ഈ ലിസ്റ്റില്‍ ഒരേയൊരു ഇന്ത്യന്‍ താരം മാത്രം! അത് സച്ചിനോ വിരാടോ രോഹിത്തോ അല്ല... ചരിത്ര നേട്ടത്തില്‍ സൗത്ത് ആഫ്രിക്കയുടെ രക്ഷകന്‍
World Test Championship
ഈ ലിസ്റ്റില്‍ ഒരേയൊരു ഇന്ത്യന്‍ താരം മാത്രം! അത് സച്ചിനോ വിരാടോ രോഹിത്തോ അല്ല... ചരിത്ര നേട്ടത്തില്‍ സൗത്ത് ആഫ്രിക്കയുടെ രക്ഷകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 14th June 2025, 8:47 am

 

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ വിജയത്തിനരികില്‍ സൗത്ത് ആഫ്രിക്ക. രണ്ട് ദിവസം ശേഷിക്കെ 69 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ സൗത്ത് ആഫ്രിക്കയ്ക്ക് കിരീടമണിയാം. എട്ട് വിക്കറ്റും ശേഷിക്കുന്നുണ്ട്.

159 പന്തില്‍ 102 റണ്‍സുമായി ഓപ്പണര്‍ ഏയ്ഡന്‍ മര്‍ക്രവും 121 പന്തില്‍ 65 റണ്‍സുമായി ക്യാപ്റ്റന്‍ തെംബ ബാവുമയും ക്രീസില്‍ തുടരുകയാണ്.

സ്‌കോര്‍ (മൂന്നാം ദിനം അവസാനിക്കുമ്പോള്‍)

ഓസ്‌ട്രേലിയ: 212 & 207

സൗത്ത് ആഫ്രിക്ക: 138 & 213/2 (56/245) T: 282

ഇതോടെ ഒരു ചരിത്ര നേട്ടവും മര്‍ക്രമിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഐ.സി.സി ഫൈനലില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റിലേക്കാണ് മര്‍ക്രം കാലെടുത്ത് വെച്ചത്. ഈ റെക്കോഡ് സ്വന്തമാക്കുന്ന 15ാമത് മാത്രം താരമാണ് മര്‍ക്രം.

ഐ.സി.സി ഫൈനലുകളില്‍ സെഞ്ച്വറി നേടുന്ന താരങ്ങള്‍

(താരം – ടീം – എതിരാളികള്‍ – ടൂര്‍ണമെന്റ് എന്നീ ക്രമത്തില്‍)

ക്ലൈവ് ലോയ്ഡ് – വെസ്റ്റ് ഇന്‍ഡീസ് – ഓസ്‌ട്രേലിയ – 1975 ലോകകപ്പ്

വിവ് റിച്ചാര്‍ഡ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – ഇംഗ്ലണ്ട് – 1979 ലോകകപ്പ്

