വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായ സാക്ഷാല്‍ ഡെയ്ല്‍ സ്‌റ്റെയ്‌നിന് പോലും സാധിക്കാത്തത്! ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി റബാദ
World Test Championship
വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായ സാക്ഷാല്‍ ഡെയ്ല്‍ സ്‌റ്റെയ്‌നിന് പോലും സാധിക്കാത്തത്! ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി റബാദ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 12th June 2025, 6:57 am

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ പോരാട്ടം ലോര്‍ഡ്‌സില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തിന്റെ ആദ്യ ദിവസത്തില്‍ ബൗളര്‍മാരുടെ താണ്ഡവത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. 14 വിക്കറ്റുകള്‍ ആദ്യ ദിനം തന്നെ വീണു. ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 212ന് പുറത്തായപ്പോള്‍ നാല് വിക്കറ്റിന് 43 എന്ന നിലയിലാണ് പ്രോട്ടിയാസ് ബാറ്റിങ് തുടരുന്നത്.

സ്‌കോര്‍ (ആദ്യ ദിനം)

ഓസ്‌ട്രേലിയ – 212 (56.4)

സൗത്ത് ആഫ്രിക്ക – 43/4 (22)

സൂപ്പര്‍ പേസര്‍ കഗീസോ റബാദയുടെ കരുത്തിലാണ് സൗത്ത് ആഫ്രിക്ക കങ്കാരുക്കളെ എറിഞ്ഞിട്ടത്. കരിയറിലെ മറ്റൊരു ഫൈഫര്‍ കൂടി തന്റെ പേരിലെഴുതിച്ചേര്‍ത്ത് റബാദ ഫൈനലില്‍ പ്രോട്ടിയാസിന്റെ താരമായി. ഉസ്മാന്‍ ഖവാജ, കാമറൂണ്‍ ഗ്രീന്‍, ബ്യൂ വെബ്‌സ്റ്റര്‍, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരെയാണ് റബാദ മടക്കിയത്.

മാര്‍കോ യാന്‍സെന്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ഏയ്ഡന്‍ മര്‍ക്രം, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ഇതോടെ സൗത്ത് ആഫ്രിക്കക്കായി ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളില്‍ നാലാം സ്ഥാനത്തേക്ക് ഉയരാനും റബാദക്ക് സാധിച്ചു. ഇതിഹാസ താരം അലന്‍ ഡൊണാള്‍ഡിനെ മറികടന്നുകൊണ്ടാണ് റബാദ നാലാം സ്ഥാനത്തേക്ക് കുതിച്ചത്.

സൗത്ത് ആഫ്രിക്കക്കായി ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കിയ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)

ഡെയ്ല്‍ സ്റ്റെയ്ന്‍ – 171 – 439

ഷോണ്‍ പൊള്ളോക്ക് – 202 – 421

മഖായ എന്റിനി – 190 – 390

കഗീസോ റബാദ – 129 – 332*

അലന്‍ ഡൊണാള്‍ഡ് – 129 – 330

മോണി മോര്‍കല്‍ – 160 – 309

ഇതിനൊപ്പം ഡെയ്ല്‍ സ്റ്റെയ്‌നിന് സാധിക്കാത്ത മറ്റൊരു റെക്കോഡും റബാദ സ്വന്തമാക്കിയിരുന്നു. ലോര്‍ഡ്‌സില്‍ ഒന്നിലധികം ടെസ്റ്റ് ഫൈഫര്‍ സ്വന്തമാക്കുന്ന സൗത്ത് ആഫ്രിക്കന്‍ ബൗളര്‍ എന്ന റെക്കോഡാണ് കെ.ജി സ്വന്തമാക്കിയത്. ഈ റെക്കോഡിലെത്തുന്ന മൂന്നാമത് മാത്രം സൗത്ത് ആഫ്രിക്കന്‍ താരമാണ് റബാദ. 2022ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ക്രിക്കറ്റിന്റെ മക്കയില്‍ താരത്തിന്റെ ആദ്യ ഫൈഫര്‍ പിറന്നത്.

ലോര്‍ഡ്‌സില്‍ ഒന്നിലധികം ഫൈഫര്‍ സ്വന്തമാക്കുന്ന സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍

അലന്‍ ഡൊണാള്‍ഡ് – 5/74 vs ഇംഗ്ലണ്ട്, 1994 | 5/32 vs ഇംഗ്ലണ്ട്, 1998

മഖായ എന്റിനി – 5/75 & 5/145 vs ഇംഗ്ലണ്ട്, 2003

കഗീസോ റബാദ – 5/52 vs ഇംഗ്ലണ്ട്, 2022 | 5/51 vs ഓസ്‌ട്രേലിയ, 2025*

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തുടക്കം പാളിയിരുന്നു. 20 റണ്‍സ് കൂട്ടിച്ചേര്‍ക്കും മുമ്പ് തന്നെ രണ്ട് സൂപ്പര്‍ താരങ്ങളുടെ വിക്കറ്റ് നഷ്ടമായി. 50 റണ്‍സിന് മുമ്പ് ടീമിന്റെ ടോപ് ഓര്‍ഡറും തകര്‍ന്നടിഞ്ഞു.

നാലാം നമ്പറിലിറങ്ങിയ സ്റ്റീവ് സ്മിത്തും ആറാമനായി ക്രീസിലെത്തിയ ബ്യൂ വെബ്സ്റ്ററും ചെറുത്തുനിന്നതോടെയാണ് കങ്കാരുക്കള്‍ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറിയത്. സ്മിത് 112 പന്തില്‍ 66 റണ്‍സും വെബ്സ്റ്റര്‍ 92 പന്തില്‍ 72 റണ്‍സും സ്വന്തമാക്കി.

31 പന്തില്‍ 23 റണ്‍സടിച്ച അലക്‌സ് കാരിയാണ് ടീമിന്റെ മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസിന് 30 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ഏയ്ഡന്‍ മര്‍ക്രം (ആറ് പന്തില്‍ പൂജ്യം), റിയാന്‍ റിക്കല്‍ടണ്‍ (23 പന്തില്‍ 16), വിയാന്‍ മുള്‍ഡര്‍ (44 പന്തില്‍ ആറ്), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (13 പന്തില്‍ രണ്ട്) എന്നിവരെയാണ് ഓസ്‌ട്രേലിയ മടക്കിയത്.

37 പന്തില്‍ മൂന്ന് റണ്‍സുമായി ക്യാപ്റ്റന്‍ തെംബ ബാവുമയും ഒമ്പത് പന്തില്‍ എട്ട് റണ്‍സുമായി ഡേവിഡ് ബെഡ്ഡിങ്ഹാമുമാണ് ക്രീസില്‍.

ഓസ്‌ട്രേലിയന്‍ പ്ലെയിങ് ഇലവന്‍

ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാന്‍, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്സ്റ്റര്‍, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹെയ്‌സല്‍വുഡ്.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

തെംബ ബാവുമ (ക്യാപ്റ്റന്‍), ഏയ്ഡന്‍ മര്‍ക്രം, റിയാന്‍ റിക്കല്‍ടണ്‍, വിയാന്‍ മുള്‍ഡര്‍, ട്രിസ്റ്റണ്‍ സ്റ്റബ്സ്, ഡേവിഡ് ബെഡ്ഡിങ്ഹാം, കൈല്‍ വെരായ്നെ, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, കഗീസോ റബാദ, ലുങ്കി എന്‍ഗിഡി

 

Content Highlight: WTC 2025: SA vs AUS: Kagiso Rabada becomes 3rd South African bowler to pick multiple 5 wicket haul in Lords