുണ്ടായിരുന്നത്. ടോസ് നഷ്ടപ്പെട്ട് ബൗളിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക് സ്റ്റാര്‍ക്കിനെ ആദ്യ ഓവര്‍ എറിയാന്‍ പന്തേല്‍പ്പിച്ചു. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് സ്റ്റാര്‍ക് തുടങ്ങിയത്. ഓസ്‌ട്രേലിയയുടെ വിജയത്തിനും അവിടെ ആരംഭം കുറിക്കുകയായിരുന്നു.

ചിത്രത്തിന് കടപ്പാട്: ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ

മത്സരത്തില്‍ എട്ട് ഓവറില്‍ വെറും 20 റണ്‍സ് മാത്രം വഴങ്ങിയ സ്റ്റാര്‍ക് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ഫോക്‌നര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ അതുക്കും മേലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നേടിയാണ് സ്റ്റാര്‍ക് തിളങ്ങിയത്. ഇതേ പ്രകടനം ലോര്‍ഡ്‌സിലും ആവര്‍ത്തിച്ചാല്‍ ഓസീസ് ഒരിക്കല്‍ക്കൂടി ലോക ടെസ്റ്റിന്റെ രാജപദവി അലങ്കരിക്കും.

അതേസമയം, സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഫൈനല്‍ പോരാട്ടത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തുടക്കം പാളിയിരുന്നു. 20 റണ്‍സ് കൂട്ടിച്ചേര്‍ക്കും മുമ്പ് തന്നെ രണ്ട് സൂപ്പര്‍ താരങ്ങളുടെ വിക്കറ്റ് നഷ്ടമായി. 50 റണ്‍സിന് മുമ്പ് മൂന്നാമനും കൂടാരം കയറി.

നാലാം നമ്പറിലിറങ്ങിയ സ്റ്റീവ് സ്മിത്തും ആറാമനായി ക്രീസിലെത്തിയ ബ്യൂ വെബ്സ്റ്ററും ചെറുത്തുനിന്നതോടെ കങ്കാരുക്കള്‍ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറി. സ്മിത് 112 പന്തില്‍ 66 റണ്‍സും വെബ്സ്റ്റര്‍ 92 പന്തില്‍ 72 റണ്‍സും സ്വന്തമാക്കി.

31 പന്തില്‍ 23 റണ്‍സടിച്ച അലക്സ് കാരിയാണ് ടീമിന്റെ മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.

സ്റ്റാര്‍ പേസര്‍ കഗീസോ റബാദയുടെ ബൗളിങ് മികവിലാണ് സൗത്ത് ആഫ്രിക്ക കങ്കാരുക്കളെ എറിഞ്ഞിട്ടത്. കരിയറിലെ 17ാം ഫൈഫര്‍ പേരിലെഴുതിച്ചേര്‍ത്ത് റബാദ ഫൈനലില്‍ ഓസ്ട്രേലിയയുടെ അന്തകനായി. ഉസ്മാന്‍ ഖവാജ, കാമറൂണ്‍ ഗ്രീന്‍, ബ്യൂ വെബ്സ്റ്റര്‍, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരെയാണ് റബാദ മടക്കിയത്.

മാര്‍കോ യാന്‍സെന്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ഏയ്ഡന്‍ മര്‍ക്രം, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസിന് 30 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ഏയ്ഡന്‍ മര്‍ക്രം (ആറ് പന്തില്‍ പൂജ്യം), റിയാന്‍ റിക്കല്‍ടണ്‍ (23 പന്തില്‍ 16), വിയാന്‍ മുള്‍ഡര്‍ (44 പന്തില്‍ ആറ്), ട്രിസ്റ്റണ്‍ സ്റ്റബ്സ് (13 പന്തില്‍ രണ്ട്) എന്നിവരെയാണ് ഓസ്ട്രേലിയ മടക്കിയത്.

37 പന്തില്‍ മൂന്ന് റണ്‍സുമായി ക്യാപ്റ്റന്‍ തെംബ ബാവുമയും ഒമ്പത് പന്തില്‍ എട്ട് റണ്‍സുമായി ഡേവിഡ് ബെഡ്ഡിങ്ഹാമുമാണ് ക്രീസില്‍.

ഓസ്ട്രേലിയന്‍ പ്ലെയിങ് ഇലവന്‍

ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാന്‍, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്സ്റ്റര്‍, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹെയ്സല്‍വുഡ്.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

തെംബ ബാവുമ (ക്യാപ്റ്റന്‍), ഏയ്ഡന്‍ മര്‍ക്രം, റിയാന്‍ റിക്കല്‍ടണ്‍, വിയാന്‍ മുള്‍ഡര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഡേവിഡ് ബെഡ്ഡിങ്ഹാം, കൈല്‍ വെരായ്‌നെ, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, കഗീസോ റബാദ, ലുങ്കി എന്‍ഗിഡി

 

Content Highlight: WTC 2025: SA vs AUS: Mitchell Starc picks wicket at very first over