അരവിന്ദ ഡി സില്‍വ – ശ്രീലങ്ക – ഓസ്‌ട്രേലിയ – 1996 ലോകകപ്പ്

ഫിലോ വാലസ് – വെസ്റ്റ് ഇന്‍ഡീസ് – സൗത്ത് ആഫ്രിക്ക – 1998 ചാമ്പ്യന്‍സ് ട്രോഫി

സൗരവ് ഗാംഗുലി – ഇന്ത്യ – ന്യൂസിലാന്‍ഡ് – 2000 ചാമ്പ്യന്‍സ് ട്രോഫി

ക്രിസ് ക്രെയ്ന്‍സ് – ന്യൂസിലാന്‍ഡ് – ഇന്ത്യ – 2000 ചാമ്പ്യന്‍സ് ട്രോഫി

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – ഇന്ത്യ – 2003 ലോകകപ്പ്

മാര്‍കസ് ട്രസ്‌കോതിക് – ഇംഗ്ലണ്ട് – വെസ്റ്റ് ഇന്‍ഡീസ് – 2004 ചാമ്പ്യന്‍സ് ട്രോഫി

ആദം ഗില്‍ക്രിസ്റ്റ് – ഓസ്‌ട്രേലിയ – ശ്രീലങ്ക – 2007 ലോകകപ്പ്

ഷെയ്ന്‍ വാട്‌സണ്‍ – ഓസ്‌ട്രേലിയ – ന്യൂസിലാന്‍ഡ് – 2009 ചാമ്പ്യന്‍സ് ട്രോഫി

മഹേല ജയവര്‍ധനെ – ശ്രീലങ്ക – ഇന്ത്യ – 2011 ലോകകപ്പ്

ഫഖര്‍ സമാന്‍ – പാകിസ്ഥാന്‍ – ഇന്ത്യ – 2017 ചാമ്പ്യന്‍സ് ട്രോഫി

സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – ഇന്ത്യ – 2023 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്

ട്രാവിസ് ഹെഡ് – ഓസ്‌ട്രേലിയ – ഇന്ത്യ – 2023 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്

ട്രാവിസ് ഹെഡ് – ഓസ്‌ട്രേലിയ – ഇന്ത്യ – 2023 ലോകകപ്പ്

ഏയ്ഡന്‍ മര്‍ക്രം – സൗത്ത് ആഫ്രിക്ക – ഓസ്‌ട്രേലിയ – 2025 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്*

അതേസമയം, മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ മികച്ച ലീഡ് സ്വന്തമാക്കിയ കങ്കാരുക്കള്‍ക്ക് രണ്ടാം ഇന്നിങ്‌സില്‍ ഒരിക്കല്‍ക്കൂടി ബാറ്റിങ്ങില്‍ പിഴച്ചു. ആദ്യ ഇന്നിങ്‌സിലേതെന്ന പോലെ രണ്ട് താരങ്ങളുടെ മാത്രം ചെറുത്തുനില്‍പ്പിലാണ് ഓസീസ് കരകയറിയത്.

മാര്‍നസ് ലബുഷാന്‍, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്, കാമറൂണ്‍ ഗ്രീന്‍ തുടങ്ങിയ ടോപ്പ് ഓര്‍ഡര്‍ താരങ്ങളെല്ലാം അമ്പേ പരാജയപ്പെട്ടപ്പോള്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന് തുണയായത്. 136 പന്ത് നേരിട്ട സ്റ്റാര്‍ക് പുറത്താകാതെ 58 റണ്‍സ് നേടി. 50 പന്ത് നേരിട്ട് 43 റണ്‍സിന് പുറത്തായ അലക്‌സ് കാരിയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ഒടുവില്‍ ടീം 207ന് പുറത്താവുകയും 282 റണ്‍സിന്റെ വിജയലക്ഷ്യം പ്രോട്ടിയാസിന് മുമ്പില്‍ വെക്കുകയും ചെയ്തു.

രണ്ടാം ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്കയ്ക്കായി കഗീസോ റബാദ നാല് വിക്കറ്റ് നേടിയപ്പോള്‍ ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റും സ്വന്തമാക്കി. വിയാന്‍ മുള്‍ഡര്‍, ഏയ്ഡന്‍ മര്‍ക്രം, മാര്‍കോ യാന്‍സെന്‍ എന്നിവരാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

282 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ റിയാന്‍ റിക്കല്‍ടണിനെ നഷ്ടമായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിക്ക് ക്യാച്ച് നല്‍കിയായായിരുന്നു താരത്തിന്റെ മടക്കം.

ടീം സ്‌കോര്‍ 70ല്‍ നില്‍ക്കവെ 50 പന്തില്‍ 27 റണ്‍സുമായി വിയാന്‍ മുള്‍ഡറും പുറത്തായി. മൂന്നാം വിക്കറ്റില്‍ 143 റണ്‍സിന്റെ കൂട്ടുകെട്ടുമായി മര്‍ക്രം – ബാവുമ കൂട്ടുകെട്ട് ടീമിനെ വിജയത്തിലേക്ക് അടുപ്പിക്കുകയാണ്.

 

Content Highlight: WTC 2025: SA vs AUS: Aiden Markram joins the elite list of plyers hitting century in ICC finals